വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച പലഹാര കമ്പനി ഭക്ഷ്യ സുരക്ഷാ വിഭാഗം പൂട്ടിച്ചു

TVVM-VRUTHIHEENAMഅമരവിള: മാറനല്ലൂര്‍ പഞ്ചായത്തിലെ ചെമ്പരിയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പലഹാര കമ്പനി നെയ്യാറ്റിന്‍കര ഫുഡ് സേഫ്റ്റി ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അടച്ചു പൂട്ടി. കഴിഞ്ഞ ദിവസം മാറനല്ലൂര്‍ പാഞ്ചായത്തിലെ മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എത്തിയ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ കമ്പനി പ്രവര്‍ത്തിക്കുന്ന വൃത്തിഹീനമായ സാഹചര്യം മനസിലാക്കി പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇന്നലെ രാവിലെ ഒമ്പതോടെ തിരുവനന്തപുരം നഗരത്തില്‍ വിതരണം ചെയ്യാനായി കൊണ്ടുപോയ പതിനായിത്തോളം സമോസ കയറ്റിയ വാഹനം നാട്ടുകാര്‍ തടഞ്ഞിട്ടു. എന്നാല്‍ വാഹനം കൊണ്ടുപോകുന്നതിന് മാറനല്ലൂര്‍ പോലീസ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ സഹായിച്ചുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ചെറിയ തോതില്‍ പ്രദേശത്ത് സഘര്‍ഷവും നടന്നു . തുടര്‍ന്ന് സ്ഥത്തെത്തിയ പാഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ കമ്മീഷണറെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നെയ്യാറ്റിന്‍കര പാറശാല സെക്ഷനുകളിലെ ഫുഡ് സേഫ്റ്റി ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പരാതി സത്യമാണെന്ന് മനസിലായി. വന്‍ തോതില്‍ ഉത്പാദനമുളള കമ്പനിക്ക് ഭക്ഷ്യ സുരക്ഷാ സര്‍ട്ടിഫിക്കറ്റും പാഞ്ചായത്ത് ലൈസന്‍സും നിര്‍ബന്ധമായും വേണമെന്നിരിക്കെ ഇവയൊന്നുമില്ലാതെയായിരുന്നു പ്രവര്‍ത്തനം . കമ്പനിയില്‍ 15 ലധികം ജിവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണെ്ടങ്കിലും ആര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല . കൂടാതെ നിര്‍മാണത്തിനാവശ്യമായ പച്ചക്കറികള്‍ ചീഞ്ഞ നിലയിലായിരുന്നു പലഹാരങ്ങള്‍ നിര്‍മിക്കുന്നതിന് ഉപയോഗിച്ചിരുന്ന എണ്ണ ഗുണനിലവാരം കുറഞ്ഞതും നിരവധി തവണ ഉപയോഗിച്ചതാണെന്നും കണെ്ടത്തി .

കമ്പനി പരിസരം പുഴുക്കള്‍ കൊണ്ട് നിറഞ്ഞിരുന്നു. കമ്പനിയില്‍ നിന്ന് പിടിച്ചെടുത്ത ഭക്ഷ്യ സാധനങ്ങള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം നശിപ്പിച്ചു. ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളും ശേഖരിച്ചിട്ടുണ്ട് . ഭക്ഷ്യ സാധനങ്ങള്‍ കൊണ്ടു പോകാനുപയോഗിച്ച വാഹനം പോലിസ് കസ്റ്റഡിയിലെടുത്തു. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ നെയ്യാറ്റിന്‍കര ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍ , പാറശാല ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍, മാറനല്ലൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ , മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മായാകൂമാരി വൈസ് പ്രസിഡന്റ് മുരളീധരന്‍ മെംബര്‍മാരായ വാസന്തി , ജോര്‍ജ്, ഊരൂട്ടമ്പലം ഷിബു, ഷീബാമോള്‍ തുടങ്ങിയവരും സംഭവമറിഞ്ഞെത്തി .

Related posts