വെടിക്കെട്ടപകടം; കണ്ണീരൊപ്പാന്‍ പരവൂര്‍ നഗരസഭയും

KLM-APAKADOMകൊല്ലം: പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ട് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്കും അംഗഭംഗം സംഭവിച്ചവര്‍ക്കും സഹായമെത്തിക്കാനായി പരവൂര്‍ നഗരസഭ ദുരിതാശ്വാസഫണ്ട് സ്വരൂപിക്കാന്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ കെ.പി കുറുപ്പ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ പലരും ഇപ്പോഴും മരണത്തോട് മല്ലടിക്കുകയാണ്. ഇവര്‍ക്ക് തൊഴില്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ചിലര്‍ക്ക് ഏറെ മാസങ്ങള്‍ക്ക് ശേഷമേ ജോലി ചെയ്യാന്‍ കഴിയുകയുള്ളു. പരിക്കുപറ്റിയവരില്‍ ഏറിയപേരും അന്നന്ന് ജോലി ചെയ്ത് ഉപജീവനം കഴിക്കുന്നവരും പട്ടിണിപാവങ്ങളുമാണ്. ക്ഷേത്രത്തിന് ചുറ്റുമുള്ള വീടുകളിലെ താമസക്കാര്‍ സ്‌ഫോടനത്തിന്റെ ആഘാതം മൂലമുള്ള മാനസിക അസ്വാസ്ഥ്യത്തില്‍ നിന്നും ഇതുവരെയും മുക്തരായിട്ടില്ല.

തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണം, അറ്റകുറ്റപ്പണി, കിണര്‍ വൃത്തിയാക്കല്‍, കൃഷി നശിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം, മാനസികാഘാതം അനുഭവിക്കുന്നവര്‍ക്കുള്ള കൗണ്‍സിലിംഗും സ്ഥിരമായ ചികിത്സയും തുടങ്ങി നേരിടുന്ന വെല്ലുവിളികള്‍ ഏറെയാണെന്ന് നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. ജീവന്‍ നഷ്ടപ്പെട്ട ആളുകളുടെ കുടുംബത്തെ സഹായിക്കുന്നതുപോലെ തന്നെ ജീവച്ഛവങ്ങളായ പലരുടെയും കുടുംബങ്ങളെ സഹായിക്കേണ്ടതുണ്ട്. പരവൂര്‍ വെടിക്കെട്ട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് കെ പി കുറുപ്പ് ആവശ്യപ്പെട്ടു. വിവിധ രാഷ്ട്രീയ സംഘടനകളും സംസ്ഥാന സര്‍ക്കാരും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതിലേയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം.

ദുരിതാശ്വാസ കമ്മിറ്റിയുടെ സെക്രട്ടറിയായ പരവൂര്‍ നഗരസഭാ സെക്രട്ടറിയുടെ പേരില്‍ “ചെയര്‍മാന്റെ പുറ്റിംഗല്‍ അപകട ദുരിതാശ്വാസ നിധി’ എന്ന പേരില്‍ പരവൂര്‍ എസ്ബിടി ശാഖയില്‍ 67359797894 (IFS Code SBTR0000071) നമ്പരായി അക്കൗണ്ട് തുറന്നിട്ടുണ്ട്. ഇതില്‍ ലഭിക്കുന്ന തുക ദുരിതാശ്വാസ കമ്മിറ്റിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശാനുസരണമായിരിക്കും ചെലവഴിക്കുക. അക്കൗണ്ടിലേയ്ക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് ദുരിതാശ്വാസ കമ്മിറ്റി അഭ്യര്‍ഥിച്ചു. ക്ഷേത്രത്തിന് ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ 369 വീടുകള്‍ക്ക് പൂര്‍ണമായോ ഭാഗികമായോ നഷ്ടം സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അംഗഭംഗം വന്നവര്‍ എത്രയെന്ന് ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. ആയിരത്തോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

കമ്പം കാണാന്‍ വന്ന പലരേയും ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആശുപത്രികളില്‍ മരണത്തോട് മല്ലടിക്കുന്ന വളരെയധികം പേരുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍, കുടിവെള്ളമെത്തിക്കല്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ഭക്ഷ്യധാന്യം എത്തിക്കല്‍ എന്നിവയെല്ലാം സന്നദ്ധസംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സാധാരണ നിലയിലേയ്ക്ക് പ്രദേശത്തെ കൊണ്ടുവരണമെങ്കില്‍ കോടിക്കണക്കിന് രൂപയുടെ ഫണ്ട് ആവശ്യമാണെന്ന് ചെയര്‍മാന്‍ പറഞ്ഞു. ദുരന്തമുണ്ടായ ഉടന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തെയും നഗരസഭ ശ്ലാഘിച്ചു. അപകടം നടന്ന് ഏതാനും മിനിട്ടുകള്‍ക്കകം രക്ഷാപ്രവര്‍ത്തനത്തിന് വാഹനങ്ങളുമായെത്തിയ സ്വകാര്യ, കെഎസ്ആര്‍ടിസി ബസ്  ഡ്രൈവര്‍മാര്‍, ആംബുലന്‍സുകള്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍, മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവ പരിക്കുപറ്റിയവരെയും മറ്റും ചുരുങ്ങിയ സമയത്തിനുള്ളില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് മരണനിരക്ക് കൂടാതിരുന്നത്.

ഫയര്‍ഫോഴ്‌സ്- പോലീസ് ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരുടെ രക്ഷാപ്രവര്‍ത്തനം മാതൃകാപരമായിരുന്നുവെന്നും കെപി കുറുപ്പ് പറഞ്ഞു. തകര്‍ന്ന വീടുകള്‍ മഴക്കാലത്തിന് മുന്‍പ് പുനര്‍നിര്‍മിക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യേണ്ടതുണ്ട്. കമ്പം നടത്തുന്നതിന് നഗരസഭയുടെ അനുമതി ആവശ്യമില്ലെന്ന് ചോദ്യത്തിന് മറുപടിയായി നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. സെക്രട്ടറി പി നീതുലാല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍ ഷീബ, ഷുഹൈബ്, ഷെരീഫ്, എസ് അനില്‍കുമാര്‍, അഡ്വ. കൃഷ്ണചന്ദ്രമോഹന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts