സ്വയം തേങ്ങി, മറ്റുള്ളവരെ ചിരിപ്പിച്ച്

kalpanaകണ്ണീര്‍ മഴയത്ത് ചിരിയുടെ കുട ചൂടിയ കലാകാരിയായിരുന്നു കല്‍പന. ഉള്ളു തേങ്ങുമ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന തന്റെ ദൗത്യം അവര്‍ ഭംഗിയായി നിര്‍വഹിച്ചു. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കരിയറുമായി കൂട്ടിക്കുഴക്കാതെ അവസാനം വരെ അവര്‍ പിടിച്ചു നിന്നു. ആരോടും അവര്‍ ഒന്നും പറഞ്ഞില്ല. സിനിമാസറ്റിലാണെങ്കിലും ചാനല്‍ പ്രോഗ്രാമുകളിലാണെങ്കിലും സഹപ്രവര്‍ത്തകര്‍ക്ക് കൂടി ഊര്‍ജം പകരുന്ന അസാധരണ വ്യക്തിത്വമായിരുന്നു അവര്‍. ബാലനടിയായി തുടങ്ങിയ കരിയര്‍ ഹാസ്യതാരമായും ഒടുവില്‍ ഇന്ത്യയിലെ മികച്ച സ്വഭാവ നടിക്കുള്ള പുരസ്ക്കാരം വരെ ലഭിക്കുന്നതില്‍ എത്തി നിന്നു. നീളന്‍ പാവാടയും ബ്ലൗസും ധരിച്ച് മുടി രണ്ടായിപിന്നിട്ട ഒരു മണ്ടിപ്പെണ്ണിന്റെ ഇമേജുള്ള ആദ്യ കാല കോമഡി താരത്തില്‍ നിന്ന് ഏറ്റവും ഒടുവിലെത്തിയ ചാര്‍ളിയിലെ മേരി എന്ന കഥാപാത്രം വരെ കല്‍പന പകര്‍ന്നായി വേഷങ്ങളെല്ലാം തന്നെ പ്രേക്ഷക മനസില്‍ നിന്ന് മായില്ല.

ദക്ഷിണേന്ത്യ മുഴുവന്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അവരുടേത്. മലയാളത്തില്‍ തിരക്കുള്ള നടിയാകും മുമ്പു തന്നെ തമിഴില്‍ ഭാഗ്യരാജിന്റെ നായികയായി ചിന്നവീട് എന്ന ചിത്രത്തില്‍ തിളങ്ങി. അതുവരെ നടന്മാരുടെ മാത്രം കുത്തകയായിരുന്ന കോമഡി സ്ത്രീകള്‍ക്കും വഴങ്ങുമെന്ന് അവര്‍ തെളിയിച്ചു. 1989ല്‍ പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെ ഹാസ്യതാരമായുള്ള കല്‍പനയുടെ അരങ്ങേറ്റം.പിന്നീട് ജഗതിയുടേയും ഇന്നസെന്നിന്റേയുമൊക്കെ കൂടെ തകര്‍ത്താടിയ എത്രയെത്ര ചിത്രങ്ങള്‍. പലപ്പോഴും അധിക സമയം നീളുന്ന കഥാപാത്രങ്ങളായിരുന്നില്ല കല്‍പനയ്ക്ക് ലഭിച്ചിരുന്നത്. സെക്കന്റുകള്‍ മാത്രം മിന്നിമറയുന്ന കഥാപാത്രമാണെങ്കില്‍ കൂടി പ്രേക്ഷകരിലേയ്ക്ക് വളരെപെട്ടെന്ന് കയറിപ്പറ്റാന്‍ അവര്‍ക്കു കഴിഞ്ഞു. ഏറ്റവും ഒടുവിലെത്തിയ ചാര്‍ളിയിലെ മേരിയുടെ വേഷം ചെറുതാണെങ്കിലും ആ സിനിമയിലെ ഏറ്റവും സ്വാധീനിക്കുന്ന കഥാപാത്രങ്ങളിലെന്നായി മാറി.

