സ്ഥാനമാനങ്ങള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍; കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി

knr-congressകോഴിക്കോട്: കോണ്‍്ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതിയില്‍ അര്‍ഹതപ്പെട്ടവരെ തഴഞ്ഞു ഗ്രൂപ്പടിസ്ഥാനത്തില്‍ നേതാക്കളെ ഉള്‍പ്പെടുതത്തുന്നതിനെതിരെ പ്രതിഷേധമിരമ്പുന്നു. സമിതിയില്‍ ജനപിന്തുണയുള്ള നേതാക്കളെ തഴഞ്ഞു ഗ്രൂപ്പിന്റെ സമവായത്തിന് നേതാക്കളെ ഉള്‍പ്പെടുത്തുന്നതാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ പൊട്ടിത്തെറിക്ക് വഴിയൊരുക്കിയത്. രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെടുത്താന്‍ അര്‍ഹനായിട്ടും തന്നെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് എം.കെ. രാഘവന്‍ എംപി കെപിസിസി നിര്‍വാഹക സമിതിഅംഗത്വം രാജിവച്ചതായാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തോല്‍വിയുടെ അടിസ്ഥാനത്തിലാണ് സംഘടനാ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ എഐസിസി കേരളത്തില്‍ 21 അംഗ രാഷ്ട്രീയ കാര്യസമിതിക്ക് രൂപം നല്‍കിയത്. സമിതിയില്‍ ഉത്തരകേരളത്തില്‍ നിന്നും മുല്ലപ്പള്ളിയും രാമചന്ദ്രനും കെ. സുധാകരനും ഇടം പിടിച്ചു. കോഴിക്കോട്ട് നിന്ന് രണ്ടാം തവണയും ജയിച്ചു കയറിയ എം.കെ. രാഘവനെ തഴയുകയുമായിരുന്നു. ഹൈക്കമാന്‍ഡ് നേരത്തെ തന്നെ രാഘവനെ ഉള്‍പ്പെടുത്താന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഗ്രൂപ്പ് താത്പര്യങ്ങളും സമവായങ്ങള്‍ക്കും വേണ്ടി രാഘവനെ മാറ്റി നിര്‍ത്തുകയായിരുന്നു.

ജില്ലയില്‍ എംപിയായി പ്രവര്‍ത്തനം ആരംഭിച്ച ശേഷം വ്ന്‍ ജനപിന്തുണ പിടിച്ചു പറ്റിയ എം.കെ. രാഘവനെ രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെടുത്താത് നീതികരിക്കാനാകില്ലെന്ന നിലപാടാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാല്‍ രാഘവന് ജനപിന്തുണ കുറഞ്ഞുവരുന്നതിനാല്‍ അദ്ദേഹത്തെ രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന നിലപാടിലാണ് മറു വിഭാഗം. രാഘവന് വോട്ടുള്ള കോര്‍പറേഷന്‍ വാര്‍ഡില്‍ ഇത്തവണ ബിജെപി വിജയിച്ചതാണ് ഇക്കൂട്ടര്‍ ഇതിനായി ഉയര്‍ത്തിക്കാട്ടുന്നത്.

നേരത്തെയുണ്ടായിരുന്ന ജനപിന്തുണ രാഘവന് ദിനം പ്രതി കുറയുകയാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ജില്ലയിലെ ജനങ്ങള്‍ രാഘവന്റെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തരാണെന്ന് രാഘവനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. എംപി എന്ന നിലയില്‍ മണ്ഡലത്തില്‍ വേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് രാഘവനാണെന്ന നിലപാടിലാണിവര്‍. മാത്രവുമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഘവന്റെ വ്യക്തിപ്രഭാവത്തില്‍ കോണ്‍ഗ്രസിനായി വോട്ടുകള്‍ കൂടിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.

Related posts