സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കിയ വിത്ത് വിതച്ച കര്‍ഷകന്റെ പാടത്ത് വിളഞ്ഞത് വരി; കര്‍ഷകര്‍ പ്രതിസന്ധിയില്‍

pkd-nelluകുമരകം: സര്‍ക്കാരില്‍നിന്നും സബ്‌സിഡി നിരക്കില്‍ ലഭിച്ച നെല്‍വിത്തു വിതച്ച കര്‍ഷകനു പാടത്തു വിളഞ്ഞതു വരിനെല്ലും കുതിരപുല്ലും. കളനാശിനി പ്രയോഗത്തിലൂടെ നശിപ്പിക്കാന്‍ കഴിയാത്ത വരിനെല്ല് കര്‍ഷക തൊഴിലാളികളെ കൊണ്ട് പറിച്ചുകളയുക അസാധ്യമായതോടെ വര്‍ഷകൃഷി ഇറക്കിയ കര്‍ഷകര്‍ പ്രതിസന്ധിയിലാ യിരിക്കുകയാണ്.

ഒരേക്കറിനു 20,000 രൂപ വരെ മുടക്കി തൊഴിലാളികളെ ഉപയോഗിച്ച് പറിപ്പിച്ചിട്ടും തീരാതെ വന്നതോടെ വരിനെല്ലിന്റെ മുകള്‍ ഭാഗം മാത്രം ചെത്തിമാറ്റാനുള്ള ശ്രമത്തിലാണു മിക്ക കര്‍ഷകരും. പാടങ്ങളില്‍ വരിനെല്ല് കതിരിട്ട് വിളഞ്ഞു പാകമായി കൊഴിഞ്ഞു പാടത്തു വീണാല്‍ അടുത്ത കൃഷിക്ക് വരിനെല്ല് 200 ഇരട്ടിയോളം വര്‍ധിക്കും. കാരണം വരി നെല്ലിന്റെ ഓരോ കതിരിലും 198 മുതല്‍ 218 വരെ മണികള്‍ ഉണ്ടെന്നു കര്‍ഷകര്‍ പറയുന്നു. ഇവ നെല്ലു വിളയുന്നതിനു മുമ്പ് വിളഞ്ഞു പാകമായി നിലത്തു കൊഴിഞ്ഞു വീഴുകയും അടുത്ത കൃഷി ഇറക്കുമ്പോള്‍ മുളച്ചു വളരുകയും ചെയ്യും. നെല്ലും വരിയും ഒരേ ഇനമായതിനാല്‍ കളനാശിനി ഉപയോഗിച്ചു വരിനെല്ല് നശിപ്പിക്കാനാവില്ല. നെല്ലു നശിക്കുന്ന കളനാശിനി പ്രയോഗിച്ചെങ്കിലേ വരിനെല്ലും നശിക്കുകയുള്ളു.

ഇത്തവണ കിളിര്‍ത്ത വരിനെല്‍ നെല്‍ച്ചെടിക്കു സമാനമായതിനാല്‍ ചെറുപ്രായത്തില്‍ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. നെല്ല് കതിരാകാറായപ്പോള്‍ വരിനെല്ല് കതിരായി. ഇതോടെ വരും കൃഷിക്കു കൂടുതല്‍ ദോഷം ചെയ്യുമെന്ന തിരിച്ചറിവിനാല്‍ കര്‍ഷകര്‍ വരി വിളഞ്ഞു പാടത്തു വീഴുന്നതിനു മുമ്പേ പറിച്ചു നീക്കാന്‍ നടത്തിയ ശ്രമമാണു കര്‍ഷകരെ കൂടുതല്‍ കടക്കെണിയിലാക്കിയത്. വരിനെല്ലു വളര്‍ന്നു വലുതായതോടെ ഇപ്പോള്‍ പറിച്ചെടുക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.

മുന്‍ വര്‍ഷങ്ങളിലും നെല്‍വിത്തിനെക്കുറിച്ച് കര്‍ഷകര്‍ പല പരാതികളും ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇത്തവണ കര്‍ഷകര്‍ക്കു ലഭിച്ചത് കനത്ത പ്രഹരമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വിത്തു വിതരണ ഏജന്‍സിയാണ് കര്‍ഷകര്‍ക്കു വിത്ത് എത്തിച്ചു നല്‍കിയത്. ഇത്തവണ ലഭിച്ച വിത്ത് നൂറു ശതമാനവും കിളിര്‍ത്തപ്പോള്‍ കൃഷിയുടെ ആരംഭത്തില്‍ ഇങ്ങനെ ഒരു ഇരുട്ടടി കര്‍ഷകര്‍ പ്രതീക്ഷിച്ചിരുന്നില്ല.

Related posts