ഹരുണി സുരേഷ്
വൈപ്പിന്‍: ഏഷ്യയിലെതന്നെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള ദ്വീപുകളിലൊന്നാണു വൈപ്പിന്‍. എറണാകുളം നഗരവുമായി ബന്ധപ്പെടുത്തി പാലം വന്നിട്ടും അതിന്റേതായ ഗുണഫലങ്ങള്‍ ദ്വീപുകാര്‍ ഇനിയും അനുഭവിച്ചു തുടങ്ങിയിട്ടില്ല. വികസനമുരടിപ്പില്‍ വിഷമിച്ചും കടലാക്രമണ ഭീഷണികളില്‍ പേടിച്ചും ദ്വീപ് നിവാസികള്‍ വേവലാതിയോടെ കഴിയുന്നു.സുനാമി ഭീകരതാണ്ഡവമാടിയപ്പോള്‍ അഞ്ചു വിലപ്പെട്ട ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. വേനല്‍ക്കാലത്തുപോലും കടല്‍ക്ഷോഭം ദ്വീപില്‍ പതിവ്. കടലാക്രമണത്തിനു പുറമെ ശക്തമായ വേലിയേറ്റത്തിലും ഭിത്തിക്കു മുകളിലൂടെ കടല്‍ കരയിലേക്കു കയറുന്നു. കടല്‍വെള്ളത്തിനൊപ്പം അടിച്ചുകയറുന്ന മണല്‍ തീരദേശറോഡില്‍ അടിഞ്ഞുകൂടി ഗതാഗതവും ദുരിതത്തിലാക്കുന്നു.
തകര്‍ന്നുകിടക്കുന്ന കടല്‍ഭിത്തികള്‍ തീരമേഖലയിലെ ജനങ്ങളുടെ ഉറക്കംകെടുത്തുന്നു. കാട്ടിപ്പറമ്പ്, മാനാശേരി, ചെറിയകടവ്, നായരമ്പലം, എടവനക്കാട്, പള്ളിപ്പുറം മേഖലകളിലായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ പലസ്ഥലത്തും കടല്‍ഭിത്തിയുടെ അറ്റകുറ്റപ്പണികള്‍ നടന്നെങ്കിലും വേണ്ടത്ര ഫലപ്രദമായില്ലെന്നു നാട്ടുകാര്‍ പറയുന്നു. എടവനക്കാടാണു കടല്‍ഭിത്തി കൂടുതല്‍ തകര്‍ന്നുകിടക്കുന്നത്. കടല്‍ഭിത്തിക്കായി എടവനക്കാട് പഞ്ചായത്തിനു മാത്രമായി 12.5 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ചിട്ടും കുറ്റമറ്റരീതിയില്‍ ചെയ്യാന്‍ കഴിയാതെ പോയി. ശാസ്ത്രീയമായ രീതിയിലല്ലായിരുന്നു കടല്‍ഭിത്തി നിര്‍മാണം. ഉപയോഗിക്കുന്ന കല്ലുകളുടെ വലിപ്പത്തിന്റെ കാര്യത്തില്‍വരെ തിരിമറികള്‍ നടന്നു.
ഇതു സംബന്ധിച്ചു വിജിലന്‍സ് കേസും നടന്നുവരുന്നു.കടല്‍ഭിത്തി നിര്‍മിച്ചാല്‍തന്നെ അതിനും വേണം സംരക്ഷണം. കടലാക്രമണത്തില്‍നിന്നു ഭിത്തിയെ സംരക്ഷിക്കാന്‍ തീരദേശത്തു പുലിമുട്ടുകള്‍ ഒഴിവാക്കാനാവാത്തതാണ്. തിരമാലകള്‍ നേരിട്ടു കടല്‍ഭിത്തിയില്‍ ഇടിക്കാതിരിക്കാന്‍ കടലിലേക്കിറക്കി നീളത്തില്‍ തീര്‍ക്കുന്ന കരിങ്കല്‍ചിറയ്ക്കാണു പുലിമുട്ട് എന്നു പറയുന്നത്. തിരകള്‍ പുലിമുട്ടുകളില്‍ ഇടിച്ചു ചിതറി ശക്തി കുറയും. ഇതുമൂലം കടല്‍ഭിത്തിക്കു കാര്യമായ തകരാറുകള്‍ സംഭവിക്കില്ല.
വൈപ്പിന്‍ മേഖലയില്‍ നിലവിലുണ്ടായിരുന്ന പുലിമുട്ടുകള്‍ ഏറെക്കുറെ നാമാവശേഷമായ സ്ഥിതിയിലാണ്. വൈപ്പിന്‍ മുതല്‍ മുനമ്പം വരെയുള്ള 22 കിലോമീറ്റര്‍ തീരത്ത് 50 മീറ്റര്‍ നീളത്തിലുള്ള 30 പുലിമുട്ടുകള്‍ വേണമെന്നാണു ചെന്നൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദഗ്ധര്‍ അഞ്ചുവര്‍ഷം മുമ്പു പഠനം നടത്തി നിര്‍ദ്ദേശിച്ചത്. ഇതില്‍ നായരമ്പലത്ത് ആറും എടവനക്കാട് രണ്ടും പുലിമുട്ടുകള്‍ നിര്‍മിച്ചു.
നീളം 30 മീറ്ററിലൊതുക്കിയെങ്കിലും ഈമേഖലയില്‍ പുലിമുട്ടുകള്‍ കാരണം കടലാക്രമണഭീഷണി കുറഞ്ഞു. ശേഷിച്ച പുലുമുട്ടുകള്‍ നിര്‍മിക്കാന്‍ ഇറിഗേഷന്‍ വകുപ്പ് പദ്ധതി തയാറാക്കി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചെങ്കിലും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടപ്പാണ്. ഒരോ തീരദേശ മണ്ഡലത്തിലും ഓരോ പുലിമുട്ടു വീതം നിര്‍മിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനമെടുത്തെങ്കിലും അതും പ്രാവര്‍ത്തികമായില്ല.
ഒരു പുലിമുട്ടിനു രണ്ടു കോടി രൂപ ചെലവു വരും.
ഇത്രയും ഭീമമായ തുക സര്‍ക്കാരിനു വഹിക്കാന്‍ പറ്റാത്തതാണു പദ്ധതി അവതാളത്തിലാകാന്‍ കാരണമെന്നു ബന്ധപ്പെട്ടവര്‍ പറയുന്നു. എന്നാല്‍ കടല്‍ഭിത്തികളുടെ അറ്റകുറ്റപ്പണിക്കായി വര്‍ഷംതോറും ചെലവഴിക്കുന്ന കോടികളുടെ ഒരുഭാഗം മുടക്കിയാല്‍ പുലിമുട്ടുകള്‍ നിര്‍മിച്ചു നിലവിലുള്ള കടല്‍ഭിത്തികള്‍ സംരക്ഷിക്കാനാകുമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തീരദേശ മണ്ഡലമായ വൈപ്പിനില്‍ പുലിമുട്ടുകള്‍ നിര്‍മിക്കാന്‍ ധനസഹായം തേടി സര്‍ക്കാര്‍ നബാര്‍ഡിനെ സമീപിച്ചതായി എസ്. ശര്‍മ എംഎല്‍എ പറയുന്നു. ഇതൊരു നല്ല വാര്‍ത്തയാണ്. മരണഭീതിയില്ലാതെ കഴിയുന്ന കാലം വരണമേയെന്ന പ്രാര്‍ഥനയിലാണു വൈപ്പിന്‍കാര്‍.