സംസ്ഥാനത്തെ മന്ത്രിമാര്‍ പനീര്‍ ശെല്‍വങ്ങള്‍; എകെജി സെന്റര്‍ സമാന്തര സെക്രട്ടേറിയറ്റെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

FB-REMESHആലപ്പുഴ: എകെജി സെന്റര്‍ സെക്രട്ടറിയേറ്റിന് സമാന്തരമായി പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ മന്ത്രിമാര്‍ പനീര്‍ ശെല്‍വങ്ങളായി മാറിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും  യുഡിഎഫ് ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ സംഘടിപ്പിച്ച കളക്ടറേറ്റിന് മുന്നില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മന്ത്രിമാരെ നോക്കുകുത്തികളാക്കി ഏകാദിപത്യ ശൈലിയിലാണ് മുഖ്യമന്ത്രി മുന്നോട്ടു നീങ്ങുന്നത്.  എല്ലാം ശരിയാക്കുമെന്ന് പറഞ്ഞതില്‍ ശരിയാക്കിയത്  വിഎസിനെ മാത്രമാണ്. അദ്ദേഹത്തെ  ഒടിച്ചുമടക്കി ഒന്നുമല്ലാതാക്കി തീര്‍ത്തതാണ് ഈ ഭരണത്തിലെ നേട്ടം. കൊടുത്ത പദവി പോലും വി.എസ്. ഏറ്റെടുക്കുന്നില്ലെന്നും ചെ്ന്നിത്തല പറഞ്ഞു. ത്രിവേണി സ്‌റ്റോറുകളും നന്മ സ്‌റ്റോറുകളും പൂട്ടി സംസ്ഥാനത്ത് സര്‍ക്കാര്‍ വിലകയറ്റം സൃഷ്ടിച്ചിരിക്കുകയാണ്.

വിലക്കയറ്റം മൂലം പൊറുതിമുട്ടിയ നിലയിലാണ് ജനം.  കേരളത്തില്‍ ഇന്ന് വിലയില്ലാത്ത ഏക സാധനം സിപിഎം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം. മുരളി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍, ഹാജി ഇസ്മയില്‍ കുഞ്ഞ് മുസലിയാര്‍, ഷേക്ക് പി. ഹാരിസ്,  ബി. രാജശേഖരന്‍,  എ.എം. നസീര്‍, സി.ആര്‍. ജയപ്രകാശ്, ഡി. സുഗതന്‍, എം.കെ. അബ്ദുള്‍ ഗഫൂര്‍ ഹാജി, എം. ലിജു, ജോണ്‍സണ്‍ ഏബ്രഹാം, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts