വേലക്കാരി കൊടുത്തത് എട്ടിന്റെ പണി! കട്ടന്‍ചായയില്‍ മയക്കുമരുന്നു നല്‍കി കവര്‍ന്നത് എട്ടുപവന്‍: പ്രതിയെ പിടികൂടാനായില്ല

KATTANചാവക്കാട്: കട്ടന്‍ചായയില്‍ മയക്കുമരുന്നു നല്‍കി സ്വര്‍ണാഭരണം തട്ടിയെടുത്ത സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും യഥാര്‍ഥ പ്രതിയെ പിടികൂടാനായില്ല. പുന്ന ജുമാഅത്ത് പള്ളിക്കു സമീപം വൈശ്യംവീട്ടില്‍ ബാപ്പുട്ടിയുടെ ഭാര്യ നഫീസ (68), മരുമകള്‍ സാബിറ (40) എന്നിവരെ മയക്കിയാണു വീട്ടുജോലിക്കു നിന്നിരുന്ന തമിഴ് സ്ത്രീ എട്ടുപവന്റെ സ്വര്‍ണാഭരണം തട്ടിയെടുത്തത്.

തമിഴ്‌നാട് രാമേശ്വരം സ്വദേശിയായ ലക്ഷ്മി (42) നാലു ദിവസം മുമ്പാണു നഫീസയുടെ വീട്ടില്‍ ജോലിക്കെത്തിയത്. നഫീസയുടെ മകന്‍ വി.കെ.ബി. അഷറഫ് ചാവക്കാട് മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരിയാണ്. അഷറഫുമായുള്ള പരിചയത്തി ല്‍ വീട്ടില്‍ പറമ്പുപണിക്കു വരാറുള്ള രാമേശ്വരം സ്വദേശി മുരുകന്‍ (52) തന്റെ ഭാര്യയാണെന്നു പരിചയപ്പെടുത്തിയാണു ലക്ഷ്മിയെ ഇവരുടെ വീട്ടില്‍ ജോലിക്കുകൊണ്ടു നിര്‍ത്തിയത്.

നഫീസയുടെ മൂന്നു വളകളും മാലയുമായി ലക്ഷ്മി മുങ്ങിയതിനെ തുടര്‍ന്നു മുരുകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ലക്ഷ്മി തന്റെ ഭാര്യയല്ലെന്നും പരിചയമുള്ള സ്ത്രീയാണെന്നും ഇവരുടെ വീട് കൃത്യമായി അറിയില്ലെന്നും മുരുകന്‍ പറയുന്നു.

റംസാന്‍ മാസാചരണത്തിന്റെ ഭാഗമായി വീട്ടുകാര്‍ പുലര്‍ച്ചെ നാലിന് ഉണര്‍ന്നു കട്ടന്‍ചായ ഉണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ ലക്ഷ്മി അതു തടയുകയും കട്ടന്‍ചായ ഉണ്ടാക്കി നല്‍കുകയുമായിരുന്നു. എന്നാല്‍ അഷറഫ് ചായ കുടിച്ചിരുന്നില്ല. അത്താഴം കഴിഞ്ഞു മൂന്നുപേരും കിടക്കുകയും ചെയ്തു. രാവിലെ അഷറഫ് ഉണര്‍ന്നപ്പോള്‍ മാതാവും ഭാര്യയും ഉണരാത്തതിനാല്‍ ഇരുവരേയും വിളിച്ചപ്പോഴാണു ഇവര്‍ക്കു ബോധമില്ലെന്നു മനസിലായത്. തുടര്‍ന്നു ലക്ഷ്മിയെ അന്വേഷിച്ചപ്പോഴാണു അവര്‍ മുങ്ങിയ വിവരം അറിയുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു നഫീസയുടെ എട്ടുപവന്‍ തൂക്കം വരുന്ന മാലയും വളയും നഷ്ടപ്പെട്ടെന്നു മനസിലായത്.

അബോധാവസ്ഥയിലായിരുന്ന നഫീസയേയും സാബിറയേയും മുതുവട്ടൂര്‍ രാജ ആശുപത്രിയി ല്‍ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും ഓര്‍മ വന്നെങ്കിലും നഫീസ ഇപ്പോഴും പാതിമയക്കത്തിലാണ്. ഇവര്‍ക്കു കട്ടന്‍ചായ നല്‍കിയ ഗ്ലാസിന്റെ അടിയില്‍ വെളുത്ത പൊടി കണ്ടെത്തിയിട്ടുണ്ട്. ഇത് ഉറക്കഗുളികയുടെ അവശിഷ്ടമാണെന്നു കരുതുന്നു. ഗ്ലാസുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം അയല്‍ സംസ്ഥാനത്തേക്കു വ്യാപിപ്പിച്ചു ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് എസ്‌ഐ എം.കെ. രമേഷ് അറിയിച്ചു.

Related posts