വൃക്ക സ്വീകരിച്ചവരുടെയും ദാതാക്കളുടെയും സ്‌പോര്‍ട്‌സ് മീറ്റിന് തൃശൂരില്‍ തുടക്കമായി

tcr-kineyതൃശൂര്‍: ലോക വൃക്കദിനമായ ഇന്ന് രാജ്യത്ത് ആദ്യമായി വൃക്ക ദാനം ചെയ്തവര്‍ക്കും സ്വീകരിച്ചവര്‍ക്കുമായി കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ തൃശൂരില്‍ സംഘടിപ്പിക്കുന്ന അഖില കേരള സ്‌പോര്‍ട്‌സ് മീറ്റിനു തുടക്കമായി. കോര്‍പറേഷന്‍ സ്റ്റേഡിയം, വി.കെ.എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം  എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. വൃക്ക ദാനം ചെയ്തവര്‍ക്കും സ്വീകരിച്ചവര്‍ക്കും സാധാരണ ജീവിതം നയിക്കാന്‍ കഴിയുമെന്നു വൃക്കരോഗികളെയും പൊതുജനങ്ങളെയും ബോധവത്കരിക്കുകയാണ് മീറ്റിന്റെ ലക്ഷ്യം.

കിഡ്‌നി ഫെഡറേഷന്റെ ഓഫീസിനു മുമ്പില്‍നിന്നും  ഇന്നു രാവിലെ ആരംഭിച്ച വാക്കത്തോണ്‍ ടെമ്പിള്‍ ആന്റി തെഫ്റ്റ് സ്ക്വാഡ് തലവന്‍ പി.എന്‍. ഉണ്ണിരാജന്‍  ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്നു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സീനിയര്‍ റീജണല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അസ്‌ലം മീറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ വി. രതീശന്‍ അധ്യക്ഷത വഹിച്ചു. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മല്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഭാസ്കരന്‍ നായര്‍, അശ്വിനി ഹോസ്പിറ്റല്‍ എംഡി അച്യുതന്‍കുട്ടി, ഫാ. പോള്‍ വട്ടക്കുഴി തുടങ്ങിയവര്‍ സംസാരിച്ചു.

കിഡ്‌നി ഫെഡറേഷന്റെ പുതിയ പദ്ധതികളായ വണ്‍ ഡയാലിസിസ് റവല്യൂഷന്‍, കിഡ്‌നി ടാക്‌സി എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. ഫെഡറേഷന്‍ ആരംഭിക്കുന്ന കമ്യൂണിറ്റി റേഡിയോ ഹലോ റേഡിയോയുടെ ലോഗോ പ്രകാശനം എം.പി. ഭാസ്കരന്‍ നായര്‍ നിര്‍വഹിച്ചു. ഏകദിന സ്‌പോര്‍ട്‌സ് മീറ്റില്‍ 50 മീറ്റര്‍ ഓട്ടം, ക്രിക്കറ്റ് ബോള്‍ ത്രോ, ഷോട്ട്പുട്ട്, ജാവ്‌ലിന്‍ ത്രോ, ചെസ്, ബാഡ്മിന്റണ്‍, ബാസ്കറ്റ്‌ബോള്‍ ത്രോ, പെനാല്‍റ്റി ഷൂട്ടൗട്ട് തുടങ്ങിയ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കുന്നത്.. ആണ്‍-പെണ്‍ വിഭാഗങ്ങളില്‍ 45 വയസിനു മുകളിലുള്ളവര്‍ക്കും താഴെയുള്ളവര്‍ക്കും പ്രത്യേകം മത്സരങ്ങളുണ്ട്.

Related posts