വ്യാജമദ്യത്തെ പ്രതിരോധിക്കാന്‍ ജാഗ്രതയോടെ എക്‌സൈസ്

klm-VATTUകൊച്ചി: ഏതൊരു ആഘോഷത്തിലും മലയാളിക്ക് ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് മദ്യം. മുന്‍വര്‍ഷങ്ങളിലെ കണക്കുകളെ പഴങ്കതയാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഓരോ ഓണക്കാലത്തും ബിവറേജസ് കോര്‍പ്പറേന്‍ പുറത്തുവിടുന്നത്. വ്യാജ മദ്യം വ്യാപകമാകുന്ന സമയം കൂടിയാണ് ഓണക്കാലം. വ്യാജനെ പ്രതിരോധിക്കാന്‍ ശക്തമായ കര്‍മ പദ്ധതികളാണ് എക്‌സൈസ് ഇത്തവണ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഒരു മാസമായി എറണാകുളം  ജില്ലയില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. ജില്ലയിലെ കറുകുറ്റി, കോട്ടപ്പുറം ദേശീയ പാതകളില്‍ ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്. പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റവന്യു, പോലീസ്, ഫോറസ്റ്റ് വിഭാഗങ്ങളുമായി ചേര്‍ന്നും റെയ്ഡുകള്‍ നടത്തുണ്ട്.

റോഡ് ചെക്കിംഗും കര്‍ശനമാക്കിയിട്ടുണ്ട്. കള്ള് ഷാപ്പുകളിലെല്ലാം നിരന്തരമായ പരിശോധനകള്‍ നടത്തി വരികയാണ്. കള്ളിന്റേയും വിദേശ മദ്യത്തിന്റേയും സാമ്പിളുകള്‍ സ്ഥിരമായി പരിശോധനയ്ക്ക് അയക്കുന്നുണ്ട്. സംശയകരമായി  തോന്നുന്ന സ്ഥലങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഒരു മാസമായി നടത്തിയ അന്വേഷണത്തില്‍ ഇതുവരെയും വ്യാജ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥകര്‍ പറഞ്ഞു. ഈ ഓണത്തിന് വ്യാജ മദ്യം ഒഴുകാതിരിക്കാനുള്ള ശക്തമായ ശ്രമത്തിലാണ് എക്‌സൈസ് വിഭാഗം.

Related posts