വേണമെങ്കില്‍ മുന്തിരി വൈക്കത്തും; പതിനാറുപാറയില്‍ തോമസിന്റെ മട്ടുപ്പാവിലാണ് മുന്തിരി കായ്ച്ചിരിക്കുന്നത്

fb-munthiriവൈക്കം: തണുപ്പിന്റെ മേലാപ്പുള്ള ഇടുക്കിയിലും മൂന്നാറിലും കാന്തല്ലൂരിലും മാത്രമല്ല വൈക്കത്തിന്റെ ഉള്‍പ്രദേശത്തെ തണുപ്പിലും മുന്തിരി തളിര്‍ത്തു പൂത്തു കായ്ക്കും. ഉദയനാപുരം നേരേകടവ് പതിനാറുപാറയില്‍ തോമസിന്റെ (തങ്കച്ചന്‍) വീട്ടിലെ മട്ടുപ്പാവിലാണ് ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ മധുരമുന്തിരി കുലകളായി അഴകുപരത്തുന്നത്. മഞ്ഞുപൊഴിയുമ്പോള്‍ പൂത്തുകായ്ക്കുന്ന മുന്തിരിച്ചെടികളില്‍നിന്ന് ആറുമാസത്തോളം മധുരമൂറുന്ന കറുത്തമുന്തിരികള്‍ ലഭിക്കും.

ഒരു വര്‍ഷം രണ്ടു ചെടികളില്‍ നിന്നായി ഇവര്‍ക്കു 20 മുതല്‍ 25 കിലോഗ്രാം വരെ മുന്തിരി ലഭിക്കുന്നുണ്ട്. ഒരു കുലയില്‍നിന്നും മധുരം കിനിയുന്ന ഒന്നരകിലോഗ്രാം മുന്തിരിവരെ ലഭിച്ചിട്ടുണ്ട്. യാതൊരു കീടനാശിനി പ്രയോഗവുമില്ലാത്തതിനാല്‍ ഭയാശങ്കകളില്ലാതെ കുരുന്നുകള്‍ക്കും ധൈര്യമായി മുന്തിരി പറിച്ചു കഴിക്കാം. ചാണകവും എല്ലുപൊടിയും മാത്രമേ വളമായി ചേര്‍ക്കുന്നുള്ളു. നാലുവര്‍ഷം മുമ്പു ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയിലെ ദുക്‌റാനതിരുനാളിനു വില്പനയ്ക്കായി കൊണ്ടുവന്ന മുന്തിരിച്ചെടികളില്‍നിന്നും നാലെണ്ണം കൗതുകത്തിനായി വാങ്ങി വീട്ടില്‍ വച്ചുപിടിപ്പിക്കുകയായിരുന്നു.

അതില്‍നിന്നും രണെ്ടണ്ണം തഴച്ചുവളര്‍ന്ന് ആറു മാസത്തിനുള്ളില്‍ പൂത്ത് കായ്ച്ചു. കണ്ണിനു കണിയായി കാറ്റില്‍ ഇളകിയാടുന്ന മുന്തിരിക്കുലകള്‍ സമീപത്തുള്ള വീടുകളിലെ കുട്ടികളാണു പറിച്ചു കഴിക്കുന്നത്. വീടിന്റെ ഇത്തിരി മുറ്റത്ത് ഏതാനും മുന്തിരിച്ചെടികള്‍ കൂടി നട്ടുവളര്‍ത്തി മുന്തിരി വള്ളികള്‍ തളിര്‍ക്കുന്നതും പൂക്കുന്നതും കണ്ടുണരാന്‍ തോമസിന്റെ ഭാര്യ സോഫിയ, മക്കള്‍: ജസ്റ്റിന്‍, ജയ്‌നി, ജയ്മി എന്നിവരുമൊപ്പമുണ്ട്.

Related posts