വിലക്കഴിഞ്ഞു, പൂരം പൊടിപൊടിക്കും! തൃശൂര്‍ പൂരം വെടിക്കെട്ട് കര്‍ശന ഉപാധികളോടെ നടത്താന്‍ ഹൈക്കോടതി അനുമതി; സാമ്പിള്‍ വെടിക്കെട്ട് ഇന്ന്; മുഖ്യമന്ത്രി ദേവസ്വം ഭാരവാഹികളുമായി ചര്‍ച്ച നടത്തി

puramസ്വന്തം ലേഖകന്‍

തൃശൂര്‍: വിലക്കുകളും നിരോധനങ്ങളും അമിട്ടുകള്‍ പോലെ പൊട്ടിച്ചിതറി, തൃശൂര്‍ നഗരം വീണ്ടും പൂരലഹരിയിലേക്ക്. പൂരം നടക്കണമെന്ന ജനവികാരം ഉള്‍ക്കൊണ്ട് ഹൈക്കോടതിയും സര്‍ക്കാരും നിയന്ത്രണങ്ങള്‍ക്ക് ഇളവുപ്രഖ്യാപിച്ചതോടെ നഗരത്തില്‍ പൂരം വസന്തമൊരുക്കാന്‍ തുടങ്ങി. പൂരനഗരി ഇന്നു സന്ധ്യയാകാന്‍ കാത്തിരിക്കുകയാണ്, വര്‍ണപ്പൊലിമയേറിയ സാമ്പിള്‍ വെടിക്കെട്ടിന്റെ ആകാശക്കാഴ്ചകള്‍ മനം നിറയെ ഒപ്പിയെടുക്കാന്‍. വെടിക്കെട്ടും പാറമേക്കാവിന്റെ ചമയപ്രദര്‍ശനവും കാണാന്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള ജനസഹസ്രങ്ങള്‍ നഗരത്തില്‍ തിങ്ങി നിറയും.

നിയമങ്ങള്‍ പാലിച്ചുകൊണ്ടും പൂരത്തിന്റെ ചിട്ടവട്ടങ്ങള്‍ തെറ്റിക്കാതേയും ആന എഴുന്നള്ളിപ്പും കുടമാറ്റവും വെടിക്കെട്ടും അടക്കമുള്ള എല്ലാം പതിവുപോലെ നടക്കും. കോടതി വിധിക്കു പുറമേ, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന സര്‍വകക്ഷി യോഗവും ഇന്നു രാവിലെ മുഖ്യമന്ത്രി രാമനിലയത്തില്‍ നടത്തിയ ചര്‍ച്ചയുമെല്ലാം തൃശൂരിന്റെ സംസ്കാരമായ പൂരത്തിന്റെ അനിവാര്യത വിളംബരം ചെയ്യുന്നതായി. ആനയെഴുന്നള്ളിപ്പിനും വെടിക്കെട്ടിനും ഉദ്യോഗസ്ഥരും കോടതിയുമെല്ലാം  നിയമപ്രകാരം ഏര്‍പ്പെടുത്തിയ വിലക്കുകളെ പൂരം നടത്തിപ്പിന്റെ പ്രായോഗികതലവുമായി സമന്വയിപ്പിച്ചതോടെ എല്ലാം ശുഭമായി.

ഇന്നു രാത്രി ഏഴിന് പാറമേക്കാവ് വിഭാഗം സാമ്പിള്‍ വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും. പിന്നീട് തിരുവമ്പാടിയും. പാറമേക്കാവിന് വേണ്ടി സ്റ്റെബിന്‍ സ്റ്റീഫനും തിരുവമ്പാടിക്കു വേണ്ടി മുണ്ടത്തിക്കോട് സതീശനുമാണ് വെടിക്കെട്ട് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഇതാദ്യമായി സ്വരാജ് റൗണ്ടില്‍ റോഡിന്റെ പകുതിയോളം ഒഴിച്ചിടും. അപടമുണ്ടായാല്‍ ആംബുലന്‍സുകള്‍ക്കു പോകാന്‍ വഴിയൊരുക്കുന്നതിനാണ് ഈ ക്രമീകരണം. വെടിക്കെട്ടിന്റെ കൂട്ടപ്പൊരിച്ചിലിനു വേദിയാകാറുള്ള തേക്കിന്‍കാട് മൈതാനിയുടെ പടിഞ്ഞാറുഭാഗത്തുള്ള സ്വരാജ് റൗണ്ട് റോഡിലേക്ക് ആരേയും കടത്തിവിടില്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് പോലീസ് ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും.

