വേനല്‍ച്ചൂടില്‍ കരിഞ്ഞുണങ്ങിയതു വര്‍ഗീസിന്റെ സ്വപ്‌നങ്ങള്‍

KNR-CHUDUആലക്കോട്: നാലര ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് ഏത്തവാഴ കൃഷി ചെയ്യാനൊരുങ്ങുമ്പോള്‍ നെടുവോട് പൂക്കാട് ചാത്തമംഗലത്തെ ആനക്കുഴിയില്‍ വര്‍ഗീസ് പ്രതീക്ഷിച്ചതു നൂറുമേനി വിളവായിരുന്നു. എന്നാല്‍ കൃഷിയിടത്തിലെ തന്റെ അധ്വാനവും സ്വപ്നങ്ങളും വേനല്‍ച്ചൂടില്‍ കരിഞ്ഞുണങ്ങിയപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ഈ കര്‍ഷകന്‍. പത്തു വാഴക്കുലയ്ക്ക് ഒരു വാഴക്കുല എന്ന നിരക്കിലാണു നാലര ഏക്കര്‍ ഭൂമി ഇദ്ദേഹം പാട്ടത്തിനെടുത്തത്. 2,500 ഏത്തവാഴയാണു കൃഷിയിടത്തില്‍ വര്‍ഗീസ് നട്ടത്. എന്നാലിപ്പോള്‍ കടുത്ത വേനല്‍ച്ചൂടില്‍ വാഴകള്‍ കരിഞ്ഞുണങ്ങിയിരിക്കുകയാണ്.

നാമമാത്രമായ വാഴകള്‍ മാത്രമാണു നിലവില്‍ ബാക്കിയുള്ളത്. കുലച്ചതും കുലയ്ക്കാറായതുമായ വാഴകള്‍ നശിച്ചവയിലുണ്ട്. കഠിനമായ വേനല്‍ച്ചൂടില്‍ വാഴകള്‍ കൂട്ടത്തോടെ ഒടിഞ്ഞുവീഴുകയും ചെയ്തു. അമ്പതുകാരനായ വര്‍ഗീസിനെ കൃഷിയിടത്തില്‍ സഹായിക്കുന്നതു ഭാര്യ റോസമ്മയും മൂത്തമകന്‍ ജിജോയുമാണ്. ഇവരുടെ കഠിനാധ്വാനത്തിനു പുറമേ ഗ്രാമീണ ബാങ്കില്‍ നിന്നും സഹകരണ സൊസൈറ്റിയില്‍ നിന്നും ഒന്നരലക്ഷത്തോളം രൂപ ലോണെടുത്താണു വാഴക്കൃഷി നടത്തിയത്.

കൃഷിക്ക് മൂന്നുലക്ഷം രൂപയോളം ചെലവായി. 500 ഓളം വാഴ ഇദ്ദേഹം ഇന്‍ഷ്വര്‍ ചെയ്തിരുന്നു. എന്നാല്‍ കുലച്ച വാഴയ്ക്കു 50 രൂപയും കുലയ്ക്കാത്തതിനു കേവലം 20 രൂപയുമാണ് ഇന്‍ഷ്വറന്‍സ് തുക ലഭിക്കുക. കടമെടുത്ത പണംകൊണ്ടു കൃഷിയിറക്കിയ ഈ കര്‍ഷകന്റെ സ്വപ്നങ്ങള്‍ വേനല്‍ച്ചൂടില്‍ തകര്‍ന്നിരിക്കുകയാണ്. കൃഷിവകുപ്പില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

Related posts