സ്‌ഫോടകവസ്തു ശേഖരം മുപ്ലിയം പാറമടയിലേക്ക് മാറ്റി

knr-spodakomഅരിമ്പൂര്‍: നാലാംകല്ല് സെന്ററിലെ വാടക വീടിന്റെ രണ്ടാംനിലയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുശേഖരം പോലീസിന്റെ സാന്നിധ്യത്തില്‍ തൃശൂര്‍ ബോംബ് ഡിറ്റക്ഷന്‍ സ്ക്വാഡ് മാറ്റി. മുപ്ലിയം വനമേഖലയിലെ ക്വാറിയിലേക്കാണ് ഇന്നലെ മാറ്റിയത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മാത്രമേ സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കൂ.അതേസമയം കേസിലെ പ്രതിയായ നാലാംകല്ല് സെന്ററിലെ ‘സാക്ഷത്ക്കാര്‍’ കിണര്‍ നിര്‍മാണക്കാരനായ കുറ്റുക്കാരന്‍ ബിജു(44) ഇപ്പോഴും ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള  ഊര്‍ജിത അന്വേഷണത്തിലാണ് പോലീസ്.

പ്രതി ബിജു വാടകയ്ക്ക് നല്‍കിയിട്ടുള്ള തറവാട് വീടിന്റെ രണ്ടാംനിലയില്‍നിന്നാണ് അനധികൃതമായ സൂക്ഷിച്ചിരുന്ന വന്‍ സ്‌ഫോടകവസ്തു ശേഖരം കഴിഞ്ഞ ബുധനാഴ്ച രാത്രി പോലീസ് പിടികൂടിയത്.  തറയില്‍ അറക്കപ്പൊടി വിതറി അതിനു മുകളിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. ഇവ സൂക്ഷിക്കാന്‍ രണ്ടുവര്‍ഷമായി ഇയാള്‍ക്ക് ലൈസന്‍സില്ല. ഒരു വലിയ ക്വാറിയില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ഏറെയാണ് ഇയാള്‍ സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

2100 ഡിറ്റണേറ്റര്‍, 686 ജലാറ്റിന്‍ സ്റ്റിക്, 75 കിലോ അമോണിയ നൈട്രേറ്റ്, 26 റീല്‍ ഫ്യൂസ് ഉള്‍പ്പെടെയുള്ളവയാണ് പോലീസ് പിടിച്ചെടുത്തത്.  ഇതിനിടെ സ്‌ഫോടകവസ്തു കണ്ടെത്തിയ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടുകാരേയും സമീപത്തെ അഞ്ച് വീട്ടുകാരെയും സുരക്ഷിതത്വം കണക്കിലെടുത്ത് ഒഴിഞ്ഞ് പോകാന്‍ പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഇവര്‍ താല്‍ക്കാലികമായി താമസം മാറ്റി. സ്‌ഫോടകവസ്തുശേഖരം മാറ്റിയതിനാല്‍ സ്വന്തം വീടുകളിലേക്ക് ഇവരെല്ലാം തിരിച്ചെത്തി.

Related posts