വ്യാപാരിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പെരിങ്ങാടി സ്വദേശി കസ്റ്റഡിയില്‍; കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നു വ്യക്തമാക്കാന്‍ പ്രതി കാട്ടിക്കൂട്ടിയത് ഇങ്ങനെയൊക്കെ…

CRIMEതലശേരി: പെരിങ്ങാടി മമ്മിമുക്ക് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ വ്യാപാരിയായ പുതിയപുരയില്‍ വൈദ്യന്റവിട സിദ്ദീഖിനെ (69) കൊലപ്പെടുത്തി കബറിടത്തില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ പെരിങ്ങാടി സ്വദേശിയും കൂത്തുപറമ്പ് കോട്ടയംപൊയിലില്‍ താമസക്കാരനുമായ 55 കാരനെ തലശേരി ഡിവൈഎസ്പി സാജുപോള്‍, സിഐ പി.എം. മനോജ്, ന്യൂമാഹി പ്രിന്‍സിപ്പല്‍ എസ്‌ഐ ശ്രീഹരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു.

പ്രധാനപ്പെട്ട  ഒരു സാക്ഷിയുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. പ്രതി കുറ്റം സമ്മതിച്ചതായാണ് സൂചന. പണം കവര്‍ന്ന ശേഷം കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കാണാതായ ഒന്‍പതിനു തന്നെ സിദ്ദീഖിനെ പ്രതി കൊലപ്പെടുത്തുകയും കബറിനുളളില്‍ കുഴിച്ചിടുകയും ചെയ്തു. സിദ്ദീഖില്‍നിന്നും കവര്‍ന്നെടുത്ത പണം പ്രതി മറ്റൊരാള്‍ക്ക് നല്‍കിയത് കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

മാഹിയില്‍ മദ്യപിക്കാനെത്തിയ കര്‍ണാടക ബല്ലാരി സ്വദേശിയും കണ്ണൂര്‍ സൗത്ത് ബസാറിലെ താമസക്കാരനുമായ കിണര്‍ നിര്‍മാണ തൊഴിലാളിയുടെ കൈയില്‍നിന്ന് നഷ്ടപ്പെട്ട മൊബൈല്‍ ഫോണും വസ്ത്രങ്ങള്‍ അടങ്ങിയ കവറും പ്രതിക്ക് ലഭിച്ചിരുന്നു. ഈ മൊബൈല്‍ ഫോണും ഷര്‍ട്ടുമാണ് കബര്‍സ്ഥാനില്‍നിന്നും കഴിഞ്ഞദിവസം പോലീസ് കണ്ടെടുത്തത്. തെളിവ് നശിപ്പിക്കുന്നതിനായി കര്‍ണാടക സ്വദേശിയുടെ ഷര്‍ട്ടാണ് പ്രതി ഉപയോഗിച്ചിരുന്നത്. മാത്രമല്ല കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നു വ്യക്തമാക്കുന്നതിനായി കൊല നടത്തിയ ശേഷം പെരിങ്ങാടിയിലെ ഒരു പ്രമുഖന്റെ വീട്ടില്‍ സക്കാത്തിനായി പോവുകയും പ്രമുഖന്‍ വീട്ടിലില്ലാത്തതിനാല്‍ സമീപത്തെ വീടുകളില്‍ അന്വേഷണം നടത്തി തന്റെ സാന്നിധ്യം അവിടെയുണ്ടായിരുന്നതായി ആളുകളെ അറിയിക്കുകയും ചെയ്തു. പിറ്റേദിവസം പ്രമുഖന്റെ വീട്ടില്‍ വീണ്ടുമെത്തുകയും സക്കാത്ത് വാങ്ങുകയും ചെയ്തു.

പ്രതി ഒറ്റയ്ക്കു തന്നെയാണ് കൊല നടത്തിയത്. തുടര്‍ന്ന് മുള്ളന്‍പന്നി വലിയ മാളമുണ്ടാക്കിയ കബര്‍ കണ്ടെത്തി എളുപ്പത്തില്‍ മണ്ണ് നീക്കി സിദ്ദീഖിന്റെ മൃതദേഹം  കബറിനുള്ളിലാക്കുകയായിരുന്നു. കാല്‍പാദം പുറത്തുവന്നതുകൊണ്ട് മാത്രമാണ് മൃതദേഹത്തിന്റെ ദുര്‍ഗന്ധം പുറത്തേക്ക് വരികയും കൊലപാതകം സംബന്ധിച്ച വിവരം പുറംലോകമറിഞ്ഞത്. പ്രതിയും കൊല്ലപ്പെട്ട സിദ്ദിഖും തമ്മില്‍ വ്യാപാരവും സാമ്പത്തിക ഇടപാടും നടന്നിട്ടുണ്ട്. കബര്‍ നിര്‍മിക്കുന്നതിന് ആവശ്യമായ കുരുടീസ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സിദ്ദിഖില്‍ നിന്നാണ് പ്രതി വാങ്ങിയിരുന്നത്. ഇതുസംബന്ധിച്ച് തര്‍ക്കങ്ങള്‍ നടന്നിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു.

മാത്രമല്ല പ്രദേശത്തെ മോഷണങ്ങളുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് ചോദ്യംചെയ്തിട്ടുമുണ്ട്. പാചകജോലിക്ക് പോയിട്ടുള്ള ഇയാള്‍ ഭാര്യവീട്ടില്‍ ആര്‍മിയില്‍ ജോലിയെന്നാണ് പറഞ്ഞിരിക്കുന്നത്. ആര്‍മികട്ടില്‍ നടക്കുന്ന ഇയാള്‍ സ്വകാര്യബസില്‍ സൗജന്യയാത്രയും തരപ്പെടുത്താറുണ്ട്. ഭാര്യാസഹോദരനെ അക്രമിച്ച കേസിലും ഇയാളെ പോലീസ് ചോദ്യംചെയ്തിരുന്നു. ഇയാളില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. ബുധനാഴ്ച ഉച്ചയോടെയാണ് സിദ്ദീഖിന്റെ മൃതദേഹം മമ്മിമുക്ക് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കുഴിച്ചുമൂടിയനിലയില്‍ കണ്ടെത്തിയത്.

Related posts