സൗജന്യ ഡയാലിസിസ് സെന്റര്‍ തുടങ്ങാന്‍കെട്ടിടം ഒഴിപ്പിച്ചു, പക്ഷേ…

knr-dayalisisതളിപ്പറമ്പ്: സൗജന്യ ഡയാലിസിസ് സെന്ററിനു വേണ്ടി കെട്ടിടം ഒഴിപ്പിച്ചിട്ട് വര്‍ഷം ഒന്നു കഴിഞ്ഞിട്ടും തുടര്‍നടപടികളില്ല. താലൂക്ക് ആശുപത്രികളില്‍ സൗജന്യ ഡയാലിസിസ് സെന്റര്‍ ആരംഭിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി രണ്ടുവര്‍ഷം മുമ്പ് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും ഇത് അനുവദിച്ചിരുന്നു. ഒരേസമയം അഞ്ചുപേര്‍ക്കു ഡയാലിസ് നടത്താനുള്ള സൗകര്യം ഒരുക്കാനായിരുന്നു തീരുമാനം. ഇതിനായുള്ള ഫണ്ട് മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു. പറ്റിയ കെട്ടിടം ഇല്ലാത്തതിനാല്‍ സെന്റര്‍ ആരംഭിക്കാന്‍ സാധിച്ചില്ല.

തളിപ്പറമ്പ് താലൂക്ക്് ആശുപത്രിയില്‍ 2008 ല്‍ നിര്‍മാണം പൂര്‍ത്തീകരിക്കുകയും 2010 ല്‍ ഉദ്ഘാടനം നടത്തുകയും ചെയ്ത രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള സത്രം കെട്ടിടം ഇതിന് അനുയോജ്യമാണെന്ന് ആശുപത്രി വികസനസമിതി തീരുമാനിച്ചെങ്കിലും അത് സി-മെറ്റ് നഴ്‌സിംഗ് കോളജിന് വാടകയക്ക് കൊടുത്തിരുന്നു. ഈ കെട്ടിടം അടിയന്തിരമായി ഒഴിപ്പിച്ച് ഡയാലിസിസ് സെന്റര്‍ ആരംഭിക്കാനും വികസനസമിതി തീരുമാനിച്ചു. എന്നാല്‍ പറ്റിയ കെട്ടിടം കണ്ടെത്താതെ  ഒഴിയാന്‍ പറ്റില്ലെന്നായിരുന്നു നഴ്‌സിംഗ് കോളജ് അധികൃതരുടെ വാദം. സംഭവം മനുഷ്യാവകാശ കമ്മീഷന്റെ മുന്നില്‍ വരെ എത്തി. ഒടുവില്‍ കഴിഞ്ഞ വര്‍ഷമാണ് കോളജ് ഇവിടെ നിന്നും മാറ്റിയത്.

എന്നാല്‍ കോളജ് മാറ്റിയിട്ടും ഡയാലിസിസ് സെന്റര്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ഒരുവര്‍ഷമായി അടച്ചിട്ടിരിക്കുന്ന കെട്ടിടം കാടുകയറി തുടങ്ങി. പാവപ്പെട്ട രോഗികള്‍ക്ക് ഏറെ ഉപകാരപ്പെടേണ്ട ഡയാലിസിസ് സെന്റര്‍ ആരംഭിക്കാന്‍ ഇനിയെന്താണ് തടസമെന്നു ബന്ധപ്പെട്ട അധികൃതരോട് അന്വേഷിച്ചാല്‍ ഉടന്‍ തന്നെ തുടങ്ങുമെന്ന മറുപടിയല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. കെട്ടിടം അറ്റകുറ്റപ്പണികള്‍ നടത്തി ഡയാലിസിസ് സെന്റര്‍ ഉടന്‍ തുടങ്ങണമെന്ന ആവശ്യം ശക്തമാണ്.

കേന്ദ്രഫണ്ട് ഉപയോഗിച്ച് 38 ലക്ഷം രൂപ ചെലവില്‍ തളിപ്പറമ്പ് നഗരസഭയാണ് കെട്ടിടം പണിതത്. കൂട്ടിരിപ്പുകാര്‍ക്ക് വാടകയ്ക്ക് നല്‍കാനായിരുന്നു നിര്‍ദേശമെങ്കിലും അതൊന്നും നടപ്പായില്ല. പിന്നീടായിരുന്നു നഴ്‌സിംഗ് കോളജിന് വാടകയ്ക്ക് നല്‍കാനുള്ള തീരുമാനം വന്നത്. ഇപ്പോള്‍ കെട്ടിടം ഒഴിഞ്ഞുകിടക്കുകയാണ്. എല്ലാം ശരിയാക്കുന്നവര്‍ ഇതൊന്നും കാണുന്നില്ലേയെന്നാണ് നാട്ടുകാരുടെ ചോദ്യം.

Related posts