സഹകരണബാങ്കുകളുടെ പ്രവര്‍ത്തനം സാധാരണനിലയിലെത്താന്‍ ദിവസങ്ങളെടുക്കും

ktm-bankപാലാ: കേന്ദ്രസര്‍ക്കാര്‍ 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ അവതാളത്തിലായ സഹകരണബാങ്കുകളുടെ പ്രവര്‍ത്തനം സാധാരണനിലയിലെത്താന്‍  ദിവസങ്ങളെടുക്കുമെന്ന് സൂചന.    സഹകരണ ബാങ്കുകളിലെ 500,1000 രൂപ നോട്ടുകളുടെ എണ്ണം ഇന്നലെ ഉച്ചയോടെ ജില്ലാ ബാങ്കിനെ മെയില്‍ ചെയ്ത് അറിയിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ ബാങ്ക്, സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ ബാങ്കിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഇനി 500,1000 രൂപ നോട്ടുകള്‍ സഹകരണബാങ്കുകളോട്  സ്വീകരിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇങ്ങനെ സ്വീകരിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം മാനേജര്‍ക്കും ക്യാഷ്യര്‍ക്കുമായിരിക്കും.

ഇന്ന് ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ഇടപാടുകാരുടെ മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റപ്പെടില്ല. സാധാരണനിലയില്‍ രണ്ടു ലക്ഷത്തില്‍ താഴെ ചില്ലറ രൂപയാണ് സഹകരണബാങ്കുകളുടെ ബ്രാഞ്ചുകളില്‍ ലഭ്യമാക്കാറുള്ളതെന്നും അയ്യായിരം രൂപ ആവശ്യപ്പെടുന്നവര്‍ക്ക് ഇന്നും നാളെയും അഞ്ഞൂറു രൂപ ലഭ്യമാക്കാനാണ് തീരുമാനമെന്നും പാലായിലെ ഒരു പ്രമുഖ സഹകരണ ബാങ്കിന്റെ സെക്രട്ടറി പറഞ്ഞു.

സഹകരണബാങ്കുകള്‍ ആവശ്യപ്പെടുന്ന അത്രയും നോട്ടുകള്‍ ഈ ദിവസങ്ങളില്‍ എസ് ബി ടി യില്‍ നിന്നും ജില്ലാ ബാങ്കിനും തുടര്‍ന്ന് സഹകരണബാങ്കുകള്‍ക്കും ലഭിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ടെന്ന ജീവനക്കാര്‍ പറയുന്നു. എത്രലക്ഷം രൂപ ജില്ലാ ബാങ്കിലും എസ് ബി ടിയിലും അടച്ചാലും ഒരു ദിവസം നാലായിരം രൂപയെ ലഭിക്കൂവെന്നാണ് വിവരം. ഒരാഴ്ച കഴിഞ്ഞാല്‍ പതിനായിരം ലഭിക്കും. ഇത് സഹകരണബാങ്കുകളുടെ നില കൂടുതല്‍ പരുങ്ങലിലാക്കും. ചിട്ടിയും വായ്പ അടവും മുടങ്ങുമെന്നും ജീവനക്കാര്‍ പറയുന്നു.

Related posts