ശബരിമല തീര്‍ഥാടനം അരികെ ചെങ്ങന്നൂരില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായില്ല

sabarimalaചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടന കാലമെത്തിയിട്ടും ചെങ്ങന്നൂരിലെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നില്ല. ശബരിമലയുടെ പ്രവേശനകവാടമായ ചെങ്ങന്നൂരിലൂടെ നിരവധി ഭക്തരാണ് ശബരിമലയിലേക്കെത്തുന്നത്. റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പടെ ഒരിടത്തും ഒരുക്കങ്ങളൊന്നും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. റോഡുകളുടേയും സ്ഥിതിയും വ്യത്യസ്ഥമല്ല.

പലയിടങ്ങളിലും റോഡുകള്‍ സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ പല തീരുമാനങ്ങളും ജലരേഖകളാകുവെന്നാണ് ജനങ്ങളുടെ ആക്ഷേപം. ഈ മാസം 15 മുതല്‍ തന്നെ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ഭക്തജന തിരക്ക് ആരംഭിക്കുമെന്നിരിക്കെ റെയില്‍വേ സ്റ്റേഷനിലെ ഒന്നും മൂന്നും പ്ലാറ്റാഫോമുകളിലെ മേല്‍ക്കൂരകളുടെ പണി പൂര്‍ത്തിയായിട്ടില്ല. ടൈലിടീല്‍ ജോലികളും മണ്ഡലകാലത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമോയെന്ന ആശങ്കയിലാണ്.

എം.സി.റോഡില്‍ പുത്തന്‍വീട്ടില്‍ പടി റയില്‍വേ മേല്‍പാലത്തിന് സമീപം ആരംഭിച്ച് പുത്തന്‍കാവില്‍ അവസാനിക്കുന്ന ശബരിമല വില്ലേജ് റോഡ് മഹാദേവ ക്ഷേത്രത്തിനു മുമ്പില്‍ തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. റോഡിന്റെ ശാസ്താംകുളങ്ങര നരസിംഹ ക്ഷേത്ര ഭാഗത്ത്  കെഎസ്ടിപി  നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് റോഡിനെ ഗതാഗത യോഗ്യമല്ലാതാക്കിയിരിക്കാന്‍ പ്രധാന കാരണം.

റെയില്‍വേസ്റ്റേഷനില്‍ നിന്നും നഗരത്തിലെത്താനുള്ള എളുപ്പവഴിയായ ഷൈനിഎബ്രഹാം റോഡിന്റെ വശങ്ങളിലെ സ്ലാബുകളെല്ലാം ഇളക്കി  ഗതാഗതം തടഞ്ഞിരിക്കുകയാണ്. തീര്‍ഥാടനകാലത്തിന് മുമ്പ് തെരുവു വിളക്കുകളെല്ലാം തെളിയ്ക്കുമെന്നും കൂടുതല്‍ തെരുവു വിളക്കുകള്‍ സ്ഥാപിക്കാമെന്നുമുള്ള വൈദ്യുതി ബോര്‍ഡിന്റെ വാഗ്ദാനവും നടപ്പായിട്ടില്ല.

Related posts