വെച്ചൂച്ചിറയില്‍ സിപിഎം പ്രസിഡന്റിനുള്ള പിന്തുണ സിപിഐ പിന്‍വലിച്ചു

CPIറാന്നി: വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിക്കുള്ള പിന്തുണ സിപിഐ പിന്‍വലിച്ചു. ഭരണസമിതിയിലെ രണ്ട് സിപിഐ അംഗങ്ങളും ഇന്നലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കു ഇതുസംബന്ധിച്ച് കത്തു നല്‍കി. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റു സ്ഥാനം ആവശ്യപ്പെട്ട് സിപിഐ ഏറെക്കാലമായി എല്‍ഡിഎഫില്‍ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. എന്നാല്‍ തുടര്‍ഭരണത്തിനു സ്വതന്ത്രന്റെ പിന്തുണ സംബന്ധിച്ച് തീരുമാനമാകാത്തതിനാല്‍  പ്രസിഡന്റ് രേണുക മുരളീധരനെ മാറ്റാന്‍ സിപിഎം പ്രാദേശിക നേതൃത്വം തയാറായില്ല.

ഇതില്‍ പ്രതിഷേധിച്ച് സിപിഎമ്മിലെ പ്രസിഡന്റ് രേണുക മുരളീധറനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്ന് സിപിഐ അംഗങ്ങളായ ടി.പി. അനില്‍ കുമാര്‍, ജെയ്‌നമ്മ തോമസ് എന്നിവര്‍ പറഞ്ഞു. 15 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഏഴു വീതം അംഗങ്ങളാണുള്ളത്. സ്വതന്ത്രനായ വൈസ് പ്രസിഡന്റ് സ്കറിയ ജോണിന്റെ പിന്തുണയിലാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയത്. ഭരണസമിതി അധികാരമേല്‍ക്കുമ്പോഴുള്ള ധാരണപ്രകാരം രണ്ടരവര്‍ഷം സിപിഎം പ്രസിഡന്റ് തുടരട്ടെയെന്ന നിലപാടാണ് വൈസ് പ്രസിഡന്റ് സ്കറിയ ജോണ്‍ എടുത്തത്.

എന്നാല്‍ സിപിഐയ്ക്ക് ഇതു സ്വീകാര്യമായില്ല. എല്‍ഡിഎഫ് തീരുമാനപ്രകാരം മുന്നണി മര്യാദ പാലിക്കാന്‍ സിപിഎം തയാറാകാത്തതിനാല്‍ പിന്തുണ പിന്‍വലിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്ന് സിപിഐ താലൂക്ക് സെക്രട്ടറി ബേബിച്ചന്‍ വെച്ചൂച്ചിറ പറഞ്ഞു.കഴിഞ്ഞ തദ്ദേസസ്ഥാപന തെരഞ്ഞെടുപ്പില്‍ താലൂക്കില്‍ മെച്ചപ്പെട്ട വിജയം കൈവരിച്ച സിപിഐയ്ക്ക് അര്‍ഹമായ അംഗീകാരം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളില്‍ ലഭിച്ചില്ല. ഒരു പ്രസിഡന്റു പദവി പാര്‍ട്ടി ആവശ്യപ്പെട്ടെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിനുശേഷം പരിഗണിക്കുമെന്ന ഉറപ്പിലാണ് വെച്ചൂച്ചിറയില്‍ അടക്കം സിപിഎമ്മിനെ പിന്തുണച്ചതെന്ന് ബേബിച്ചന്‍ പറഞ്ഞു. പിന്നീട് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയില്‍ അടക്കം വിഷയം ചര്‍ച്ച ചെയ്തു.

സിപിഐയ്ക്ക് അര്‍ഹമായ സ്ഥാനം നല്‍കുന്നതിന് ആരും എതിരല്ലായിരുന്നു. സാങ്കേതികമായ പ്രശ്‌നങ്ങള്‍ പറഞ്ഞ് ഭരണം നീട്ടിക്കൊണ്ടുപോകാനാണ് സിപിഎം പ്രാദേശികഘടകം ശ്രമിച്ചതെന്നും സിപിഐ കുറ്റപ്പെടുത്തി. തുടര്‍ന്നുള്ള കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും ബേബിച്ചന്‍ പറഞ്ഞു.സിപിഐ പിന്തുണ പിന്‍വലിച്ചതോടെ എല്‍ഡിഎഫ് ഭരണസമിതി ന്യൂനപക്ഷമായി. പ്രതിപക്ഷമായ യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നാല്‍ സിപിഐയുടെ നിലപാട് നിര്‍ണായകമാകും.

സിപിഐയുടെ പിടിവാശിക്കുമുമ്പില്‍ വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം. യുഡിഎഫില്‍ നിന്നും ചരിത്രത്തില്‍ ആദ്യമായാണ് വെച്ചൂച്ചിറയില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചത്. സിപിഎമ്മിന് മൂന്നംഗങ്ങളും രണ്ട് എന്‍സിപി അംഗങ്ങളുമാണ് ഇനി എല്‍ഡിഎഫിനുള്ളത്. വൈസ് പ്രസിഡന്റ് സ്കറിയ ജോണിന്റെ പിന്തുണയും സിപിഎമ്മിനാണ്. കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ടംഗങ്ങള്‍ ഉള്‍പ്പെടെയാണ് യുഡിഎഫില്‍ ഏഴുപേരുള്ളത്. കേരള കോണ്‍ഗ്രസ് മുന്നണി വിട്ട സാഹചര്യത്തില്‍ വെച്ചൂച്ചിറയില്‍ ഇവരുടെ പിന്തുണ നിര്‍ണായകമാകുകയാണ്. സിപിഐ പോയാലും സിപിഎം പ്രതീക്ഷ കേരള കോണ്‍ഗ്രസിലാണ്.

Related posts