വേഗ നിയന്ത്രണം: ട്രെയിനുകളെല്ലാം മണിക്കൂറുകള്‍ വൈകിയോടുന്നു

trainകൊച്ചി: എറണാകുളം-ഷൊര്‍ണൂര്‍ റൂട്ടില്‍ വേഗത കുറച്ചു ഓടുന്നതിനാല്‍ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറായി. എല്ലാ ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. ഒന്നു മുതല്‍ രണ്ടര മണിക്കൂര്‍ വരെയാണ് ട്രെയിനുകള്‍ വൈകുന്നത്. ഇതോടെ യാത്രക്കാര്‍ കടുത്ത ദുരിതത്തിലായി.

ട്രെയിനുകള്‍ വൈകിയത് കാരണം സ്ഥിരം യാത്രക്കാര്‍ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിഞ്ഞില്ല. റിസര്‍വേഷന്‍ യാത്രക്കാര്‍ മണിക്കൂറുകളോളം റെയില്‍വേ സ്റ്റേഷനില്‍ കാത്തിനില്‍ക്കേണ്ട സ്ഥിതിയിലാണ്. ട്രെയിന്‍ വൈകുന്ന വിവരത്തെക്കുറിച്ച് റെയില്‍വേ യാതൊരു അറിയിപ്പും നല്‍കുന്നില്ലെന്നും എപ്പോള്‍ ട്രെയിന്‍ എത്തുമെന്ന് ജീവനക്കാര്‍ക്ക് വ്യക്തതയില്ലെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു.

കറുകുറ്റിയില്‍ തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് കഴിഞ്ഞ ദിവസം പാളം തെറ്റിയതിന് പിന്നാലെ ഷൊര്‍ണൂര്‍-എണറാകുളം റൂട്ടില്‍ ട്രെയിനുകള്‍ക്ക് വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. മണിക്കൂറില്‍ 30 കിലോമീറ്റര്‍ മാത്രം വേഗത്തിലാണ് ഈ റൂട്ടില്‍ ട്രെയിന്‍ ഓടുന്നത്. ഇതാണ് ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകാന്‍ കാരണമായിരിക്കുന്നത്. ഈ റൂട്ടില്‍ മറ്റ് പലയിടത്തും പാളത്തില്‍ അറ്റകുറ്റപ്പണി നടത്താനുണ്‌ടെന്ന് കണ്‌ടെത്തിയതോടെയാണ് ട്രെയിനുകളോട് വേഗം നിയന്ത്രിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Related posts