കൊച്ചി: ജിഷയെ കൊലപ്പെടുത്താന്‍ കാരണം മുന്‍വൈരാഗ്യമെന്ന് പ്രതി അമിയുര്‍ ഉള്‍ ഇസ്‌ലാം. ജിഷയുടെ വീടിന് 200 മീറ്റര്‍ അകലെ മാത്രം താമസിച്ചിരുന്ന പ്രതി സ്ത്രീകളെ ശല്യം ചെയ്യുന്നത് പതിവായിരുന്നു. സ്ത്രീകള്‍ കുളിക്കുന്ന കടവില്‍ എത്തിനോക്കിയ പ്രതിയെ ഒരിക്കല്‍ നാട്ടുകാര്‍ പിടിച്ചു. അന്ന് കടവിലുണ്ടായിരുന്ന ഒരു സ്ത്രീ ഇയാളെ തല്ലി. ഇത് കണ്ടു ജിഷ പൊട്ടിച്ചിരിച്ചുവെന്നും ഇതാണ് തനിക്ക് ജിഷയോട് വൈരാഗ്യം തോന്നാന്‍ കാരണമെന്നും പ്രതി മൊഴി നല്‍കി.
ജിഷയെ താന്‍ പല തവണ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്‌ടെന്നും പ്രതി സമ്മതിച്ചു. ലൈംഗിക ചേഷ്ടകള്‍ ജിഷയുടെ പിന്നാലെ നടന്ന് കാണിക്കുമായിരുന്നു. കൊലപാതക ദിവസവും പ്രതി രാവിലെ ജിഷയുടെ വീട്ടിലെത്തി ചേഷ്ടകള്‍ കാണിച്ചു. അപ്പോള്‍ ചെരുപ്പൂരി അടിക്കാന്‍ ശ്രമിച്ചുവെന്നും പ്രതി മൊഴി നല്‍കി.
വൈകുന്നേരം മദ്യപിച്ച് എത്തി വീട്ടില്‍ കടന്ന് ജിഷയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. പിന്നീട് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മൃതദേഹം വികൃതമാക്കി. സ്ഥലത്തു നിന്നും രക്ഷപെടുന്നതിനിടയില്‍ ചെരുപ്പ് ചെളിയില്‍ പൂണ്‌ടെന്നും അതിനാല്‍ ഉപേക്ഷിച്ച് കനാലില്‍ ശരീരം വൃത്തിയാക്കി തന്റെ മുറിയിലേക്ക് പോയെന്നുമാണ് പ്രതി പറയുന്നത്. മുറിയില്‍ എത്തി അന്നുതന്നെ പുറത്തിറങ്ങി. ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തി ഒരു രാത്രി തങ്ങിയ ശേഷം പിറ്റേന്ന് രാവിലെ ആസാമിലേക്ക് പോയി.
കുറച്ചുകാലത്തിന് ശേഷം അവിടെ നിന്നും ചെന്നൈയിലേക്ക് പോന്നു. പിന്നീട് അവിടെ ജോലി ചെയ്തു. ചെന്നൈയിലെ ജോലി അവസാനിപ്പിച്ച് കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ എത്തി. അവിടെയായിരുന്ന സമയത്ത് ആലുവയിലെ സുഹൃത്തുക്കളെ വിളിച്ച് കേസിന്റെ വിവരങ്ങള്‍ തിരക്കി. പോലീസ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയപ്പോഴാണ് പ്രതിയുടെ സുഹൃത്തിനെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പ്രതിയുടെ വിവരം ലഭിച്ചു. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ പാലക്കാട് അതിര്‍ത്തിയില്‍ ഉണ്‌ടെന്ന് മനസിലായി. പിന്നാലെ അന്വേഷണ സംഘം അവിടെയെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.