സര്‍വത്ര തെറ്റ്… വിധവയായ സ്ത്രീ എപിഎല്ലില്‍; അര്‍ഹരായ ബിപിഎല്‍ കുടുംബങ്ങള്‍ റേഷന്‍കാര്‍ഡിന്റെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് പുറത്ത്

fb-ration-cardകടുത്തുരുത്തി: വീട്ടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുണ്ടെന്ന കാരണത്താല്‍ ബിപിഎല്‍ കുടുംബങ്ങള്‍ പലതും റേഷന്‍കാര്‍ഡിന്റെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് പുറത്ത്. പുതിയ റേഷന്‍ കാര്‍ഡ് തയാറാക്കുന്നതിനായി  വിവരങ്ങള്‍ ശേഖരിച്ച ആള്‍ പഞ്ചായത്തിലെ ഭൂരിഭാഗം കുടുംബങ്ങളിലും ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സൗജന്യമായി സമ്മാനിച്ചതോടെയാണ് വീട്ടുകാര്‍ മുന്‍ഗണനാ പട്ടികയില്‍ നിന്നും പുറത്തായത്.

കാര്‍ഡ് തയാറാക്കുന്നതുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കുന്നതിനായി ഇന്നലെ കടുത്തുരുത്തി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍  ഗുണഭോക്താക്കളെ വിളിച്ചു ചേര്‍ത്തപ്പോഴാണ് തങ്ങള്‍ ഓരോരുത്തരുടെയും വാര്‍ഡില്‍ ഇത്രയും സര്‍ക്കാര്‍ ജീവനക്കാരുണ്ടെന്ന വിവരം പഞ്ചായത്തംഗങ്ങള്‍ പോലും അറിയുന്നത്. ഇന്നലെ കാര്‍ഡുമായി ബന്ധപ്പെട്ട് പരാതിയുമായെത്തിയവരില്‍ ഭൂരിഭാഗവും മുമ്പ് ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പെട്ടവരാണ്. എന്നാല്‍ ഇവരില്‍ ബഹുഭൂരിപക്ഷവും ഇപ്പോള്‍ മുന്‍ഗണന ലിസ്റ്റില്‍ നിന്നും പുറത്തായി.

ഇതിന് കാരണമായി കാണിച്ചിരിക്കുന്നത് ഇവരുടെയെല്ലാം വീടുകളില്‍ സര്‍ക്കാര്‍ ജീവനക്കാരു ണ്ടെന്നതാണ്. എന്നാല്‍ തങ്ങളുടെ വീട്ടിലെ ഈ സര്‍ക്കാര്‍ ജീവനക്കാരന്‍ ആരെന്ന് ഇനിയും ഇവര്‍ക്ക് മനസിലായിട്ടില്ല. വിധവയായ ഒരു സ്ത്രീ അദാലത്തിലെത്തിയതും സമാന കാരണത്താലാണ്. ഇവരുടെ മകന്‍ സര്‍ക്കാര്‍ ജീവനക്കാരനാണെന്ന കാരണത്താലാണ് ഇവരും മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും പുറത്തായത്. എന്നാല്‍ തന്റെ മകന്‍ ടാക്‌സി വാഹനത്തിലെ ഡ്രൈവറാണെന്നാണ് ഈ വീട്ടമ്മ പറയുന്നത്. അപകടത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി ഒരു പണിക്കും പോകാന്‍ കഴിയാതെ വീട്ടില്‍ തന്നെ കഴിയുന്ന ഭര്‍ത്താവിനു കൂലിപ്പണിയെടുത്തു ചെലവിന് നല്‍കുന്ന മറ്റൊരു വീട്ടമ്മയെത്തിയതും തന്റെ കാര്‍ഡിലെ അജ്ഞാതനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കാര്‍ഡില്‍ നിന്നും ഒഴിപ്പിച്ചു തരണമെന്ന ആവശ്യവുമായാണ്.

ഇവരുടെ മകനും കൂലിപ്പണിക്കു പോകുന്നയാളാണ്. എന്നാല്‍ വിവരശേഖരണം നടത്തിയയാളുടെ കണ്ണില്‍ ഇയാളും സര്‍ക്കാര്‍ ജീവനക്കാരനായി. പുതിയ  റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരശേഖരണം അബദ്ധങ്ങളുടെയും തെറ്റുകളുടെയും കൂമ്പാരമാണെന്നാണ് ഉപഭോക്താക്കളുടെ പരാതി. മൂന്ന് നേരവും നേരാവണ്ണം കഞ്ഞി കുടിക്കാന്‍ വകയില്ലാത്ത പലരും റേഷന്‍കാര്‍ഡില്‍ കയറിക്കൂടിയ അജ്ഞാതനായ സര്‍ക്കാര്‍ ജീവനക്കാരന്റെ സഹായത്തോടെ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും ഒഴിവാകുകയായിരുന്നു. പരാതിയുമായെത്തിവരെല്ലാം ഇന്നലെ നടന്ന അദാലത്തില്‍ വച്ചു നല്‍കിയ അപേക്ഷാഫോമില്‍ തങ്ങളുടെ കുടുംബത്തില്‍ ആരും സര്‍ക്കാര്‍ ജീവനക്കാരില്ലെന്നു പൂരിപ്പിച്ചു നല്‍കി.

മുമ്പ് നല്‍കിയ ഫോമിലും തങ്ങള്‍ക്കു കൂലിപണിയാണെന്നാണ് പൂരിപ്പിച്ചു നല്‍കിയതെന്നും പിന്നെയതെങ്ങനെ മാറിമറിഞ്ഞുവെന്നതു ആര്‍ക്കും ഇനിയും മനസിലായിട്ടില്ല.  . കാര്‍ഡുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കുന്നതിനായി കടുത്തുരുത്തിയില്‍ നടത്തിയ രണ്ടാമത്തെ അദാലത്തിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. വീട്ടമ്മമാരുള്‍പെടെ നൂറുകണക്കിനാളുകളാണ് പരാതികളുമായി അദാലത്തില്‍ പങ്കെടുക്കാനെത്തിയത്. പഞ്ചായത്തിലെ 118, 120, 121, 124 എന്നീ റേഷന്‍ കടകളില്‍ പേര് രജിസ്ട്രര്‍ ചെയ്തിട്ടുള്ളവര്‍ക്കുള്ള അദാലത്താണ് ഇന്നലെ നടന്നത്. വൈക്കം താലൂക്ക് സപ്ലൈ ഓഫീസിലെ ജീവനക്കാരും മുട്ടുചിറ വില്ലേജ് ഓഫീസറുമാണ് അദാലത്തിന് നേതൃത്വം നല്‍കിയത്.

Related posts