സിഗ്‌നല്‍ തെറ്റി ബസ് ബൈക്കിലിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവം: കസ്റ്റഡിയിലുള്ള ഡ്രൈവര്‍ കൊലക്കേസ് പ്രതി

klm-accidentമാവേലിക്കര: മാവേലിക്കര മിച്ചല്‍ ജംഗ്ഷനില്‍ സിഗ്‌നല്‍ തെറ്റിച്ചെത്തിയ ബസ് ബൈക്കിലിടിച്ചു രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ പ്രതിയായ ഡ്രൈവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍.  തിരുവല്ല കവിയൂര്‍ വലിയപറമ്പില്‍ വീട്ടില്‍ രഞ്ജിത്ത് വി. രാജനാ(29)ണ് അറസ്റ്റിലായത്. ഒളിവില്‍ കഴിയുകയായിരുന്ന രഞ്ജിത്ത്  കൊലപാതക കേസ്, വധശ്രമക്കേസ്, കഞ്ചാവ് കേസ് എന്നിവയില്‍ നിലവില്‍ പ്രതിയാണെന്ന്  പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി സിഐ പി.ശ്രീകുമാര്‍ അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെ കോടതിക്കു സമീപത്താണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ 20നു ഉച്ചയ്ക്ക് ഒന്നരയോടെ മിച്ചല്‍ ജംഗ്ഷനില്‍ വച്ച് തട്ടാരമ്പലം റോഡില്‍നിന്നും സിഗ്‌നല്‍ ലംഘിച്ച് അതിവേഗതയില്‍ പ്രൈവറ്റ് സ്റ്റാന്‍ഡ് റോഡിലേക്കു തിരിഞ്ഞ മട്ടക്കല്‍ എന്ന സ്വകാര്യ ബസാണ് ബൈക്കിന്റെ പിന്നില്‍ ഇടിച്ചു അപകടം വരുത്തിയത്. ബസിനടിയില്‍ പെട്ട് ബൈക്ക് യാത്രക്കാരായ വെട്ടിയാര്‍പാലവിള തെക്കേതില്‍ വര്‍ഗ്ഗീസ് (58), ചുനക്കര കിഴക്കുംമുറിയില്‍ സുബിന്‍ ഭവനത്തില്‍ കുഞ്ഞപ്പായി എന്നു വിളിക്കുന്ന ബേബി (66) എന്നിവരാണ് മരിച്ചത്.

ബസിന്റെ ഡ്രൈവര്‍ സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ഡ്രൈവര്‍ക്കും മറ്റു ജീവനക്കാര്‍ക്കുമെതിരെ നരഹത്യാ ശ്രമത്തിനു പോലീസ് കേസെടുക്കുകയും വാഹനത്തിന്റെ പെര്‍മിറ്റ്, ഡ്രൈവറുടെ ലൈസന്‍സ് എന്നിവ റദ്ദു ചെയ്യുന്നതിനുള്ള നടപടിസ്വീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ബസ് ജീവനക്കാരായ മാന്നാര്‍ കുട്ടംപേരൂര്‍ രഘു ഭവനത്തില്‍ രാജേഷ് (20), കുരട്ടിശേരി വിഷവര്‍ശേരിക്കര പുത്തൂര്‍ വീട്ടില്‍ അബ്ദുള്‍ നൗഫല്‍ (26) എന്നിവരെ മാവേലിക്കര സിഐ പി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തിരുന്നു.  ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഇന്നു വൈകുന്നേരം വരെയാണ് മാവേലിക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍  കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

Related posts