സഹോദരങ്ങളുടെ മരണം: കോടതി വിധി അവഗണിച്ചെന്ന് ആക്ഷന്‍ കൗണ്‍സില്‍

ktm-crimeകോട്ടയം: മരങ്ങാട്ടുപള്ളി ലേബര്‍ ഇന്ത്യാ സ്കൂള്‍ അധ്യാപകനായിരുന്ന പാലാ നെല്ലിയാനി കൊച്ചുകാക്കനാട്ട് വിനു (28), സഹോദരന്‍ വിപി ന്‍ (25) എന്നിവര്‍ പാലാ കൊട്ടാരമറ്റത്തിനു സമീപം  ദുരൂഹ സാഹചര്യത്തില്‍ അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ സംഭവത്തില്‍ മരണം അന്വേഷിക്കണമെന്ന കോടതി ഉത്തരവ് അവഗണിച്ചതായി ആക്ഷന്‍ കൗണ്‍സിലിന്റെ ആരോപണം. 2009 ഓഗസ്റ്റ് 30നാണ് കേസിനാസ്പദമായ സംഭവം.

സെപ്റ്റംബര്‍ ഏഴിന് വിനുവിന്റെ വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു. ഇതിന്റെ ഭാഗമായി വീട്ടില്‍ പെയിന്റിംഗ് ജോലി നടക്കുന്നതിനിടയില്‍ തൊഴിലാളിക്കുള്ള ഭക്ഷണം വാങ്ങാന്‍ അര്‍ധരാത്രിയോടെ തട്ടുകടയിലേക്ക് പോയതാണ് ഇരുവരും. അപകടത്തില്‍ പെട്ടുവെന്നറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും എത്തിയപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് റോഡ് റോളറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. എന്നാല്‍ പിന്നീട് നടന്ന തെളിവെടുപ്പിലൊന്നിലും ബൈക്ക് റോഡ് റോളറില്‍ ഇടിച്ചതായി രേഖപ്പെടുത്തുകയോ, ഇതിനുള്ള തെളിവ് ലഭിക്കുകയോ ചെയ്തിട്ടില്ല.

ഇതേ തുടര്‍ന്ന് മരിച്ച യുവാക്കളുടെ പിതാവ് എം. എ. വക്കച്ചന്‍ അധികൃതര്‍ക്ക് നിരവധി പരാതികള്‍ നല്‍കി. പാലാ കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും സാങ്കേതിക തടസം പറഞ്ഞ് സിബിഐ ഇതില്‍ നിന്നും പിന്മാറി. തുടര്‍ന്ന് വീണ്ടും കോടതിയെ സമീപിച്ച് ആറുമാസത്തിനുള്ളില്‍ കേസന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ഉത്തരവ് നേടിയെങ്കിലും പോലീസ് ഇക്കാര്യത്തില്‍ അനങ്ങാപ്പാറ നയം തന്നെയാണ് സ്വീകരിക്കുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. യുവാക്കളുടെ ഏഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഓഗസറ്റ് 29നു പാലായില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

Related posts