വേലക്കാരിയായും പോലീസുകാരിയായും പിച്ചക്കാരിയായും അവര്‍ ഹാസ്യത്തിന്റെ വിഭിന്ന ഭാവങ്ങള്‍ പകര്‍ന്നാടി.സി.ഐ.ഡി.ഉണ്ണികൃഷ്ണനിലെ ക്ലാര എന്ന വേലക്കാരിയുടെ വേഷം. ജഗതിയുമൊത്തുള്ള ഇതിലെ രംഗങ്ങള്‍ എല്ലാക്കാലത്തേയും മികച്ച കോമഡി രംഗമായി ഇന്നും നിലനില്‍ക്കുന്നു. പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ മോഹിനി, കൗതുക വാര്‍ത്തകളിലെ കമലു, കാബൂളിവാലയിലെ ചന്ദ്രിക, കാവടിയാട്ടത്തിലെ ഡോളി ഇങ്ങനെ എത്രയെത്ര വേഷങ്ങള്‍.

കോമഡി രംഗത്തെ സ്ഥിരം സാന്നിധ്യമായി മാറിയപ്പോഴും കാരക്ടര്‍ വേഷങ്ങള്‍ ചെയ്യാന്‍ അവരുടെ ഉള്ളം കൊതിച്ചു. രഞ്ജിത്തിന്റെ കേരളകഫേയാണ് അതിനു വഴിയൊരുക്കിയത്. കേരളകഫേയിലെ ബ്രിഡ്ജ് എന്ന ചിത്രത്തിലെ വേഷം സിനിമാജീവിതത്തിലെ മറ്റൊരു വഴിത്തിരവായി. ഇന്ത്യന്‍ റുപ്പിയിലെ മേരിയും സ്പിരിറ്റിലെ പങ്കജവും രഞ്ജിത്ത് പീന്നീട് അവര്‍ക്കായി ഒരുക്കി. ഗൗരവമുള്ള കഥാപാത്രങ്ങളിലേയ്ക്കുള്ള കൂടുമാറ്റത്തിനിടയിലാണ് തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്ക്കാരം ലഭിക്കുന്നത്. വ്യക്തിപരമായി ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ ലഭിച്ച ഈ പുരസ്ക്കാരം കല്‍പനയെ ഏറെ ഉല്‍സാഹ ഭരിതയാക്കിയിരുന്നു.

കരിയറില്‍ ഇങ്ങനെ മുന്നേറുമ്പോഴും വ്യക്തിജീവിതത്തില്‍ പലപ്പോഴും തിരിച്ചടി നേരിടുകയായിരുന്നു കല്‍പന. സംവിധായകന്‍ അനിലുമായുള്ള വിവാഹമോചനം കല്‍പനയെ വ്യക്തിപരമായി തളര്‍ത്തി. അപ്പോഴും അവര്‍ പിടിച്ചു നിന്നത് കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു. “ജീവിതവും ജോലിയും എനിക്ക് രണ്ടാണ്. ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായി. പക്ഷേ എന്നേക്കാള്‍ വേദനിക്കുന്നവരെ കാണുമ്പോള്‍ എനിക്ക് ഇത്രയല്ലേ വന്നുള്ളൂ എന്ന് സമാധാനിക്കും. ഞങ്ങള്‍ മൂന്നു സഹോദരിമാരുടെ ദാമ്പത്യ ജീവിതത്തിലും പ്ര്ശ്‌നങ്ങളുണ്ടായി. പക്ഷേ ദൈവം ഇന്നേവരെ ജോലി മുട്ടിച്ചിട്ടില്ല. പേരോ പ്രശസ്തിയോ നഷ്ടപ്പെടുത്തിയിട്ടില്ല. ദാമ്പത്യം ദീര്‍ഘകാലം നില്‍ക്കണമെന്ന് ആഗ്രഹിക്കാനേ പറ്റൂ. അതിന് നമുക്കു ചെയ്യാന്‍ പറ്റുന്നത് അഡ്ജസ്റ്റ് ചെയ്യുക എന്നതാണ്. എന്നിട്ടും കാര്യങ്ങള്‍ കൈവിട്ടു പോയാല്‍ അത് കര്‍മഫലം എന്നേ ഞാന്‍ കരുത്ിയിട്ടുള്ളൂ’ ഒരഭിമുഖത്തില്‍ കല്‍പന പറഞ്ഞു.

തന്റെ ദുഖവും രോഗങ്ങളുമെല്ലാം ആരോടും പറയാതെ പുറമേ സന്തോഷവതിയായി ജീവിക്കുകയായിരുന്നു കല്‍പന. കലാകാരികളെന്ന നിലയില്‍ കലാരഞ്ജിനിയും കല്‍പനയും ഉര്‍വശിയുമെല്ലാം നേട്ടങ്ങള്‍ കൊയ്തപ്പോഴും കുടുംബത്തില്‍ ഒന്നൊന്നായുണ്ടായ ദുരന്തങ്ങള്‍ കല്‍പനയെ ഏറെ അലട്ടി. സഹോദരന്റെ മരണം. സഹോദരിമാരുടെ വിവാഹമോചനങ്ങള്‍… ഇതിനിട.ില്‍ തന്റെ പ്രശ്‌നങ്ങള്‍ കൂടിയായാല്‍ അമ്മയ്ക്ക് സഹിക്കാന്‍ കഴിയില്ല എന്നാണ് കല്‍പന കരുതിയത്. ഏക മകള്‍ ശ്രീമയിയുമൊത്ത് അവര്‍ ജീവിതത്തെ ധൈര്യമായി നേരിട്ടു. സഹപ്രവര്‍ത്തകര്‍ക്കാര്‍ക്കും അവരുടെ രോഗവിവരം അറിയില്ലായിരുന്നു.

ജീവിതത്തില്‍ തിരിച്ചടി നേരിട്ടപ്പോഴും കരിയറിലെ വിജയമാണ് അവരെ ജീവിക്കാന്‍ പ്രേരിപ്പിച്ചത്. അതുകൊണ്ടു തന്നെ തനിക്ക് യാതൊരു അസുഖവുമില്ലെന്ന് മനസിനെ വിശ്വസിപ്പിക്കാനാണ് കല്‍പന ശ്രമിച്ചത്. കാരണം അഭിനയിക്കാനുള്ള അവസരങ്ങള്‍ കൂടി ഇല്ലാതാവുന്നത് കല്‍പനയെ സംബന്ധിച്ച് ചിന്തിക്കാന്‍ കഴിയില്ലായിരുന്നു. മരണം വറെ അഭിനയിക്കുക എതായിരുന്നു അവരുടെ ആഗ്രഹം..അവസാന ചിത്രമായ ചാര്‍ളിയില്‍ ണ്ടേ രണ്ടു സീനില്‍ എത്തി പ്രേക്ഷകരെ ഞെട്ടിച്ച് മരണത്തിന് കീഴടങ്ങുന്ന വേഷമായിരുന്നു. അവസാന സീനില്‍ മരിച്ചു വീണുകൊണ്ട് അവര്‍ മലയാളസിനിമയോടും ജീവിതത്തോടും വിട പറയുകയാണ.്

kalpana1

കണ്ടുതീര്‍ന്നില്ല,കല്‍പനയെ

എസ്. മഞ്ജുളാദേവി

ഇനി എത്ര ജന്മമുണ്ടെങ്കിലും കല്പന തന്നെ ആയാല്‍ മതി. ഞാന്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന രംഗം സിനിമ തന്നെയാണ്. ദീപികയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തിനിടയില്‍ കല്പന പറഞ്ഞു. ഹൃദയം കൊണ്ടു സംസാരിച്ച്, അഭിനയിച്ച്, നമ്മളില്‍ ഒരാളെപ്പോലെ തന്നെ ജീവിച്ച കല്പന ഒന്നും പറയാതെ ഇങ്ങനെ വേര്‍പിരിഞ്ഞു പോകുമ്പോള്‍ ലോകമെമ്പാടുമുള്ള ചലച്ചിത്രാസ്വാദകര്‍ കണ്ണുനീരോടെ പറയുന്നു.

ഈ ജന്മത്തിലെ കല്പനയെ ഞങ്ങള്‍ ഇതുവരെ കണ്ടു തീര്‍ന്നില്ല; കേട്ടു തീര്‍ന്നില്ല…

എല്ലാം വെട്ടിതുറുന്നു പറയുന്ന, ഒന്നും ഒളിപ്പിക്കാന്‍ അറിയാത്ത, താരപരിവേഷം തീരെയില്ലാത്ത അതിപ്രഗല്ഭയായ അഭിനേത്രി. അതായിരുന്നു കല്പന. കല്പന വിടപറഞ്ഞു എന്ന സത്യം അംഗീകരിക്കാന്‍ പോലും പലര്‍ക്കും കഴിയാതെ വരുന്നതും ജനലക്ഷങ്ങളുമായി കല്പനയുടെ ഈ ഉള്ളടുപ്പം കൊണ്ടുതന്നെ. വെള്ളിത്തിരയിലൂടെയാണ് പല സൂപ്പര്‍ അഭിനേതാക്കളെയും പ്രേക്ഷക ലക്ഷങ്ങള്‍ സ്‌നേഹിച്ചതെങ്കില്‍ കല്പനയെ ജനം ഇത്രയധികം സ്‌നേഹിച്ചത്, നെഞ്ചോട് ചേര്‍ത്തത് കല്പനയുടെ തുറന്ന സംസാരത്തിലൂടെയാണ്, സ്വാഭാവികമായ ഇടപെടലുകളിലൂടെയും കൂടിയാണ്.

പൊതുവേദികളിലും ടിവി ചാനലുകളിലും ഷൂട്ടിംഗ് ലൊക്കേഷനുകളിലും താരമായിരുന്നില്ല, കല്പന. നമ്മുടെ മുന്നില്‍ നിന്നു കല്പന സ്വന്തം ബാല്യകാലം പങ്കിട്ടു, ജീവിതം പങ്കിട്ടു… തിരുവനന്തപുരത്തെ സനാന മിഷന്‍ സ്കൂളിലെ വിദ്യാര്‍ഥി ജീവിതം, സ്കൂളിലേക്കുള്ള യാത്രകള്‍ കുറുമ്പുകളെല്ലാം പങ്കുവച്ച്. ആണ്‍കുട്ടികളെപ്പോലെ കുസൃതി കാട്ടിയിരുന്ന കൊച്ച് കല്പന കോട്ടയ്ക്കകത്തെ ചില വീടുകളില്‍ ചെന്നു പട്ടികളെ കോക്രി കാട്ടിയിട്ട് ഓടിമറയുന്ന കഥകള്‍ കല്പനാ ശൈലിയില്‍ തന്നെ വിസ്തരിക്കുമായിരുന്നു.

ജീവിതത്തിലെ നല്ലതും ചീത്തയുമെല്ലും നര്‍മത്തിലൂടെ കാണുന്ന ആളായിരുന്നു സ്വന്തം മുത്തച്ഛന്‍ കുട്ടന്‍പിള്ള എന്നു കല്പന തന്നെ പറഞ്ഞിട്ടുണ്ട്. അതുപോലെ തന്റെ ജീവിതപാളിച്ചകള്‍ അവതരിക്കുമ്പോഴും കല്പന നര്‍മം കൈവിട്ടില്ല.

ഒരു പ്രമുഖ ടിവി ചാനലില്‍ തന്റെ ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചയെക്കുറിച്ചുള്ള ഒരു ചോദ്യത്തിനു മറുപടി പറയുമ്പോള്‍ വിവാഹ ജീവിതം വേര്‍പ്പെടുക എന്നത് തന്റെ കുടുംബത്തിന്റെ പാരമ്പര്യമാണെന്നു തോന്നുന്നുവെന്നു കല്പന പറഞ്ഞു. തങ്ങള്‍ മൂന്നു സഹോദരിമാര്‍ക്കും വിവാഹത്തകര്‍ച്ച സംഭവിച്ചു എന്നു കല്പന തുറന്നു പറഞ്ഞു.

കുടുംബാംഗങ്ങളെ അതിരറ്റ് സ്‌നേഹിച്ചിരുന്ന കല്പനയിലൂടെയാണ് സഹോദരിമാരും പ്രശസ്ത നടിമാരുമായ പൊടിമോളുടെയും (ഉര്‍വശി) കലച്ചേച്ചിയുടെയും (കലാരഞ്ജിനി) ജീവിതം കുറെയേറെ പ്രേക്ഷകര്‍ അറിഞ്ഞത്. ഏക മകള്‍ ശ്രീമയിയുടെ വിശേഷങ്ങളും കല്പനയിലൂടെ തന്നെ ലോകം അറിഞ്ഞു. താന്‍ മോഡേണ്‍ വേഷങ്ങള്‍ അണിയുന്നത് മകള്‍ക്കു ഇഷ്ടമില്ലെന്നും ടിവിയിലൊക്കെ വന്നു നിന്നു കോപ്രായം കാട്ടിയാല്‍ പ്രായമായ ഒരമ്മയെ പോലെ മകള്‍ തന്നെ ഗുണദോഷിക്കും എന്നും കല്പന പറയാറുണ്ടായിരുന്നു.

നര്‍മം കല്പനയ്ക്കു ജന്മനാ കിട്ടിയ സ്വത്തായിരുന്നു. എനിക്കു നര്‍മം ലഭിച്ചത് അമ്മിണിയില്‍ നിന്ന്, അമ്മിണിക്കു ഇത് കിട്ടിയത് അമ്മിണിയുടെ അച്ഛനില്‍ നിന്ന്- കല്പന ഒരിക്കല്‍ പറഞ്ഞു. സ്വന്തം അമ്മയായ വിജയലക്ഷ്മിയെ കല്പന ഓമനപ്പേരായ അമ്മിണി എന്നാണ് വിളിച്ചിരുന്നത്. അച്ഛന്‍ വിളിക്കുന്നത് കേട്ട് കുട്ടികളായിരുന്നപ്പോള്‍ കലാരഞ്ജിനിയും കല്പനയും ഉര്‍വശിയും അമ്മയെ അമ്മിണി എന്നു വിളിച്ചിരുന്നു. മുതിര്‍ന്നപ്പോള്‍ മറ്റു രണ്ടുപേരും അമ്മ എന്നാക്കി. കല്പന മാത്രം അമ്മിണി എന്നു തന്നെ തുടര്‍ന്നു. ഇഷ്ടത്തിലെ എസ്‌ഐ മറിയാമ്മ ഉള്‍പ്പെടെ ധാരാളം പോലീസ് വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട് കല്പന.

ഇറുകിയ ഉടുപ്പും പാന്റും ബെല്‍റ്റും കൊടും ചൂടത്ത് തലയില്‍ തൊപ്പിയും വച്ചു കഴിഞ്ഞപ്പോഴാണ് പോലീസുകാരുടെ വേദന താന്‍ അറിയുന്നതെന്നു കല്പന പറഞ്ഞിട്ടുണ്ട്. ഈ വേഷം ധരിച്ചാല്‍ തന്നെ ആരെയെങ്കിലുമൊക്കെ ചീത്ത പറയാനും പറ്റുമെങ്കില്‍ ഒന്നു തൊഴിക്കാനുമൊക്കെ തോന്നും. ഝാന്‍സി റാണിയെപ്പോലെയും ഉണ്ണിയാര്‍ച്ചയെപ്പോലെയും ശൗര്യമുള്ള സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നത് കല്പനയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു.

കുട്ടിക്കാലത്ത് തന്നെ തമാശകള്‍ പറയുമായിരുന്നു. എങ്കിലും ഒരു ഹാസ്യനടിയാകണമെന്നു ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. സിനിമയില്‍ വരുമ്പോള്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയാവാനും മരംചുറ്റി പാടുവാനും ആണ് ഞാന്‍ ആഗ്രഹിച്ചത്. കല്പനയുടെ വാക്കുകള്‍ ആയിരുന്നു.

ഹാസ്യനടിയായി മാറിയത് ഇഷ്ടത്തോടെയായിരുന്നില്ലെങ്കിലും മലയാള സിനിമ, ഹാസ്യ റാണിയായി കല്പനയെ അവരോധിച്ചു. ഹാസ്യനടന്റെ നിഴല്‍ പോലെ മാത്രം സ്ക്രീനില്‍ എത്തിയിരുന്ന ഹാസ്യനടിമാരുടെ സ്ഥാനം കല്പന എന്ന നടി ഉയര്‍ത്തി പ്രതിഷ്ഠിച്ചു. പഴയകാലത്ത് ഹാസ്യനടന്മാര്‍ക്കു മാത്രം ലഭിച്ചിരുന്ന പഞ്ചുകള്‍ കല്പന സ്വന്തമാക്കി.

കോമഡി അഭിനയവുമായി ബന്ധപ്പെട്ട് ഒരു അപകര്‍ഷതാബോധം പണ്ടുമുതലേ എനിക്കുണ്ടായിരുന്നു. എന്റെ കുട്ടിക്കാലത്ത് ഞാന്‍ കണ്ട സിനിമകളിലൊക്കെ കോമഡി താരങ്ങള്‍ക്കു കോമാളികളുടെ പരിവേഷവുമുണ്ടായിരുന്നു. നായകന്റെയോ നായികയുടെയോ പിന്നാലെ നടന്നു തമാശ പറയുന്ന രീതി. എത്ര കഴിവുള്ള നടനാണെങ്കിലും നായകന്റെയോ സഹ നടന്റെയോ പ്രാധാന്യമോ, താരമൂല്യമോ ഒന്നും കോമഡി ആര്‍ട്ടിസ്റ്റുകള്‍ക്കുണ്ടായിരുന്നില്ല. കോമഡി അഭിനയിക്കുക എന്നത് തരംതാഴ്ന്ന ഒരു അഭിനയ ശൈലിയായി എല്ലാവരും കണ്ടിരുന്നു. അതുകൊണ്ട് തന്നെ ഒരു ഹാസ്യനടിയായി മാറാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല.

ഇന്നു പിന്തിരിഞ്ഞു നോക്കുമ്പോള്‍ നായികയാകാത്തത് നന്നായി എന്നു തോന്നുന്നു. കാരണം പണ്ട് ഞാന്‍ അസൂയയോടെയും ആരാധനയോടെയും നോക്കിയിരുന്ന നായികമാരെല്ലാവരും സിനിമയില്‍ നിന്നും അപ്രത്യക്ഷമായി. ഞാനിപ്പോഴും കോമഡിയുമായി തുടരുന്നു. ജീവിതാവസാനം വരെ ഹാസ്യതാരമായി വെന്നിക്കൊടി പാറിക്കാന്‍ കാലം നിയോഗിച്ച കല്പനയുടെ വാക്കുകള്‍….

Related posts