കൊല്ലം വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ പോലീസിന്റെ കര്‍ശന പരിശോധനകള്‍ ഇന്നലെ മുതല്‍തന്നെ ആരംഭിച്ചു. വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കിയെങ്കിലും കര്‍ശനമായ ഉപാധികളും വ്യവസ്ഥകളും കോടതി അറിയിച്ചിട്ടുണ്ട്. ശബ്ദനിയന്ത്രണമടക്കമുള്ള കാര്യങ്ങള്‍ കോടതിയുടെ നിരീക്ഷണത്തിലായിരിക്കും. ഇന്നു വൈകുന്നേരം മുതല്‍ നഗരത്തിലെ സ്വരാജ് റൗണ്ടില്‍ സജ്ജമാക്കിയിരിക്കുന്ന പൂരപ്പന്തലുകളിലെ വൈദ്യുതി ദീപാലങ്കാരങ്ങള്‍ പ്രകാശിതമാകും.

ഞായറാഴ്ചയാണു തൃശൂര്‍ പൂരം. പൂരത്തിനു തുടക്കം കുറിച്ചുകൊണ്ട് നാളെ രാവിലെ പത്തോടെ നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരനട തുറക്കും. തലപ്പൊക്കമുള്ള ഗജവീരനായ തച്ചിക്കോട്ടുകാവു രാമചന്ദ്രന്‍ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എത്തി വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലൂടെ അകത്തുകയറി തെക്കേഗോപുര നട തുറന്നിടും. ദേവസംഗമമായ പൂരത്തില്‍ പങ്കാളികാളാകാന്‍ ദേവകള്‍ക്കും ജനസഹസ്രങ്ങള്‍ക്കും സ്വാഗതമോതിക്കൊണ്ടുള്ള നടതുറപ്പ്. ആശങ്കകളും ആശയക്കുഴപ്പങ്ങളും നീങ്ങിയതോടെ പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും തട്ടകങ്ങളും പൂരലഹരിയിലേക്ക് കടന്നു. ചെറുപൂരങ്ങളെത്തുന്ന ഘടകക്ഷേത്രങ്ങളിലും പൂരാവേശം അലയടിക്കുകയാണ്.

പൂരം ഭംഗിയായി നടക്കും: മുഖ്യമന്ത്രി; മുഖ്യമന്ത്രിയും മന്ത്രിമാരും ദേവസ്വം ഭാരവാഹികളുമായി ചര്‍ച്ച നടത്തി

തൃശൂര്‍: തൃശൂര്‍ പൂരം എല്ലാ വര്‍ഷത്തെയും പോലെ ഭംഗിയായി നടക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികളുമായി മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വനം വകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ രാമനിലയത്തില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇന്നലെ സര്‍വകക്ഷിയോഗം പരവൂര്‍ വെടിക്കട്ടപകടത്തിന്റെ പശ്ചാത്തലത്തിലാണ് വിളിച്ചു ചേര്‍ത്തത്. തൃശൂര്‍ പൂരത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു. നിയമങ്ങള്‍ക്ക് വിധേയമായി പൂരം നടക്കണമെന്നുമായിരുന്നു യോഗത്തിലെ പൊതു വികാരം. ഈ പൊതുവായ ധാരണ അപ്പോള്‍തന്നെ അഡ്വക്കേറ്റ് ജനറല്‍ വഴി ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പൂരംനടത്തിപ്പിന് ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടാകാന്‍ സാഹചര്യമൊരുങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതി വിധിക്കും നിയമങ്ങള്‍ക്കും വിധേയമായി പൂരം നടത്താന്‍ ഇരുദേവസ്വം ഭാരവാഹികളും സഹകരിക്കാമെന്നറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൂരം നടത്തിപ്പിനെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ദേവസ്വം ഭാരവാഹികള്‍ ചര്‍ച്ച നടത്താനും നിര്‍ദ്ദേശിച്ചു. പൂരം സംബന്ധിച്ച് സര്‍ക്കാര്‍ ചെയ്യേണ്ട ഉത്തരവാദിത്വങ്ങള്‍ എല്ലാം നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തൃശൂര്‍ പൂരത്തിന് സുരക്ഷ കര്‍ശനമായി തന്നെ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഭാവിയില്‍ തീവ്രത കുറച്ച് വര്‍ണോജ്വലമായ വെടിക്കെട്ട് നടത്തുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് ആഭ്യന്തര മന്ത്രി നിര്‍ദ്ദേശിച്ചു. നിലവിലുള്ള വെടിക്കെട്ടിന് തടസങ്ങളുണ്ടാകില്ല. യോഗത്തില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍, എംഎല്‍എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍, പി.എ. മാധവന്‍, എം.പി. വിന്‍സന്റ്, വി.എസ്. സുനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.

Related posts