വിധി വീല്‍ചെയറിലിരുത്തിയ ആന്റണി തട്ടേല്‍കയറിയപ്പോള്‍ നിറഞ്ഞാടി

alp-thattilantonyആലപ്പുഴ: വിധി ശരീരത്തെ തളര്‍ത്തിയെങ്കിലും തളരാത്ത മനസുമായി പൂന്തോപ്പ് വാര്‍ഡില്‍ അരേശേരി വീട്ടില്‍ എ.ജെ. ആന്റെണി(78) എന്ന നടന്‍ അരങ്ങില്‍ നിറഞ്ഞാടിയപ്പോള്‍ കാണികള്‍ക്കതു മനം കുളിര്‍ക്കും കാഴ്ചയായി. പഴയകാല നാടകനടനും സംസ്ഥാന അവാര്‍ഡ് ജേതാവുമൊക്കെയായിരുന്ന എ.ജെ. ആന്റണിയാണ് പൂന്തോപ്പ് വാര്‍ഡിലെ കരുണാ വായനശാലയുടെ വാര്‍ഷികത്തോടനുബന്ധിച്ചു അരങ്ങേറിയ ‘ സ്‌നേഹ സ്പര്‍ശം’ എന്ന നാടകത്തില്‍ വീല്‍ച്ചെയറിലിരുന്നു തന്റെ അഭിനയം കാഴ്ചവച്ചത്. ആന്റണിയെ ഏറെ സ്‌നേഹിക്കുന്ന നാട്ടുകാര്‍ക്ക് അത് വേറിട്ട അനുഭവമായി.

ഈ അതുല്യ കലാകാരന്റെ ജീവിതം തന്നെയാണ് നാടകമായി വേദിയിലെത്തിയതെന്നതും അപൂര്‍വതയായി. വീല്‍ച്ചെയറില്‍ കഴിയുന്ന തളര്‍വാതരോഗിയായ എ.ജെ. ആന്റണിയുടെ അനുഭവങ്ങളും ഓര്‍മകളും കോര്‍ത്തിണക്കി ആലപ്പുഴ ടിഡിഎംസിഎച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മധു വടികാട് രചിച്ച് സജിത് കലാക്ഷേത്രം സംവിധാനം ചെയ്തതായിരുന്നു നാടകം.

നാട്ടുകാര്‍ക്കു പ്രിയപ്പെട്ട ആന്റണിച്ചായനെന്ന എ.ജെ. ആന്റണിയുടെ പുനര്‍ നാടക പ്രവേശനം കാണാന്‍ നാടകരംഗത്തെ പ്രമുഖരടക്കം വലിയൊരു ജനാവലിതന്നെ കരുണാനഗറില്‍ സന്നിഹിതരായിരുന്നു. ആന്റണിയുടെ ജീവിതത്തെ നാടകമാക്കിയ മധുവിന്റെ നാടകരചന പ്രശംസനീയമെന്ന് പ്രശസ്ത നാടകസംവിധായകന്‍ മാലൂര്‍ ശ്രീധരന്‍ അഭിപ്രായപ്പെട്ടു. ആന്റണിയുടെ ഭാര്യ അന്നമ്മ. മക്കള്‍: ക്ലാരംസ്, ടോമി, ആലിസ്, അജയന്‍, പരേതയായ ബേബി.

Related posts