വാഴപ്പഴത്തിന്റെ വില ഉയര്‍ത്താന്‍ പൂഴ്ത്തിവെയ്പ്പ് വിദ്യ

Ethapazham-Halwa-1-575x431വൈ.എസ്. ജയകുമാര്‍

തിരുവനന്തപുരം: കേരളത്തിലേക്കുള്ള വാഴപ്പഴം വരവ് തടഞ്ഞ് വില ഉയര്‍ത്തുന്നതിനു പിന്നില്‍  തമിഴ് നാട്ടിലെ ചില ഉത്പാദക കമ്പനികള്‍.  വിളയുമ്പോള്‍ മുറിഞ്ഞെടുക്കുന്ന കുല വിപണിയിലെത്തിക്കാതെ ശീതീകരിച്ച ഗോഡൗണുകളിലേക്കു മാറ്റുന്നതാണ് ഇപ്പോഴത്തെ രീതി.  വിപണിയില്‍ വാഴക്കുലയ്ക്ക് ക്ഷാമം നേരിടുമ്പോള്‍ കൂടിയ വിലയ്ക്കു മാത്രം സാധനം വില്‍ക്കുകയാണ് ചെയ്യുന്നത്. പാകമാകുമ്പോള്‍ കൃഷിയിടത്തില്‍ നിന്നു കുല വെട്ടിയെടുത്ത്്് നേരിട്ടു വിപണിയിലെത്തിക്കുന്ന രീതി തമിഴ് നാട്ടില്‍ മെല്ലെ മാറുകയാണ്. വിളവെടുക്കുന്ന കുല  ശീതീകരിച്ച ഗോഡൗണിലേക്കു മാറ്റുന്ന രീതിയാണ് പല ജില്ലകളിലേയും കര്‍ഷകര്‍ സ്വീകരിക്കുന്നത്.

തൃശനാപ്പള്ളി, പൊള്ളാച്ചി, കോയമ്പത്തൂര്‍ തുടങ്ങിയ ജില്ലകളിലെ ബനാന അസോസിയേഷനുകള്‍ക്ക്് വന്‍തോതില്‍ കുല സംഭരിക്കാനുള്ള ശീതീകരിച്ച ഗോഡൗണ്‍ സൗകര്യമുണ്ട്. ഗോഡൗണിലേക്കു മാറ്റുന്ന ഉത്പന്നങ്ങള്‍ക്ക് അവയുടെ ഈടില്‍ ബാങ്ക് വായ്പയും നല്‍കുന്നു. അതിനാല്‍ കര്‍ഷകന് അടുത്ത കൃഷിയിറക്കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാകുന്നു. കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളില്‍ കര്‍ഷകൂട്ടായ്മകളുടെ ഗോഡൗണുകള്‍ നിലവില്‍ വന്നിട്ടില്ല. അതേസമയം നാഗര്‍കോവിലിലെ കര്‍ഷക സംഘടനയായ ആപ്ത കുല  വില നിയന്ത്രണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു.

തൃശനാപ്പള്ളിയില്‍ നിന്നുള്ള വാഴപ്പഴം  ഗോഡൗണുകളിലേക്കു മാറ്റിയതോടെ  കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളില്‍ നിന്നുള്ള  രസകദളികുല മാത്രമേ വിപണിയില്‍ നേരിട്ട്് ലഭ്യമാകുന്നുള്ളൂ. ഇതിന് വിലയേറുകയും ചെയ്തു. വിലകൂടിയതുമുതല്‍ മറ്റുജില്ലകളില്‍ നിന്നുള്ള വാഴക്കുലകള്‍ ആവശ്യാനുസരണം മാത്രം വിപണിയിലിറക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്്.

തിരുനെല്‍വേലി, മേട്ടുപാളയം, തൃശനാപ്പള്ളി എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് രസകദളികുലയെത്തുന്നത്. കളക്കാട് നിന്ന് തിരുച്ചെന്തൂര്‍വഴി ഏത്തക്കുല എത്തുന്നു. തിരുനെല്‍വേലി ,സത്യമംഗം എന്നിവിടങ്ങളില്‍  നിന്നു പാളയന്‍തോടന്‍ കുല എത്തുന്നു. തൃശനാപ്പള്ളിയില്‍ എല്ലായിനം വാഴയും കൃഷി ചെയ്യുന്നു. കടുത്ത വേനലും അതിനുശേഷം മഴയോടൊപ്പം എത്തിയ  കൊടുങ്ങാറ്റും കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളിലെ വാഴകൃഷിയെ നശിപ്പിച്ചു. അതിനാല്‍ സത്യമംഗലം ഭാഗത്തു നിന്നാണ്  തെക്കന്‍ കേരളത്തിലേക്ക്്്് ഇപ്പോള്‍ കൂടുതലായി കുല എത്തുന്നതെന്ന് ചാലയിലെ മൊത്തവ്യാപാരി പറഞ്ഞു.

കര്‍ക്കിടക വാവിനോടനുബന്ധിച്ച് നേന്ത്രന് 80 രൂപയും പാളയംതോടന് 40 രൂപയുമായി വില ഉയര്‍ന്നിരുന്നു. ഓണത്തിന് ഏത്തക്കുലയുടെ വില കിലോയ്ക്ക് 100 രൂപവരെയാകാന്‍ സാധ്യതയുണ്ടെന്നാണ് വിപണി അവലോകനം ചെയ്യുന്നവര്‍ വിലയിരുത്തുന്നത്്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നേന്ത്രകുല ചെലവാകുന്നത് ഓണക്കാലത്താണ്. ഇതുമുന്നില്‍കണ്ട്്്

കോയമ്പത്തൂര്‍- ട്രിച്ചി ഉത്പാദക കമ്പനികള്‍ വാഴപ്പഴം സംഭരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ കാര്‍ഷിക  വൃത്തിക്ക്് ആളെകിട്ടാതെ വരുന്ന അവസ്ഥ കൂടിവരികയാണ്. രണ്ടുവര്‍ഷം മുമ്പ് 120 രൂപ മുതല്‍ 200 രൂപവരെയായിരുന്നു കന്യാകുമാരി ഒഴികെ ജില്ലകളിലെ ദിവസക്കൂലി. ഇപ്പോഴത് 550 രൂപ മുതല്‍ 600 രൂപവരെയായി ഉയര്‍ന്നു. മാത്രമല്ല സര്‍ക്കാരില്‍ നിന്നുള്ള സഹായംകൂടിയതോടെ കൃഷിപ്പണിക്ക് ആളെ കിട്ടാതായി. കുട്ടികളില്‍ മിക്കവരും സ്കൂളില്‍ പോകുകയും ചെയ്യുന്നു. കൃഷി ചെലവ് ഉയര്‍ന്നത്്  വില ഉയരാന്‍ കാരണമായതായും ചൂണ്ടിക്കാട്ടുന്നു.

Related posts