വിശാഖപട്ടണം: ചെറുത്തുനില്‍ക്കാന്‍ ആവുംവിധം ശ്രമിച്ചുനോക്കിയ ഇംഗ്ലീഷ് നിരയെ തകര്‍ത്ത് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 246 റണ്‍സിന്റെ കൂറ്റന്‍ വിജയം. ഇന്ത്യയുടെ സ്പിന്‍നിര ഒരുക്കിയ വാരിക്കുഴിയില്‍ ഇംഗ്ലീഷ്് പ്രതിരോധം 158 റണ്‍സില്‍ അവസാനിച്ചു. 405 റണ്‍സ് വിജയലക്ഷ്യം ഒരിക്കലും എത്തിപ്പിടിക്കാനാവില്ലെന്നുറപ്പാക്കിയ ഇംഗ്ലണ്ട് സമനിലയില്‍ എത്താനാണ് അഞ്ചാം ദിനം ശ്രമിച്ചത്. എന്നാല്‍, തലേന്നത്തെ ഒന്നുള്‍പ്പെടെ മൂന്നു വിക്കറ്റുമായി രവിചന്ദ്രന്‍ അശ്വിനും അരങ്ങേറ്റക്കാരന്‍ ജയന്ത് യാദവും ഇംഗ്ലീഷ് പ്രതീക്ഷകളുടെ മുനയൊടിച്ചു.
ജോണി ബെയര്‍സ്‌റ്റോയും ജോ റൂട്ടും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ എക്കാലത്തെയും വലിയ രണ്ടാമത്തെ വിജയത്തിനാണു വിശാഖപട്ടണം സാക്ഷ്യം വഹിച്ചത്. രണ്ടിന്നിംഗ്‌സിലും ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ച്ചയില്‍നിന്നു കരകയറ്റിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് കളിയിലെ താരം. സ്‌കോര്‍ ഇന്ത്യ 455, 204. ഇംഗ്ലണ്ട് 255, 158.
നാലാം ദിനം ഇംഗ്ലണ്ടിന്റെ തകര്‍ച്ചയോടെ നാന്ദി കുറിച്ചപ്പോള്‍ അഞ്ചാം ദിവസം ഇന്ത്യക്കു വേണ്ടിവന്നത് 38.1 ഓവറുകള്‍ മാത്രം. രാവിലത്തെ സെഷനില്‍ത്തന്നെ ഏഴിന് 142 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തിയിരുന്നു. പിച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞതു തെറ്റിച്ച് സ്പിന്‍ ഭൂതം ഒളിച്ചിരിക്കാത്ത അവസ്ഥയായിരുന്നു അഞ്ചാം ദിനം വിശാഖപട്ടണത്ത്. ഇതു മനസിലാക്കിയാവണം, കോഹ്ലി അശ്വിനെയും ജഡേജയെയും ഉപയോഗിച്ച് വേഗത്തില്‍ ഓവറുകള്‍ എറിയിക്കാനാണു ശ്രമിച്ചത്. രാവിലത്തെ സെഷനില്‍ 33.4 ഓവറുകളാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞത്. തലേന്ന് അവസാന പന്തില്‍ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് പുറത്തായതോടെ പാതി തോറ്റ നിലയിലായിരുന്നു ഇംഗ്ലണ്ട്.
ജോ റൂട്ട് തട്ടിയും മുട്ടിയും നിന്നപ്പോള്‍ അമിതാവേശത്തിനു മുതിര്‍ന്ന ബെന്‍ ഡക്കറ്റ് അശ്വിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈയില്‍ അവസാനിച്ചു. പരമ്പരയില്‍ കളിച്ച നാല് ഇന്നിംഗ്‌സുകളില്‍ അശ്വിന്റെ മുന്നില്‍ ഡക്കറ്റിന്റെ മൂന്നാം പരാജയം. അടുത്ത അവസരം മോയിന്‍ അലിയുടേതായിരുന്നു. തുടര്‍ച്ചയായുള്ള സ്പിന്‍ ആക്രമണത്തില്‍ പകച്ച അലി ജഡേജയുടെ പന്തില്‍ കോഹ്ലിക്കു ക്യാച്ച് നല്‍കി മടങ്ങി.
അടുത്ത 14 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ഇംഗ്ലണ്ടിനു രണ്ടു വിക്കറ്റുകള്‍കൂടി നഷ്ടമായി. 33 പന്തുകളില്‍ അഞ്ചു റണ്‍സുമായി ബെന്‍ സ്‌റ്റോക്‌സ് ജയന്തിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായപ്പോള്‍ അത്രയും സമയം പിടിച്ചു നിന്ന റൂട്ടിനെ മുഹമ്മദ് ഷാമി വിക്കറ്റിനു മുന്നില്‍ കുരുക്കി. 107 പന്തുകളില്‍ നിന്നും 25 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്റെ വിശ്വസ്തനായ റൂട്ടിന്റെ സംഭാവന. ഉച്ചയ്ക്കു പിരിയും മുമ്പ് ഇന്ത്യക്ക് ഒരു വിക്കറ്റ്കൂടി ലഭിച്ചു. നാലു റണ്‍സുമായി ആദില്‍ റഷീദ് പിന്‍വാങ്ങി. ഷാമിക്കു രണ്ടാം വിക്കറ്റ്.
ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും ബെയര്‍സ്‌റ്റോ പിടിച്ചു നിന്നു. ആക്രമിച്ചു കളിച്ച ബെയര്‍സ്‌റ്റോ 40 പന്തുകളില്‍നിന്നു 34 റണ്‍സെടുത്തു പുറത്താകാതെ നിന്നു. സഫര്‍ അന്‍സാരിക്കും സ്റ്റുവര്‍ട്ട് ബ്രോഡിനും ജയിംസ് ആന്‍ഡേഴ്‌സണും കൂടി 17 പന്തുകളേ ഇന്ത്യക്ക് എറിയേണ്ടി വന്നുള്ളൂ. അന്‍സാരിയുടെ വിക്കറ്റ് അശ്വിന്‍ തെറിപ്പിച്ചപ്പോള്‍ അടുത്തടുത്ത പന്തുകളില്‍ ബ്രോഡിനെയും ആന്‍ഡേഴ്‌സണെയും ജയന്ത് എല്‍ബിഡബ്ല്യുവില്‍ കുരുക്കി. ആദ്യ ഇന്നിംഗ്‌സിലും അടുത്തടുത്ത പന്തുകളില്‍ പുറത്തായ ബ്രോഡ്–ആന്‍ഡേഴ്‌സണ്‍ സഖ്യം 110 വര്‍ഷം മുമ്പത്തെ ഇംഗ്ലണ്ടിന്റെ അപൂര്‍വ റിക്കാര്‍ഡാണ് തിരുത്തിക്കുറിച്ചത്. ഇന്ത്യക്കായി അശ്വിനും ജയന്തും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ജഡേജയും ഷാമിയും രണ്ടു വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി. വിജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ 1–0നു മുന്നിലായി. ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. അടുത്ത ടെസ്റ്റ് നവംബര്‍ 26 ശനിയാഴ്ച മുതല്‍ മൊഹാലിയില്‍ ആരംഭിക്കും.
സ്‌കോര്‍ ബോര്‍ഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 455
ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് 255
ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് 204
ഇംഗ്ലണ്ട് ബാറ്റിംഗ്
അലിസ്റ്റര്‍ കുക്ക് എല്‍ബിഡബ്ല്യു ബി ജഡേജ 54, ഹസീബ് ഹമീദ് എല്‍ബിഡബ്ല്യു ബി അശ്വിന്‍ 25, ജോ റുട്ട് എല്‍ബിഡബ്ല്യു ബി ഷാമി 25, ഡക്കറ്റ് സി സാഹ ബി അശ്വിന്‍ 0, മോയിന്‍ അലി സി കോഹ്ലി ബി ജഡേജ 2, സ്‌റ്റോക്‌സ് ബി ജയന്ത് യാദവ് 6, ബെയര്‍സ്‌റ്റോ നോട്ടൗട്ട് 34, ആദില്‍ റഷീദ് സി സാഹ ബി ഷാമി 4, അന്‍സാരി ബി അശ്വിന്‍ 0, ബ്രോഡ് എല്‍ബിഡബ്ല്യു ബി ജയന്ത് യാദവ് 5, ആന്‍ഡേഴ്‌സണ്‍ എല്‍ബിഡബ്ല്യു ബി ജയന്ത് യാദവ് 0. എക്‌സ്ട്രാസ് 3. ആകെ 97.3 ഓവറില്‍ 158 റണ്‍സിനു പുറത്ത്.
ബൗളിംഗ്
ഷാമി 14–3–30–2, ഉമേഷ് യാദവ് 8–3–8–0, അശ്വിന്‍ 30–11–52–3, ജഡേജ 34–14–35–2, ജയന്ത് യാദവ് 11.3–4–30–3
കണക്കിലെ കളി
246
റണ്‍സിന്റെ കണക്കിലെ വിജയങ്ങളില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ വിജയം. 1986ല്‍ ഹെഡിംഗ്ലിയില്‍ 279 റണ്‍സിനു ജയിച്ചതാണ് ഏറ്റവും വലിയ വിജയം
55
2016ല്‍ ഇന്ത്യയുടെ ആര്‍ അശ്വിന് ഒമ്പത് ടെസ്റ്റില്‍ 55 വിക്കറ്റുകളുമായി കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടുന്നവരില്‍ ഒന്നാം സ്ഥാനത്തേക്കു കയറി. എട്ടു ടെസ്റ്റുകളായി 54 വിക്കറ്റുകളുമായി ശ്രീലങ്കന്‍ താരം രംഗന ഹെറാത്താണ് രണ്ടാം സ്ഥാനത്ത്.
10
മത്സരത്തില്‍ പത്തു ഇംഗ്ലണ്ട് ബാറ്റ്‌സമാന്‍മാരാണ് എല്‍ബിഡബ്ല്യുവിലൂടെ പുറത്തായത്. ആദ്യമായാണ് ഇംഗ്ലീഷ് നിരയുടെ ഇത്രയധികം വിക്കറ്റുകള്‍ എല്‍ബിഡബ്ല്യുവിലൂടെ നഷ്ടമാകുന്നത്.
21
മത്സരത്തില്‍ ഇരു ടീമുകളും ചേര്‍ന്ന് ഡിആര്‍എസ് സംവിധാനം ഉപയോഗിച്ചത് 21 തവണയാണ്. 12 തവണ ഇംഗ്ലണ്ടും ഒമ്പത് തവണയും ഇന്ത്യയുടെ ഈ സംവിധാനം ഉപയോഗിച്ചു. മൂന്നു തവണ വീതം ഇരു ടീമുകള്‍ക്കും അനുകൂലമായി മൂന്നാം അമ്പയറിന്റെ തീരുമാനം വന്നു. ആറു വട്ടം അമ്പയര്‍ റോഡ് ടക്കറിന്റെ നിര്‍ണയം തെറ്റിയപ്പോള്‍ കുമാര്‍ ധര്‍മസേനയ്ക്കു രണ്ടു വട്ടം പിഴവ് സംഭവിച്ചു.