ശ്രീകാര്യത്ത് കുടിവെള്ള പൈപ്പ് പൊട്ടി ; പഴിചാരി കെഎസ്ഇബിയും വാട്ടര്‍ അഥോറിറ്റിയും

tvm-waterകഴക്കൂട്ടം: ശ്രീകാര്യത്ത് കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ ജലവിതരണം തടസപ്പെട്ടു.ഇന്നലെ വൈകുന്നേരം മൂന്നോടെ ശ്രീകാര്യം ബിവറേജസ് ഔട്‌ലെറ്റിനു മുന്നിലെ റോഡിലാണ് പൈപ്പ് പൊട്ടിയത്. കെഎസ്ഇബി കേബിള്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ പുതുകുന്നില്‍ നിന്ന് കഴക്കൂട്ടം ടെക്‌നോപാര്‍ക്ക് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന 700 എംഎം ഡക്റ്റയില്‍ അയണ്‍ പൈപ്പ് പൊട്ടുകയായിരുന്നു.

പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ടെക്‌നോ പാര്‍ക്കിലേക്കുള്ള ജലവിതരണം പൂര്‍ണമായി നിലച്ചു. കൂടാതെ ശ്രീകാര്യം-പോത്തന്‍കോട് റോഡില്‍ നിരവധി വിള്ളലുകള്‍ ഉണ്ടാകുകയും ഒരു മണിക്കൂറോളം വാഹന ഗതാഗതം തടസപ്പെടുകയും ചെയ്തു. ടെക്‌നോ പാര്‍ക്കിനെ കൂടാതെ, കാര്യവട്ടം എല്‍എന്‍സിപി, കേരളാദിത്യപുരം, ഞാണ്ടൂര്‍ക്കോണം, ചെമ്പഴന്തി, ചെല്ലമംഗലം, നെട്ടയിക്കോണം, ശ്രീകാര്യം തുടങ്ങിയ ഇടങ്ങളില്‍ കുടിവെള്ള വിതരണവും തടസപ്പെട്ടു.

പൈപ്പിലെ തകരാര്‍ പരിഹരിക്കാന്‍ 10 മണിക്കൂര്‍ വേണ്ടിവരുമെന്നും ജലവിതരണം പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ ഒരാഴ്ച വേണ്ടിവരുമെന്നും വാട്ടര്‍ അഥോറിറ്റി എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ രാജീവും അസിസ്റ്റന്റ് എന്‍ജിനിയര്‍ വിക്രമനും അറിയിച്ചു. കെഎസ്ഇബിക്കാരുടെ അനാസ്ഥയാണ് പൈപ്പ് പൊട്ടലിനു കാരണമെന്ന് വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥര്‍ ആരോപിച്ചു. കേബിള്‍ ഇടുന്ന ജോലി ആരംഭിച്ചിട്ട് രണ്ടാഴ്ചയായിട്ടും വാട്ടര്‍ അഥോറിറ്റി അധികാരികളെ വിവരം അറിയിച്ചിരുന്നില്ല. പൈപ്പ് ലൈന്‍ കടന്നുപോകുന്ന മേഖലകളും ആഴവും മറ്റും പരിശോധിക്കാതെയാണ് യന്ത്രസഹായത്തോടെ കേബിള്‍ ഇടുന്ന ജോലികള്‍ ആരംഭിച്ചത്.

റോഡ് സ്കാന്‍ ചെയ്യാതെ ഭാവിയില്‍ അറ്റകുറ്റപ്പണി എളുപ്പമാകത്തക്ക വിധത്തില്‍ ഒരു മീറ്റര്‍ താഴ്ചയിലാണ് കേബിള്‍ ഇടുന്നതെന്നും അതുകൊണ്ടാണ് പൈപ്പുലൈനുകള്‍ പൊട്ടുന്നതെന്നും വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ കാലമായതിനാല്‍ പൈപ്പ് പൊട്ടിയത് ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടത്, ബിജെപി സ്ഥാനാര്‍ഥികള്‍ സ്ഥലത്തെത്തി.

Related posts