സിപിഐ സംസ്ഥാന കൗണ്‍സിലിന് ഇന്ന് ആലപ്പുഴയില്‍ തുടക്കം; ബിജിമോളുടെ പരാമര്‍ശം ചര്‍ച്ചയാവും

CPIആലപ്പുഴ: സിപിഐ സംസ്ഥാന കൗണ്‍സില്‍ ഇന്ന് ആലപ്പുഴയില്‍ ആരംഭിക്കും. പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസായ ടി.വി. സ്മാരാകത്തില്‍ രാവിലെ 10.30 മുതലാണ് രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സംസ്ഥാന കൗണ്‍സില്‍ ആരംഭിക്കുക. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയുടെ സാന്നിധ്യത്തിലാണ് യോഗം നടക്കുന്നത്. ഇന്നലെ രാത്രിയോടെ സുധാകര്‍ റെഡ്ഡി ആലപ്പുഴയില്‍ എത്തിയിരുന്നു.

കഴിഞ്ഞദിവസം ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനങ്ങള്‍ സംസ്ഥാന കൗണ്‍സിലില്‍ സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇ.എസ്. ബിജിമോള്‍ എംഎല്‍എയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളും ഇത് സംബന്ധിച്ച് സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ നടപടി ശിപാര്‍ശയും കൗണ്‍സിലില്‍ ചര്‍ച്ചയാകും.

കൂടാതെ പാര്‍ട്ടിക്ക് ലഭിച്ച ബോര്‍ഡ്, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ നല്‍കുന്നത് സംബന്ധിച്ചുള്ള ധാരണയും യോഗത്തിലുണ്ടാകും. സിപിഎമ്മുമായി ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജന കാര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായിട്ടില്ലെങ്കിലും എല്‍ഡിഎഫിന്റെ കീഴ് വഴക്കം അനുസരിച്ച് മുന്‍കാലങ്ങളില്‍ പാര്‍ട്ടിക്ക് ലഭിച്ചിരുന്ന ബോര്‍ഡ് കോര്‍പ്പറേഷനുകള്‍ ഇത്തവണയും ലഭിക്കുമെന്നതാണ് സിപിഐ കണക്കുകൂട്ടുന്നത്.

സിപിഎമ്മിന് ലഭിച്ച കോര്‍പ്പറേഷനുകളില്‍ പാര്‍ട്ടി നോമിനികളെ നിയമിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും സിപിഐയുടെ ബോര്‍ഡ് കോര്‍പ്പറേഷനുകള്‍ സംബന്ധിച്ച് വ്യക്തത വരാത്തത് സംസ്ഥാന കൗണ്‍സിലില്‍ ചര്‍ച്ചയായേക്കും.

Related posts