വ്യാപാര സ്ഥാപനങ്ങള്‍ക്കു ഗ്രേഡിംഗ് കൊണ്ടുവരും: മന്ത്രി

tpramakrishnanകൊച്ചി: സംസ്ഥാനത്തെ വാണിജ്യ- വ്യാപാര സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തി മെച്ചപ്പെട്ട തൊഴിലന്തരീക്ഷം സൃഷ്ടിക്കാനായി ഗ്രേഡിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തു മെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെയും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ആക്ടിന്റെയും പരിധിയില്‍വരുന്ന സ്ഥാപനങ്ങളിലാകും പദ്ധതി നടപ്പാക്കുക. ചെറുകിട വ്യാപാര സ്ഥാപനങ്ങളെ പദ്ധതിയുടെ ഭാഗമാക്കുമെന്നും ഇതു സംബന്ധിച്ച മാനദണ്ഡങ്ങളടങ്ങുന്ന കരടുനയത്തിന് ഉടന്‍ രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു. സ്ഥാപനങ്ങളുടെ നിലവാരമുയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെയും വ്യാപാരി വ്യവസായി  സംഘടനാപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യഘട്ടത്തില്‍ നിശ്ചിത കാലയളവിലേക്കാകും ഗ്രേഡിംഗ് നല്‍കുക.  തുടര്‍ന്നു നടത്തുന്ന പരിശോധനയില്‍ ആവശ്യമെന്നു കണ്ടാല്‍ മെച്ചപ്പെടുത്തുകയോ തരം താഴ്ത്തുകയോ ചെയ്യും.  ഉയര്‍ന്ന ഗ്രേഡിംഗ് ലഭിക്കുന്ന ചെറുകിട കച്ചവടക്കാരടക്കമുള്ളവര്‍ക്ക്  പുരസ്കാരങ്ങള്‍ നല്‍കും.  ഓണ്‍ലൈന്‍ വ്യാപാരമടക്കമുള്ള പുത്തന്‍പ്രവണതകള്‍ ശക്തമാകുന്നതിനാല്‍ പരമ്പരാഗത വ്യാപാര സ്ഥാപനങ്ങളും കച്ചവടക്കാരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. അവര്‍ക്ക് ഊര്‍ജജ്ജം പകരുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.

ചെറുകിട സ്ഥാപനങ്ങള്‍ക്കു പുറമേ ആശുപത്രികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്ന ഹോസ്റ്റലുകള്‍, പൊതുജനങ്ങള്‍ക്കു സേവനം നല്‍കുന്ന മറ്റു സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങളുടെ ഓഫീസുകള്‍, സ്റ്റോര്‍ മുറികള്‍, ഗോഡൗണുകള്‍, വെയര്‍ഹൗസുകള്‍, ഫാക്ടറികള്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാകും. 1960ലെ ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം, 1948ലെ ഫാക്ടറീസ് നിയമം, 1923ലെ ബോയ്‌ലര്‍ നിയമം എന്നിവയില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള നിബന്ധനകള്‍ അടിസ്ഥാനമാക്കി തൊഴിലാളികള്‍ക്കുള്ള കുറഞ്ഞ കൂലി, അര്‍ഹതപ്പെട്ട അവധി ആനുകൂല്യങ്ങള്‍, ശരിയായ ജോലിസമയം, ആരോഗ്യശുചിത്വ പരിപാലനത്തിനു നല്‍കുന്ന പരിഗണന, ഹോസ്റ്റല്‍, ക്രഷ്, പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവ ഗ്രേഡിംഗിനുള്ള മാനദണ്ഡങ്ങളാക്കും. ഇതു സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നവംബര്‍ 19നകം നല്‍കാന്‍ വിവിധ സംഘടനാ പ്രതിനിധികളോട് മന്ത്രി ആവശ്യപ്പെട്ടു.

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ സംരംഭമായ ‘കെയ്‌സ്’ മുഖേനെ വിദഗ്ധ പരിശീലനം നല്‍കുമെന്നും ഓയില്‍ റിഫൈനറി അടക്കമുള്ള മറ്റുമേഖലകളിലും വിദഗ്ധ പരിശീലനം നല്‍കാന്‍ തയാറാണെന്നും മന്ത്രി പറഞ്ഞു.  തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും തൊഴില്‍സംബന്ധമായ പരാതികള്‍ നല്‍കാന്‍ 1800 4255 5214 എന്ന ടോള്‍ഫ്രീ കോള്‍സെന്റര്‍ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ സേവനം പ്രയോജനപ്പെടുത്താം.

അഡീഷണല്‍ ചീഫ് സെക്രട്ടറി ടോംജോസ്, ലേബര്‍ കമ്മീഷണര്‍ കെ. ബിജു,  ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഡയറക്ടര്‍ പി. പ്രമോദ്,  അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ എ. അലക്‌സാണ്ടര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, കേരള ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, വ്യാപാരി വ്യവസായി ഏകോപനസമിതി, ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍, പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍, സ്വകാര്യ ആശുപത്രി സംഘടനകള്‍, വസ്ത്ര വ്യാപാരശാല സംഘടന, കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍, ഫിക്കി, മറ്റു സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts