വൈപ്പിനില്‍ വാഹനങ്ങള്‍ പായുന്നത് ലഹരിയുടെ കരുത്തില്‍

alp-kanchavuവൈപ്പിന്‍: പള്ളിപ്പുറം-വൈപ്പിന്‍ സംസ്ഥാന പാതയിലും പറവൂര്‍ റൂട്ടിലും ഡ്രൈവര്‍മാര്‍  മദ്യപിച്ചു വാഹനമോടിക്കുന്നത് പതിവാകുന്നതായി പരാതി. മറ്റു  ഇതില്‍ സ്വകാര്യ ബസുകളും മറ്റു സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും ഉള്‍പ്പെടും. വാഹനങ്ങളില്‍ മദ്യം സ്റ്റോക്ക് ചെയ്ത് ഓടിക്കുന്നവരും ഉണ്ട്. ബസുകളിലെ ഡ്രൈവര്‍മാര്‍ മാത്രമല്ല കണ്ടക്ടറും ക്ലീനറുമുടക്കമുള്ള ജീവനക്കാര്‍ മദ്യം അകത്താക്കിയാണ് രാവിലെ പണിക്കെത്തുന്നത്.

ചില ബസുകളിലാകട്ടെ ജീവനക്കാര്‍ ഓട്ടത്തിനിടയില്‍ മദ്യശാലക്ക്  മുന്നില്‍ നിര്‍ത്തി ഇവരുടെ സുഹൃത്തുക്കള്‍ വഴി മദ്യം വാങ്ങിച്ച് ഊണിനു മുമ്പ് ചെറുത് ഒരെണ്ണം അടിക്കുന്ന പതിവുണ്ടെന്നും ആക്ഷേപമുണ്ട്. പോലീസോ, മോട്ടോര്‍ വാഹന വകുപ്പ് അധികൃതരോ കൃത്യമായി പരിശോധന നടത്താത്തതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് ഈ മേഖലയില്‍ ആരെയും പേടിക്കണ്ടാത്ത അവസ്ഥയാണുള്ളത്.

ഇന്നലെ വൈകുന്നേരം  നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഒരു സ്വകാര്യബസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോള്‍ ഇതില്‍ ഡ്രൈവറടക്കം മൂന്ന് ജീവനക്കാര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ബസ് ഓടിച്ചിരുന്ന സ്റ്റെപ്പിനി ഡ്രൈവര്‍ എളങ്കുന്നപ്പുഴ പോണത്ത് അമല്‍-20, യഥാര്‍ഥ ഡ്രൈവര്‍ ചെറായി രക്തേശ്വരി റോഡില്‍ മേലേക്കടവില്‍ വീട്ടില്‍ മോഹന്‍തമ്പി-27, കണ്ടക്ടര്‍ ചെറായി ദേവസ്വം നടക്ക് പടിഞ്ഞാറ് താമസിക്കുന്ന കൊറശ്ശേരി രാജേഷ്-37 എന്നിവരാണ് പിടിയിലായത്.

വൈപ്പിന്‍ -പറവൂര്‍- എറണാകുളം റൂട്ടിലോടുന്ന പീജീ എന്ന സ്വകാര്യബസിലെ തൊഴിലാളികളാണ് മൂവരും. സ്റ്റെപ്പിനി ഡ്രൈവര്‍ വാഹനമോടിക്കുന്ന സമയത്ത് യഥാര്‍ഥ ഡ്രൈവര്‍  ബസിനകത്ത് മദ്യപിച്ച് കിറുങ്ങിയിരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.  നിറയെ യാത്രക്കാരുമായി അപകടരമായ രീതിയില്‍ പായുന്നത് കണ്ടാണ് നാട്ടുകാര്‍ പോലീസില്‍ അറിയിച്ചത്. പോലീസ് ഞാറക്കല്‍ കവലിയില്‍ ബസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ മൂവരും ഫുള്‍ ഫിറ്റ്.

ബ്രീത്ത് അനലൈസറില്‍ ഊതിച്ചപ്പോള്‍ ബീപ് ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് മൂവരേയും കസ്റ്റഡിയിലെടുത്തത്. മൂന്ന് പേരെയും വൈദ്യപരിശോധന നടത്തി കേസെടുത്തശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ബസ് കോടതിയില്‍ നല്‍കും. കൂടാതെ ഡ്രൈവര്‍മാരുടേയും കണ്ടക്ടറുടേയും ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ആര്‍ടിഒ ക്ക് കത്തും നല്‍കുമെന്ന് ഞാറക്കല്‍ എസ് ഐ ആര്‍ രഗീഷ് കുമാര്‍ അറിയിച്ചു.

Related posts