വോട്ടു നോട്ടം: സുധാകരനെതിരെ പോലീസ് കേസെടുത്തു

SUDAKARANഅമ്പലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വോട്ടു ചെയ്യുന്നത് എത്തിനോക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി.സുധാകരനെതിരെ പോലീസ് കേസെടുത്തു. യുഡിഎഫ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുന്നപ്ര പോലീസാണ് ബുധനാഴ്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വോട്ടിംഗില്‍ ക്രമരഹിതമായി ഇടപെട്ടെന്ന കുറ്റം സുധാകരനെതിരെ ചുമത്തിയിട്ടുണ്ട്. കൂടാതെ വോട്ടു ചെയ്യാന്‍ നിര്‍ബന്ധിച്ചു, രഹസ്യ സ്വഭാവം സൂക്ഷിച്ചില്ല തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 171/സി-1, റപ്രസന്റേഷന്‍ ആക്ട് 130, 131, 132 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

തെരഞ്ഞെടുപ്പു ദിവസം വി.എസ്. വോട്ടുചെയ്യുന്നത് എത്തിനോക്കിയെന്ന വിവാദമുടലെടുത്തയുടന്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കിയിരുന്നു. സംഭവം സംബന്ധിച്ച റിപ്പോര്‍ട്ട് ചൊവ്വാഴ്ച്ച ആലപ്പുഴ കളക്ടര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനു സമര്‍പ്പിച്ചിക്കുകയും ചെയ്തു. റിപ്പോര്‍ട്ടില്‍ തെരഞ്ഞെടുപ്പു ചട്ടം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലംഘിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇ.കെ. മാഝി നിര്‍ദേശം നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പുന്നപ്ര പോലീസ് സംഭവത്തില്‍ എഫ്‌ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

സംഭവത്തില്‍ പ്രതിഷേധവുമായി ഇടതുമുന്നണിയും രംഗത്തെത്തിയിട്ടുണ്ട്. ഭരണസ്വാധീനം ഉപയോഗിച്ച് കള്ളക്കേസെടുക്കുകയാണ് ചെയ്തതെന്നാണ് ഇവരുടെ ആരോപണം. പോളിംഗിനു നേതൃത്വം കൊടുത്ത പ്രിസൈഡിംഗ് ഓഫീസറോ ഉദ്യോഗസ്ഥരോ പോളിംഗ് സമയത്ത് ബൂത്തിലുണ്ടായിരുന്ന യുഡിഎഫ്-ബിജെപി ഏജന്റുമാരോ ബൂത്തിലെ ഏതെങ്കിലും വോട്ടര്‍മാരോ ഇതുസംബന്ധിച്ച് ആക്ഷേപമുന്നയിച്ചിട്ടില്ലെന്നും വി.എസും കുടുംബാംഗങ്ങളുമായി വോട്ടുചെയ്യാനെത്തിയപ്പോള്‍ സ്ഥാനാര്‍ഥിയെന്ന നിലയിലാണ് ബൂത്തില്‍ പ്രവേശിച്ചതെന്നും വോട്ടുചെയ്യുന്നതു നോക്കിയെന്നതു കള്ളവാര്‍ത്തയാണെന്നുമായിരുന്നു ഇടതുമുന്നണിയുടെ വാദം.

ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദേശപ്രകാരം പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കള്ളപ്പരാതി എഴുതിവാങ്ങി കേസെടുത്ത നടപടിയില്‍ പ്രതിഷേധമറിയിക്കുന്നതായി എല്‍ഡിഎഫ് ഇടതുമുന്നണി കണ്‍വീനര്‍ ആര്‍. നാസര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍ ഈ വിഷയത്തില്‍ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂറിന്റെ ആവശ്യം. ജി. സുധാകരന്‍ ചെയ്തതു ശരിയാണോയെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം. സംഭവവുമായി ബന്ധപ്പെട്ടു നിയമപരമായ നടപടികളുമായി മുന്നോട്ടുപോകും. തെരഞ്ഞെടുപ്പില്‍ ജി. സുധാകരനെ അയോഗ്യനാക്കണമെന്നും ഷുക്കൂര്‍ ആവശ്യപ്പെട്ടു.

Related posts