സംസ്ഥാനപാതയിലെ കുഴികളില്‍നിന്നും കല്ലുതെറിച്ചു ഏഴുപേര്‍ക്ക് പരിക്കേറ്റു

PKD-ROADKUZHIവടക്കഞ്ചേരി: സംസ്ഥാനപാത മുടപ്പല്ലൂര്‍ സെന്ററില്‍ റോഡിലെ കുഴികളില്‍നിന്നും പാതയോരത്തെ വീടുകളിലേക്കും കടകളിലേക്കും വീണ്ടും കല്ലുതെറിച്ചും രണ്ടുദിവസത്തിനുള്ളില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. റോഡിലെ ഭീമാകാരമായ കുഴികള്‍ ഒഴിവാക്കാന്‍ റോഡിന്റെ അരികുവശം ചേര്‍ന്ന് വാഹനങ്ങള്‍ പോകുന്നതാണ് പാതയോരത്തെ താമസക്കാര്‍ക്കും കടക്കാര്‍ക്കും ഭീഷണിയാകുന്നത്. വാഹനങ്ങള്‍ പോകുമ്പോള്‍ റോഡിലെ കല്ലുതെറിച്ചാണ് അപകടമുണ്ടാകുന്നത്. ചെളിവെള്ളം തെറിച്ചുള്ള ദുരിതത്തിനു പുറമേയാണിത്.

റോഡിന്റെ അരികിലൂടെ വീടുകളോടു ചേര്‍ന്നു വാഹനങ്ങള്‍ പോകുന്നത് ഒഴിവാക്കാന്‍ വീടുകള്‍ക്കും കടകള്‍ക്കുംമുന്നില്‍ അപകട മുന്നറിയിപ്പുമായി വീപ്പകള്‍ വച്ചത് പോലീസ് എടുത്തുമാറ്റിയത് വ്യാപരികളുടെ പ്രതിഷേധത്തിനും ഇടയാക്കി. പോലീസിന്റെ നടപടി അപകടത്തിനു കൂട്ടുനില്ക്കലാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് കെ.അബ്ദുള്ള പറഞ്ഞു.സെന്ററില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിനുമുന്നിലാണ് വെള്ളക്കെട്ടുമൂലം റോഡ് പൂര്‍ണമായും തകര്‍ന്ന സ്ഥിതിയുള്ളത്. വലിയ കുഴികള്‍ നിറഞ്ഞ ഇവിടെ പാതയോരത്ത കാനകള്‍ അടഞ്ഞതാണ് വെള്ളക്കെട്ടിനു വഴിവയ്ക്കുന്നത്.ബാങ്കിനു മുന്നിലുള്ള അഴുക്കുചാല്‍ മണ്ണും മാലിന്യവും നിറഞ്ഞ് പൂര്‍ണമായും നികന്നുകഴിഞ്ഞു.

കാല്‍കോടി രൂപ ചെലവഴിച്ച് രണ്ടുവര്‍ഷംമുമ്പ് നിര്‍മിച്ച എതിര്‍വശത്തെ അഴുക്കുചാലും മൂടിയനിലയിലാണ്. ഇതിനാല്‍ മഴപെയ്താല്‍ റോഡില്‍ നാലടിയോളം വെളളം പൊങ്ങും. റോഡിലെ കുഴികളുടെ ആഴം അറിയാനാകാതെ ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലും അപകടത്തില്‍പെടുന്നത്. കഴിഞ്ഞദിവസം ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന സ്ത്രീ ഇവിടെ വീണ് കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മുടപ്പല്ലൂര്‍ സെന്ററിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പിനു നിരവധിതവണ പരാതി നല്കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ സംസ്ഥാനപാത ഉപരോധം ഉള്‍പ്പെടെയുള്ള സമരം ആരംഭിക്കും.കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് കെ.അബ്ദുള്ള, സെക്രട്ടറി എ.പ്രകാശന്‍ എന്നിവര്‍ അറിയിച്ചു.

Related posts