വീട്ടമ്മയെ ആക്രമിച്ച ബംഗാളി റിമാന്‍ഡില്‍; ഇതരസംസ്ഥാന തൊഴിലാളികളുടെ താവളങ്ങളെക്കുറിച്ച് പോലീസിന് കണക്കുകളില്ല

alp-bengaliപത്തനംതിട്ട: ജില്ലയില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളെ സംബന്ധിച്ചു പോലീസിനും കണക്കുകളില്ല. കുറ്റകൃത്യങ്ങളിലും മറ്റും ഇവര്‍ പങ്കാളികളാകുന്നതോടെയാണ് ഇതര സംസ്ഥാനക്കാരെ സംബന്ധിച്ചു പോലീസ് വിവരശേഖരണം നടത്തുന്നത്. കഴിഞ്ഞദിവസം കോന്നിയില്‍ വീട്ടമ്മയെ ക്രൂരമായി ആക്രമിച്ച യുവാവിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിനിടെയാണ് ഇയാളോടൊപ്പമുള്ളവരെ സംബന്ധിച്ചു പോലീസ് അന്വേഷണം നടത്തിയത്.

ജില്ലയുടെ പല ഭാഗങ്ങളിലും താമസിക്കുന്ന തൊഴിലാളികളെ സംബന്ധിച്ചു വിവരശേഖരണത്തിനു പോലീസ് നടത്തിയ മുന്‍കാല ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഇവരെ സംബന്ധിച്ചു നടത്തിയ പഠനങ്ങളും വിജയിച്ചില്ല. സ്ഥിരമായ താവളങ്ങള്‍ പലര്‍ക്കുമില്ലെന്നതാണ് പ്രശ്‌നം. ജോലിയുമായി ബന്ധപ്പെട്ടു താത്കാലിക ക്രമീകരണങ്ങളില്‍ കരാറുകാരന്‍ ഒരുക്കിക്കൊടുക്കുന്ന സ്ഥലങ്ങളിലാണ് ഇവരുടെ താമസം. കെട്ടിടനിര്‍മാണ ജോലികളുമായി ബന്ധപ്പെട്ടവരാണ് താത്കാലിക താവളങ്ങളൊരുക്കുന്നത്. ഇതര ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വാടകയ്ക്കു വീടുകളും മറ്റുമെടുത്തു താമസിക്കുന്നുണ്ട്.

കോന്നി മെഡിക്കല്‍ കോളജിനോടു ചേര്‍ന്ന ഭാഗത്തു സ്ഥിരതാമസമാക്കിയിട്ടുള്ള 52 കാരിയാണ് കഴിഞ്ഞദിവസം ബംഗാളി യുവാവിന്റെ ആക്രമണത്തിനിരയായത്.മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടെത്തിയ പശ്ചിമബംഗാള്‍ സ്വദേശി പ്രദീപ് കോറ (23)യാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.വ്യാഴാഴ്ച രാത്രി വീടിനു പുറത്തിറങ്ങിയ  വീട്ടമ്മയെ യുവാവ് ആക്രമിക്കുകയും വലിച്ചിഴച്ച് വീട്ടില്‍ നിന്നും 200 മീറ്ററോളം അകലെ പാറക്കെട്ടുകളും പുല്ലുകളും നിറഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോകുയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. വീട്ടമ്മയുടെ നിലവിളി കേട്ട് മെഡിക്കല്‍ കോളജിലെ നിര്‍മാണ സ്ഥലത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന വാച്ചര്‍ ഓടിയെത്തുകയും ബഹളം കേട്ട് പരിസരവാസികള്‍ ഉണരുകയും ചെയ്തതോടെ ഇയാള്‍ കാട്ടിലേക്ക് ഓടിമറഞ്ഞു.

ശരീരമാസകലം മുറിവേറ്റ വീട്ടമ്മയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. പോലീസില്‍ വിവരമറിയിച്ചതനുസരിച്ച്  സ്ഥലത്തു തെരച്ചില്‍ നടത്തി. തുടര്‍ന്ന് നിര്‍മാണ സ്ഥലത്തു താമസിച്ചുവരുന്ന ബംഗാള്‍ സ്വദേശികളെ വിളിച്ചുവരുത്തുകയും  േദഹപരിശോധന  നടത്തുകയും ചെയ്തു. പ്രദീപ് കോറയുടെ ശരീരത്തിന്റെ പല ഭാഗങ്ങളും മുറിഞ്ഞിരിക്കുന്നതു കണ്ടാണ് ഇയാളെ സംശയിച്ചത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതിനേ തുടര്‍ന്നാണ് അറസ്റ്റ്. ഇയാളെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്നു പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അടൂര്‍ ഡിവൈഎസ്പി എസ്. റഫീക്ക്, കോന്നി സിഐ ഷൈനു തോമസ്, എസ്‌ഐ വി.എസ്. വില്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.

Related posts