കാവാലം: തിത്തന്നം തക തെയ്യന്നം.. പോന്നാട്ടേ.. പോന്നാട്ടേ, നാടു കാണാന്‍ പോന്നാട്ടേ…കടല്‍മാതിന്‍ പൂവാടം കാവാലം നമ്മുടെ കാവാലം…- കാവാലം നാരായണപ്പണിക്കര്‍ നടത്തിവന്ന കുരുന്നുകൂട്ടം കലാപരിശീലനകളരിയുടെ ക്യാമ്പ് ഗീതമിങ്ങനെയാണ്. കുട്ടനാടിന്റെ പ്രത്യേകിച്ച് കാറ്റിലും ജലത്തിലും ജീവിതത്തിലാകെയും ഉള്ള പാട്ടിനെയും ജീവിതത്തെയും പോകുന്നിടത്തെല്ലാം കൊണ്ടുനടക്കുന്നയാളായിരുന്നു കാവാലം. അതുകൊണ്ടു തന്നെ കുട്ടനാട്ടിലെ-കാവാലത്തെ ഒന്നിനെയും വില്‍ക്കാനും അദ്ദേഹത്തിനു മനസുവന്നില്ല.
ഈ സ്ഥലങ്ങളെല്ലാം പമ്പയുടെ ഓളങ്ങളില്‍ താഴ്ത്തിക്കളഞ്ഞേക്കാം എങ്കിലും വില്‍ക്കുന്നില്ലിവിടം. ഇവിടെയാണ് ഞാന്‍ ജനിച്ചുവീണത്. ഇവിടെയാണ് ഞാന്‍ ഓടി നടന്നത്. ഇവിടെനിന്നാണ് വളര്‍ന്നത്. ഈ നാടു തന്നതല്ലാത്തതൊന്നും എന്നിലില്ല. വെള്ളത്തിന്റെ അലകള്‍ കാറ്റിനൊപ്പം പറന്ന് കരയില്‍ തട്ടുന്നതിന്റെയും, കാറ്റ് വീണ്ടും പറന്ന് മരങ്ങളില്‍ പാട്ടുമൂളുന്നതിന്റെയും ഓളങ്ങളിലൂടെ ഓരോ തുരുത്തിലേക്കുമെത്തി ആളുണ്ടോ എന്ന് ഹോയ് ശബ്ദത്തോടെ വിളിച്ചുചോദിക്കുന്ന വള്ളക്കാരന്റെയും ശബ്ദം ഈ മണ്ണിലുണ്ട്-അദ്ദേഹത്തിന്റെ ഓര്‍മകളില്‍ കാവാലവും അവിടത്തെ വീടും എല്ലാം നിറഞ്ഞുനിന്നു.
പ്രാണന്‍പോലെ സ്‌നേഹിച്ച ജന്മനാട്ടില്‍ അന്ത്യവിശ്രമം കൊള്ളണമെന്നതും അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. ആറുവര്‍ഷം മുമ്പ് മരിച്ച മൂത്തമകന്‍ ഹരികൃഷ്ണനൊപ്പം പമ്പയാറിന്‍ തീരത്തെ വീടിനോടു ചേര്‍ന്ന് ഇന്ന് അദ്ദേഹവും കാവാലത്തിന്റെ മണ്ണോടു ചേരും.
മൂവാണ്ടന്‍മാവിനിയും പൂക്കും, കായ്ക്കും… മാമ്പഴമുണ്ണാന്‍ പ്രിയ ആശാനെത്തില്ല
മങ്കൊമ്പ്: ശ്രീഹരിയുടെ മുറ്റത്തു വളര്‍ന്നുവരുന്ന മൂവാണ്ടന്‍ മാവിലെ മാങ്ങ കഴിക്കാന്‍ പ്രിയപ്പെട്ട നാരായണപ്പണിക്കരാശാന്‍ ഇനിയെത്തില്ലല്ലോ എന്നതാണ് കാവാലം പാലോടം വീട്ടില്‍ അവറാച്ചന്റെ സങ്കടം. കാവാലത്തിന്റെ വിശ്വസ്തനും ശ്രീഹരിയിലെ കാര്യസ്ഥനുമാണ് അവറാച്ചന്‍. നാട്ടിലെത്തിയാല്‍ ആത്മബന്ധം പുലര്‍ത്തുന്നവരിലൊരാള്‍. പന്ത്രണ്ടു വര്‍ഷക്കാലത്തെ പഴക്കമേയുള്ളു അവറാച്ചനും കാവാലവും തമ്മിലുള്ള ബന്ധത്തിന്. എന്നാല്‍ അതിനു ഒരു ജന്മത്തിന്റെ ദൃഢതയുണ്ടായിരുന്നെന്ന് അവറാച്ചന്‍ പറയുന്നു. ആശാന്റെ ഇഷ്ടാനിഷ്ടങ്ങളും അഭിരുചിയും കുറഞ്ഞ കാലംകൊണ്ട് തനിക്ക് ഹൃദിസ്ഥമാണ്.
