സ്ഥലം ഉണ്ടെങ്കിലും പേരിലാക്കി കിട്ടുന്നില്ല; ആനുകൂല്യങ്ങള്‍ കിട്ടാതെ ദമ്പതികള്‍ ദുരിതത്തില്‍

KTM-VEEDUകടുത്തുരുത്തി: സ്വന്തമായി സ്ഥലം ഉണ്ടെങ്കിലും പേരിലാക്കി കിട്ടാത്തതിനാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള ില്‍  നിന്നു വീടോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാന്‍ മാര്‍ഗമില്ലാതെ വലയുകയാണ് ദളിത് വിഭാഗത്തില്‍പെട്ട നിര്‍ദ്ധന ദമ്പതികള്‍. രണ്ട് പതിറ്റാണ്ട് മുമ്പ് വാങ്ങിയ നാലര സെന്റ് ഭൂമി സ്വന്തം പേരിലാക്കാന്‍ ഈ കാലമത്രയും ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ ഇനിയെന്ത് ചെയ്യണമെന്ന് ഇവര്‍ക്കറിയില്ല. കോതനല്ലൂര്‍ വില്ലേജിലെ താമസക്കാരായ ചാമക്കാല തട്ടുംപുറത്ത് സുകു (66) വും ഭാര്യ അമ്മിണി (62) യുമാണ് സ്വന്തമായി വാങ്ങിയ സ്ഥലം സ്വന്തം പേരിലാക്കി കിട്ടാന്‍ റവന്യു ഓഫീസ് കയറിയിറങ്ങി വലഞ്ഞത്.

ദളിത് വിഭാഗത്തില്‍പെട്ട ദമ്പതികളില്‍ സുകു ഹൃദയസംബന്ധമായ രോഗമുള്ളയാളാണ്. ബിപിഎല്‍ വിഭാഗത്തില്‍പെട്ട കുടുംബം ഇപ്പോള്‍ ഇടിഞ്ഞു വീഴാറായ വീട്ടിലാണ് കഴിഞ്ഞു കൂടുന്നത്. ഇവര്‍ക്ക് വീട് നല്‍കാന്‍ മാഞ്ഞൂര്‍ പഞ്ചായത്ത് പലതവണ ശ്രമിച്ചെങ്കിലും സ്ഥലം സ്വന്തം പേരിലല്ലാത്തതിനാല്‍ കഴിഞ്ഞിരുന്നില്ല.

കൂടാതെ ഇതേ കാരണത്താല്‍  ത്രിതല പഞ്ചായത്തുകളില്‍ നിന്നും ലഭിക്കുന്ന മറ്റ് ആനുകൂല്ല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല. 1996 ലാണ് സുകു പഴയ വീടുള്ള നാലര സെന്റ് ഭൂമി വാങ്ങിയത്. ഇതേ ഭൂമിക്ക് കോതനല്ലൂര്‍ വില്ലേജില്‍ സുകു കരമടയ്ക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് കോതനല്ലൂര്‍ വില്ലേജില്‍ റീസര്‍വ്വേ നടത്തി റിക്കാര്‍ഡുകള്‍ എത്തിയപ്പോള്‍ സുകുവിന്റെ വീടും സ്ഥലവും സമീപവാസിയായ മറ്റൊരാളുടെ പേരിലായി. സുകുവിന് സ്ഥലം വിറ്റ വ്യക്തി, ഈ സ്ഥലം മുമ്പ് വാങ്ങിയ ആളുടെ പേരിലാണ് ഇപ്പോള്‍ റീസര്‍വേ അനുസരിച്ചു സ്ഥലം കിടക്കുന്നത്.

ഇതേത്തുടര്‍ന്ന് തന്റെ ഭൂമി വീണ്ടും അളന്ന് സ്വന്തം പേരിലാക്കി തരണമെന്ന് ആവശ്യപ്പെട്ട് സുകു 2012 ല്‍ വൈക്കം താലൂക്ക് സര്‍വ്വേ ഓഫീസില്‍ അപേക്ഷ നല്‍കി. ഇതേത്തുടര്‍ന്ന് സര്‍വ്വേയര്‍ വന്ന് സുകുവിന്റെ സ്ഥലം അളന്ന് പോയെങ്കിലും ഭൂമി ഇനിയും സുകുവിന്റെ പേരില്‍ ആക്കി ലഭിച്ചിട്ടില്ല. കൂടാതെ സര്‍വേ കഴിഞ്ഞതോടെ സുകുവിന്റെ നാലര സെന്റ് ഭൂമി മൂന്നരയായി ചുരുങ്ങുകയും ചെയ്തു. നനഞ്ഞൊലിക്കുന്ന വീട്ടില്‍ മുകളില്‍ പടുത കെട്ടിയാണ് മഴ വെള്ളത്തെ സുകുവും കുടുംബവും തടുത്ത് നിര്‍ത്തുന്നത്.

കാലപ്പഴക്കത്തില്‍ ശോച്യാവസ്ഥയിലായ വീട് ഏതുനിമിഷവും ഇടിഞ്ഞു വീണേക്കുമെന്ന അവസ്ഥയിലാണ്. വീടിന്റെ അവസ്ഥ മോശമായതോടെ സുകുവിന്റെ മകന്‍ ബിജു കുടുംബവുമായി വാടക വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. സുകുവിന്റെ സ്ഥലം ഇയാളുടെ പേരില്‍ ആക്കി നല്‍കുന്നത് ഇനിയും താമസിപ്പിക്കരുതെന്നാണ് ജനപ്രതിനിധികളുള്‍പ്പെടെയുള്ളവരുടെ ആവശ്യം.

Related posts