തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ കോണ്‍ഗ്രസ് പതനത്തിനു കാരണം മുന്‍മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളാണെന്ന് കെപിസിസി ഉപസമിതിക്കു മുമ്പില്‍ സ്ഥാനാര്‍ഥികളുടെ പരാതി. നിയമസഭയില്‍ ജില്ലയില്‍നിന്നുള്ള ഏക കോണ്‍ഗ്രസ് പ്രതിനിധിയായ വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയാണ് സി.എന്‍. ബാലകൃഷ്ണനെ പേരെടുത്തു വിമര്‍ശിച്ച് പരാതി നല്കിയത്. മുതിര്‍ന്ന നേതാക്കള്‍ സഹകരിച്ചില്ലെന്ന് താന്‍ നേരത്തെ ഉന്നയിച്ച പരാതിയില്‍ ഉറച്ചുനില്ക്കുന്നു എന്നായിരുന്നു പദ്മജയുടെ നിലപാട്.
കുടുംബസ്വത്ത് പോലെയാണ് സി.എന്‍. ബാലകൃഷ്ണന്‍ പാര്‍ട്ടി സ്വത്ത് കൈകാര്യം ചെയ്യുന്നതെന്നും ബാലകൃഷ്ണന്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ മത്സരിച്ച തന്നെ തോല്പിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ച അനില്‍, മുന്‍മന്ത്രിയുടെ മകള്‍ ഗീതയ്‌ക്കെതിരേയും പരാതിപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തുനിന്നും വിട്ടുനിന്നിട്ടില്ലെന്നും ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കിയിരുന്നുവെന്നും തേറമ്പില്‍ രാമകൃഷ്ണന്‍ ഉപസമിതിയെ അറിയിച്ചു. സ്ഥാനാര്‍ഥിനിര്‍ണയത്തെ സംബന്ധിച്ച് തന്നോട് ആലോചിക്കാതിരുന്നത് അദ്ദേഹം പരാതിയായി ബോധിപ്പിച്ചു.
തന്നെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിലെ ഒരു ലോബി തന്നെ പ്രവര്‍ത്തിച്ചെന്നായിരുന്നു ഒല്ലൂര്‍ മണ്ഡലം സ്ഥാനാര്‍ഥിയായിരുന്ന എം.പി. വിന്‍സന്റിന്റെ പരാതി. വിജയസാധ്യതയുള്ള തൃശൂര്‍, ഒല്ലൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ വിജയസാധ്യത കുറഞ്ഞ സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചതും കെപിസിസി പ്രസിഡന്റിന്റെയും ചില മന്ത്രിമാരുടെയും പ്രവര്‍ത്തനങ്ങളും ദോഷകരമായി, ജില്ലാ നേതൃത്വം തെരഞ്ഞെടുപ്പുരംഗത്തു നിര്‍ജീവമായി, സ്ഥാനാര്‍ഥികളെ അഭയാര്‍ഥികളായി കണ്ടു, പുനഃസംഘടനയുടെ പേരില്‍ രൂപവത്കരിച്ച ഡിസിസിയുടെ ജംബോ കമ്മിറ്റികളും സര്‍ക്കാരിന്റെ അവസാനകാല ഉത്തരവുകളും അപഹാസ്യമായി എന്നീ പരാതികളും ഉപസമിതിക്കു മുന്നിലെത്തി.