നാട്ടിലെത്തിയാല്‍ പുലര്‍ച്ചെ നാലരയ്ക്കുണരും.
കട്ടന്‍കാപ്പി കുടിച്ചശേഷം അല്പനേരം എഴുതാനിരിക്കും. തറയിലിരുന്നാണെഴുത്ത്. പിന്നീട് പ്രഭാതനടത്തം. പൊതുവെ സസ്യഭുക്കായ കാവാലത്തിനു മാമ്പഴമാണ് ഏറ്റവും ഇഷ്ടം. പച്ചമാങ്ങയും, ഉപ്പുമാങ്ങയും പ്രിയങ്കരം തന്നെ. നാട്ടില്‍ നിന്നും തിരുവനന്തപുരത്തേക്കു കാണാനെത്തുമ്പോള്‍ ആദ്യം ചോദിക്കുക മാമ്പഴം കൊണ്ടുവന്നിട്ടുണ്ടോയെന്നാണ്. രണ്ടുവര്‍ഷം മുമ്പ് ശ്രീഹരിയിലെത്തിയപ്പോള്‍ ആശാന്‍ ഒരു നിര്‍ദേശം വച്ചു. മേനോന്‍പറമ്പില്‍ മൂവാണ്ടന്‍മാവ് മാത്രമില്ല. അതിനാല്‍ ഒരെണ്ണം അത്യാവശ്യമായി നട്ടുപിടിപ്പിക്കണം.
അദ്ദേഹം പറഞ്ഞതുപോലെതന്നെ അവറാച്ചന്‍ ശ്രീഹരിയുടെ മുറ്റത്തിന്റെ കിഴക്കുഭാഗത്തായി ഒരു മാവിന്‍തൈ നട്ടുപിടിപ്പിച്ചു. ഇക്കൊല്ലം പൂവിട്ട മാവില്‍ ഒരു മാമ്പഴം മാത്രമാണുണ്ടായിരുന്നത്. അപ്പോഴേക്കും ആശാന്‍ രോഗശയ്യയിലായി. എങ്കിലും വിളഞ്ഞുപഴുത്ത മാമ്പഴവുമായി അവറാച്ചന്‍ തിരുവനന്തപുരത്തെ വീട്ടിലെത്തി. ശ്രീഹരിയുടെ മുറ്റത്തുണ്ടായ ആദ്യ മൂവാണ്ടന്‍ മാങ്ങ വാങ്ങിക്കഴിക്കാന്‍ ആശാനു ഭാഗ്യമുണ്ടായല്ലോ എന്നതാണ് അവറാച്ചന്റെ സമാധാനം. ഇന്ന് കലാ, സാഹിത്യ കേരളത്തിന്റെ തമ്പുരാനു ചിതയൊരുങ്ങുന്നത് ഇതേ മാവിന്റെ ചുവട്ടിലാണ്. ഭാവിയില്‍ പടര്‍ന്നു പന്തലിക്കുന്ന മാവിന്‍തണലില്‍ തിരക്കുകളെല്ലാമൊഴിഞ്ഞ ആശാന്‍ ഇനിയെന്നുമുണ്ടാകുമല്ലോ എന്നത് അവറാച്ചന് ആശ്വാസം പകരുന്നു. കഴിഞ്ഞ ഓണക്കാലത്ത് കുടുംബക്ഷേത്രത്തില്‍ നടന്ന സപ്താഹകര്‍മങ്ങളില്‍ പങ്കെടുക്കാനാണ് കാവാലം അവസാനമായി നാട്ടിലെത്തിയത്.
പോകുമ്പോള്‍ താമസിയാതെ തന്നെ ഇനിയും വരാമെന്ന് യാത്രപറഞ്ഞാണ് ആശാന്‍ പോയത്. പക്ഷെ.. ആ വരവ് ഇങ്ങനെയായിരിക്കുമെന്ന്… വാക്കുകള്‍ മുഴുമിപ്പിക്കാനാകാതെ നിറകണ്ണുകളോടെ അവറാച്ചന്‍. ദൃഷ്ടികള്‍ മൂവാണ്ടന്‍ മാവിലേക്കും പിന്നീട് ആശാനായി ചിതയൊരുക്കാനുള്ള സ്ഥലമൊരുക്കുന്നവരിലേക്കും.