വീട്ടില്‍ നിന്നു കഞ്ചാവും സ്‌ഫോടകവസ്തുക്കളും പിടികൂടിയ സംഭവം; വീട്ടുടമയുടെ ഭാര്യാസഹോദരനെ തേടി അന്വേഷണം ഊര്‍ജിതം

EKM-KANCHAVUപെരുമ്പാവൂര്‍: പെരുമ്പാവൂര്‍ പൂപ്പാനിയില്‍ വീട്ടില്‍ നിന്നും കഞ്ചാവും സ്‌ഫോടകവസ്തുക്കളും പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ വീട്ടുടമയുടെ ഭാര്യാ സഹോദരനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വീട്ടുടമയായ മാഹിന്‍ ഷായുടെ ഭാര്യാ സഹോദരനായ കോടനാട് സ്വദേശി ജബ്ബാറാണ് ഒളിവില്‍ കഴിയുന്നത്. അബ്ദുള്‍ ജബ്ബാറാണ് കേസിലെ പ്രധാന പ്രതിയെന്ന് പോലീസ് പറയുന്നത്. പിടികൂടിയ ജലാറ്റിന്‍ സ്റ്റിക്കുകളും മറ്റും ഭാര്യാസഹോദരന്റെ ആണെന്നാണ് മാഹിന്‍ ഷാ പോലീസിനോട് പറഞ്ഞിരുന്നു.

ലൈസന്‍സ് ഇല്ലാതെ ആയിരുന്നു പാറമടകള്‍ക്ക് സ്‌ഫോടക വസതുക്കള്‍ അബ്ദുള്‍ ജബ്ബാര്‍ വില്പന നടത്തിയിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. അറസ്റ്റിലായ മാഹിന്‍ ഷായെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇന്നു പോലീസ് കസ്റ്റഡിയില്‍ വാങ്ങും. സിഗററ്റില്‍ കഞ്ചാവ് നിറച്ചു സ്കൂള്‍ കാമ്പസുകളില്‍ വില്പന നടത്തുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്നു കാമ്പസുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. മാഹിന്‍ ഷായ്ക്ക് കഞ്ചാവ് നല്‍കിയിരുന്ന തമിഴ്‌നാട് സ്വദേശിയായ യുവാവിനെയും പോലീസ് അന്വേഷിക്കുന്നുണ്ട്. പോലീസും എക്‌സൈസ് സംഘവും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.

Related posts