ഹൃദയത്തിനായി ജിതേഷിന്റെ കാത്തിരിപ്പ് നീളുന്നു

ekm-jitheshകൊച്ചി: എറണാകുളം ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കനായി കഴിയുന്ന എറണാകുളം സ്വദേശി ജിതേഷിന്റെ (32) ഹൃദയത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. തമിഴ്‌നാട് ഈറോഡ് സ്വദേശിയും കോങ്ങനോട് എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥിയുമായ നിര്‍മല്‍ കുമാറിന്റെ (17) ഹൃദയം ജിതേഷിനായി എത്തിക്കുമെന്ന് അറിയിച്ചിരുന്നു. അതിനായി ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം ലിസി ആശുപത്രിയില്‍ നിന്നു പുറപ്പെടുമെന്ന് അറിയിച്ചിരുന്നു.

എന്നാല്‍ നിര്‍മല്‍ കുമാറിന്റെ ഹൃദയത്തിന്  പ്രശ്‌നങ്ങള്‍ കണെ്ടത്തിയതിനെ തുടര്‍ന്ന് വേണ്ടെന്നു വയ്ക്കുകയായിരുന്നു.കുളന്തവേല്‍-ശകുന്തള ദമ്പതികളുടെ മകനായ നിര്‍മല്‍ കുമാറിന് 27ന് ഈറോഡിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന നിര്‍മല്‍ കുമാറിന്റെ മസ്തിഷ്ക മരണം ഇന്നലെ 5.48ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് അവയവദാനത്തിന്റെ പ്രസക്തിയെപ്പറ്റി ഡോ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബന്ധുക്കളോട് വിവരിച്ചു.

അവയവം ദാനം ചെയ്യാനുള്ള സമ്മതം മാതാപിതാക്കള്‍ അറിയിച്ചതോടെ തമിഴ്‌നാട് സര്‍ക്കാരിന്റെ മസ്തിഷ്ക മരണാനന്തര അവയവദാന പദ്ധതിയായ ട്രാന്‍സ്റ്റാനിനെ അക്കാര്യം അറിയിച്ചു. കരളും വൃക്കകളും ആശുപത്രിയിലെ രോഗികള്‍ക്ക് ചേര്‍ന്നതിനാല്‍ അവര്‍ക്കുതന്നെ നല്‍കി. എന്നാല്‍ നിര്‍മല്‍കുമാറിന്റെ  ഹൃദയം തമിഴ്‌നാട്ടില്‍ ചികിത്സയിലുള്ളവര്‍ക്കു ചേര്‍ച്ചയില്ലെന്നു മനസിലാക്കി മൃതസഞ്ജീവനിയെ വിവരം അറിയിക്കുകയായിരുന്നു. മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത എറണാകുളം ലിസി ആശുപത്രിയിലെ സൂപ്പര്‍ അര്‍ജന്റ് രോഗിയായ ജിതേഷിന് ഹൃദയം ചേരുമെന്ന് കണ്ടെത്തി. ഇതിന്‍പ്രകാരം ഹൃദയം എത്തിക്കാന്‍ ഒരുക്കങ്ങള്‍ നടത്തിയെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.

Related posts