നാദാപുരം/കോഴിക്കോട്: തൂണേരി വെളളൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തന്‍ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നവരെ കോടതി വിട്ടയച്ച പശ്ചാത്തലത്തില്‍ മേഖലയില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കി. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഉന്നത പോലീസ് -റവന്യൂ സംഘം നാദാപുരത്തെത്തി. സംഘര്‍ഷ സാധ്യത ഭയന്ന് ആര്‍ആര്‍എഫ്,എംഎസ്പി.എന്നീ വിഭാഗങ്ങളിലെ കൂടുതല്‍ പോലീസിനെ നാദാപുരത്ത് വിന്യസിച്ചിട്ടുണ്ട്. തൂണേരിയിലും പരിസര പ്രദേശങ്ങളിലുമായി 16 സ്ഥലങ്ങളില്‍ പോലീസ് പിക്കറ്റ് പോസ്റ്റുകള്‍ ഏര്‍പ്പെടുത്തി. മേഖലയില്‍ പോലീസിന് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടയില്‍ കോടതി വിട്ടയച്ചവരുടെ വീടുകള്‍ക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഇവരുടെ വീടുകള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. തൂണേരി, വെള്ളൂര്‍ മേഖലയിലാണ് വിട്ടയച്ചവരുടെ വീടുകള്‍.
ഷിബിന്‍ കൊല്ലപ്പെട്ടതിനുശേഷം മേഖലയിലെ ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ വന്‍ അക്രമങ്ങളാണ് നടന്നിരുന്നത്. 88 വീടുകള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടിരുന്നു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് അക്രമിക്കുന്ന തരത്തിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങിയിരുന്നു. അതിനിടെ ഷിബിന്റെ ഒന്നാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗം നാദാപുരത്ത് വീണ്ടും ചര്‍ച്ചയാകുന്നുണ്ട്.
രക്തസാക്ഷി അനുസ്മരണ ചടങ്ങില്‍ അന്നത്തെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയും നിലവിലെ ചീഫ് വിപ്പുമായ എം.എം. മണിയുടെയും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം റഷീദ് കുണ്ടുതോടിന്റെയും പ്രസംഗങ്ങളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. സമയമാകുമ്പോള്‍ തിരിച്ചടിക്കുമെന്നായിരുന്നു വെള്ളൂരില്‍ നടന്ന ഒന്നാം രക്തസാക്ഷി ദിനാചരണത്തില്‍ എം.എം. മണി പ്രസംഗിച്ചത്. കാലവും സമയവും ഒത്തുചേരുമ്പോള്‍ വേണ്ടവര്‍ വേണ്ടത് ചെയ്യുമെന്നും അതിനെക്കുറിച്ച് താന്‍ ഓര്‍മിപ്പിക്കേണ്ടതില്ലെന്നും അന്ന് എം.എം. മണി പ്രസംഗിച്ചിരുന്നു. ഇതിനുശേഷം നടന്ന പൊതുസമ്മേളനത്തിലാണ് റഷീദ് കുണ്ടുതോടും കൊലവിളി നടത്തിയിരുന്നത്.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ ചോരയ്ക്കു പകരംവീട്ടുക തന്നെ ചെയ്യുമെന്നായിരുന്നു റഷീദ് പ്രസംഗിച്ചിരുന്നത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 17 പേരെയും കോടതി വെറുതെ വിട്ട സാഹചര്യത്തില്‍ നേതാക്കളുടെ പ്രസംഗം പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. പ്രദേശത്ത് വീണ്ടും അക്രമങ്ങള്‍ അരങ്ങേറാതിരിക്കാന്‍ കര്‍ശന പരിശോധനകള്‍ക്കും ഇതിനോടകം പോലീസ് തയാറെടുത്തു കഴിഞ്ഞു. വയനാട് എസ്പി കെ. കാര്‍ത്തിക് നാദാപുരം പോലീസ്് സ്‌റ്റേഷനില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ചുമതലയോടെ വടകര തഹസിദാര്‍ കെ.ഒ. ജോസഫും നാദാപരത്തുണ്ട്. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ് പി. കുബേരന്‍ നമ്പൂതിരി, എഎസ്പി കറുപ്പസ്വാമി, സിഐ കെ.എസ്. ഷാജി എന്നിവരുമായി ഉന്നത പോലീസ് സംഘം ക്രമസമാധാന നിലയെ കുറിച്ച് ചര്‍ച്ച ചെയ്തു. ഏത് ഘട്ടത്തേയും നേരിടാന്‍ പാകത്തിലാണ് പോലീസിനെ വിന്യസിപ്പിച്ചിട്ടുള്ളത്. ഷിബിന്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷമുടലെടുത്ത തൂണേരി,വെളളൂര്‍,കോടഞ്ചേരി മേഖലകളില്‍ നാല് വീതം മൊബൈല്‍ പട്രോളിംഗും ബൈക്ക് പട്രോളിംഗും ഏര്‍പ്പെടുത്തി.മൂന്ന് മുതല്‍ പത്ത് പേര്‍ വീതമുളള പിക്കറ്റ് പോസ്റ്റുകളാണ് വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ചത്.
രാത്രി ഒമ്പതിനുശേഷം ബൈക്ക് യാത്രയ്ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി സമയങ്ങളില്‍ വാഹന പരിശോധനയും കര്‍ശനമാക്കി ഷിബിന്‍ വധകേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നവരെ മുഴുവന്‍ വിട്ടയച്ചതിനെ തുടര്‍ന്ന് കൂടുതല്‍ ജാഗ്രതയോടെയിരിക്കാനാണ് പോലീസിന് ഉന്നത കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച നിര്‍ദേശം. നിലവില്‍ നാദാപുരം മേഖല പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാണെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും എസ്.പി. കാര്‍ത്തിക് പറഞ്ഞു. നേരത്തെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ലീഗിന്റെയും സിപിഎമ്മിന്റെയും പ്രവര്‍ത്തകരുടെ പേര് വിവരങ്ങളും അവരിപ്പോള്‍ എവിടെയാണ് കഴിയുന്നതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനിടയില്‍ വെള്ളൂരില്‍ പിക്കറ്റ്് പോസ്റ്റിലുണ്ടായിരുന്ന പോലീസുകാരോട് ഒരു സംഘം തട്ടിക്കയറുകയും നിങ്ങളുടെ ആവശ്യം ഇവിടെ ഇല്ലെന്ന് പറയുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്്്.