വികസന മുരടിപ്പില്‍ നിന്ന് ചാത്തന്നൂരിനെ രക്ഷിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണം : തെന്നല

klm-thennalaപരവൂര്‍ : ചാത്തന്നൂര്‍ നിയോജക മണ്ഡലം കഴിഞ്ഞ അഞ്ചു വര്‍ഷമായി നേരിടുന്ന വികസന മുരടിപ്പിന് പരിഹാരം കാണാന്‍ യുഡിഎഫ്സ്ഥാനാര്‍ത്ഥി ഡോ.ശൂരനാട് രാജശേഖരന്‍ വിജയിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു. ശൂരനാടിന്റെ പൂതക്കുളം മണ്ഡലത്തിലെ സ്വീകരണ പരിപാടികള്‍ ധര്‍മ്മശാസ്താക്ഷേത്രാങ്കണത്തില്‍ ഉദ്ഘാടനം ചെയ്ത്പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിനു മുമ്പ് ചെയ്ത വാഗ്ദാനങ്ങളെല്ലാം നിറവേറ്റിയ ആത്മസംതൃപ്തിയോടും ആത്മധൈര്യത്തോടുമാണ് യുഡിഎഫ് ഗവണ്‍മെന്റ് 14-ാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വികസനത്തിന്റെ ചലനാത്മകമായ വഴികളാണ് യുഡിഎഫ്ഭരണം സമ്മാനിച്ചത്.

വികസനത്തിന്റെ ആ ചലനാത്മകത ചാത്തന്നൂരില്‍ പ്രയോജനപ്പെടുത്താന്‍ ഇടതുപക്ഷ എംഎല്‍എയ്ക്ക് കഴിയാതെ പോയെന്നും തെന്നല പറഞ്ഞു. കഴിവുകേടിന്റെ പര്യായമാണ് ചാത്തന്നൂര്‍ എംഎല്‍എയെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു.  സ്പിന്നിംഗ് മില്‍ കോമ്പൗണ്ടില്‍ തറക്കല്ലിട്ട കോടികളുടെ പ്രോജക്ടായ കണ്‍സ്ട്രക്ഷന്‍ അക്കാദമി എംഎല്‍എയുടെ കെടുകാര്യസ്ഥതമൂലം തട്ടിതെറിച്ചുപോയി. ചാത്തന്നൂര്‍ താലൂക്ക് രൂപീകരിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ എംഎല്‍എയ്ക്ക് കഴിഞ്ഞില്ല. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് നഷ്ടപ്പെടുത്താന്‍ കൊടിപിടിച്ച എം.എല്‍.എ. മണ്ഡലത്തിലെ എല്ലാ വികസനങ്ങളേയും പിറകോട്ടടിക്കുകയാണ് ചെയ്തതെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു.

ചടങ്ങില്‍ വരദരാജന്‍ അദ്ധ്യക്ഷത വഹിച്ചു. പരവൂര്‍ രമണന്‍, നെടുങ്ങോലം രഘു, വിജയമോഹന്‍, അനില്‍ നാരായണന്‍, രാജേന്ദ്രപ്രസാദ്, ശ്രീലാല്‍, ഷുഹൈബ്, ജയചന്ദ്രന്‍, പരവൂര്‍ സജീബ്, ചാത്തന്നൂര്‍ മുരളി, സിസിലി സ്റ്റീഫന്‍, സുന്ദരേശന്‍ പിള്ള, കൃഷ്ണന്‍കുട്ടി നായര്‍, തൃദീപ് കുമാര്‍, രഘു പാണ്ഡവപുരം, ടിങ്കു, പൂതക്കുളം അനില്‍, വരിഞ്ഞം ഷംസുദ്ദീന്‍, മണ്ണേല്‍ നൗഷാദ്, ചാക്കോ, വി.കെ.സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വേപ്പാലുംമൂട്ടില്‍ നിന്നാരംഭിച്ച സ്വീകരണ ചടങ്ങുകള്‍ ഊന്നിന്‍മൂട്, ഇടയാടി, നെല്ലേറ്റി, കലയ്‌ക്കോട്, പുത്തന്‍നട, വെട്ടുവിള, മാവിള, കരടിമുക്ക്, അമ്മാരത്ത് മുക്ക്, തലക്കുളം, ലക്ഷം വീട് കോളനി വഴി പുത്തന്‍കുളം ജംഗ്ഷനില്‍ സമാപിച്ചു. പരവൂര്‍ പുറ്റിങ്ങല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥിയുടെ സ്വീകരണ ചടങ്ങുകളില്‍ നിന്നും പടക്കങ്ങളും മറ്റും പൂര്‍ണമായി ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Related posts