സിപിഎം അന്തിമ സാധ്യതാ പട്ടിക: വിയോജിപ്പുകള്‍ ശക്തം

ekm CPIMകൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികളായി പരിഗണിക്കാന്‍ സിപിഎം ജില്ലാ നേതൃത്വം തയാറാക്കിയ അന്തിമ സാധ്യതാ പട്ടിക സംബന്ധിച്ച വിയോജിപ്പുകള്‍ പാര്‍ട്ടി ഘടകങ്ങളിലും ഉയരുന്നു. ജില്ല സെക്രട്ടേറിയറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത പാര്‍ട്ടി നിയോജക മണ്ഡലം കമ്മിറ്റികളിലാണ് സാധ്യതാ പട്ടികയില്‍ ഇടം പിടിച്ചവരെകുറിച്ചുള്ള വിയോജിപ്പ് ശക്തമായത്.    തൃപ്പൂണിത്തുറ, ആലുവ നിയോജകമണ്ഡലം കമ്മിറ്റികള്‍ ചേര്‍ന്നപ്പോള്‍ ഇക്കാര്യം മറ നീക്കി പുറത്തുവന്നു. വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്താനായില്ലെന്ന വിമര്‍ശനമാണ് രണ്ടിടത്തും ഉയര്‍ന്നത്.

തൃപ്പൂണിത്തുറയില്‍ ക്രിക്കറ്റര്‍ ശ്രീശാന്ത് മത്സരരംഗത്തേക്ക് എത്തുന്ന സാഹചര്യം കൂടി ഉള്‍ക്കൊണ്ടുവേണം സ്ഥാനാര്‍ഥിയെ നിര്‍ത്താനെന്നും ഇതൊന്നും കണക്കിലെടുത്തല്ല തീരുമാനം ഉണ്ടായതെന്നും ബഹുഭൂരിപക്ഷം പ്രതിനിധികളും ചൂണ്ടിക്കാട്ടി. 2011ല്‍ 15,778 വോട്ടുകള്‍ക്ക് കെ. ബാബുവിനോടു തന്നെ പരാജയപ്പെട്ട ആളെ വീണ്ടും മത്സരരംഗത്തേക്കു കൊണ്ടുവരുന്നത് നിലവിലെ സാധ്യതകള്‍ കൂടി ഇല്ലാതാക്കുമെന്നും കെ. ബാബുവിന് വിജയിക്കാനുള്ള സാഹചര്യം പാര്‍ട്ടി തന്നെ സൃഷ്ടിച്ചുകൊടുക്കുകയാണെന്നുമുള്ള രൂക്ഷമായ വിമര്‍ശനങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു.
ഇത്ര ശക്തമായ വിയോജിപ്പ് ആലുവയില്‍ ഉണ്ടായില്ല.

അവിടെ ഔദ്യോഗിക പക്ഷക്കാരനായ വി. സലിമിനെസ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തില്‍ വിഎസ് പക്ഷത്തിന് ആധിപത്യമുള്ള കാലടി ഏരിയ കമ്മിറ്റിയിലെ പ്രതിനിധികളാണ് പ്രധാനമായും വിമര്‍ശനം ഉയര്‍ത്തിയത്. കാലടി, ആലുവ ഏരിയ കമ്മിറ്റികള്‍ ചേര്‍ന്നതാണ് ആലുവ നിയോജക മണ്ഡലം കമ്മറ്റി. നിയോജക മണ്ഡലം കമ്മിറ്റികളിലെ വിമര്‍ശനങ്ങള്‍ സംസ്ഥാനനേതൃത്വത്തെ അറിയിക്കാമെന്നു ജില്ല സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ നേതാക്കള്‍ ബന്ധപ്പെട്ട യോഗങ്ങളില്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഉണ്ടായിട്ടുള്ള തീരുമാനങ്ങളില്‍ കാര്യമായ മാറ്റം ഇനി ഉണ്ടാകാന്‍ ഇടയില്ലെന്നാണു സൂചന. ഞായറാഴ്ച ചേരുന്ന സംസ്ഥാനസെക്രട്ടേറിയറ്റ് യോഗമാണ് ജില്ല കമ്മിറ്റികള്‍ തയാറാക്കി നല്‍കിയ സാധ്യതാ പട്ടികയില്‍ അന്തിമ തീരുമാനം എടുക്കുക.

സി.എം. ദിനേശ് മണി (തൃപ്പൂണിത്തുറ), ഡോ. സെബാസ്റ്റ്യന്‍ പോള്‍ (തൃക്കാക്കര), എ.എം. യുസുഫ് (കളമശേരി), കെ.ജെ. മാക്‌സി (കൊച്ചി), എം. അനില്‍കുമാര്‍(എറണാകുളം), എം.ജെ. ജേക്കബ് (പിറവം), വി. സലിം (ആലുവ), എസ്. ശര്‍മ(വൈപ്പിന്‍), സാജു പോള്‍ (പെരുമ്പാവൂര്‍), ഷിജി ശിവജി (കുന്നത്തുനാട്) എന്നിവരാണ് ജില്ല സെക്രട്ടേറിയറ്റ് തയാറാക്കിയിട്ടുള്ള അന്തിമ സാധ്യതാ പട്ടികയില്‍ ഉള്ളത്. എല്ലാവരും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനുള്ള നിര്‍ദേശം നല്‍കിയാണ് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയ ജില്ല സെക്രട്ടേറിയറ്റില്‍ സംബന്ധിച്ചശേഷം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മടങ്ങിയത്.

Related posts