മലയാളത്തില്‍ അഭിനയിക്കണമെന്നു പണ്ടുതൊട്ടേ ആഗ്രഹമുണ്ടായിരുന്നു. സമുദ്രക്കനിയും ശശികുമാറും മലയാളത്തില്‍ എത്തിയപ്പോഴും എന്നെ ആരും വിളിച്ചില്ല. പക്ഷേ ഓട്ടോഗ്രാഫ് എന്ന സിനിമയുടെ വലിയൊരു പോര്‍ഷന്‍ കേരളത്തില്‍ ഷൂട്ട് ചെയ്തതായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് മലയാളത്തിലെ ഒരു സംവിധായകന് അയാളുടെ സിനിമയിലേക്ക് എന്നെ വിളിച്ചത്.
ആരാണെന്ന് അന്വേഷിച്ചപ്പോള്‍ അനുരാജ് മനോഹര്‍ ആയിരുന്നു. അയാളുടെ ആദ്യത്തെ സിനിമയായ ഇഷ്ക് ഞാന്‍ കണ്ടിട്ടുണ്ട്. എന്തൊരു സിനിമയാണത്. അതുവരെ കണ്ട സിനിമകളില്‍ നിന്നു വ്യത്യസ്തമായ ട്രീറ്റ്മെന്റായിരുന്നു ആ പടത്തിന്. ആ കഥാപാത്രങ്ങളെ ചിത്രീകരിച്ച രീതിയും കഥ പോകുന്ന രീതിയും നമ്മളെ പിടിച്ചിരുത്തുന്നുണ്ട്.
അതില്‍ തന്നെ വില്ലനെ ആ തയ്യല്‍ മെഷീന് എടുത്ത് അടിക്കുന്ന സീനില്‍ നമുക്കും ഒരു സാറ്റിസ്ഫാക്ഷന് കിട്ടും. ഇപ്പഴത്തെ സിനിമയില്‍ നായകനെ കാണിക്കുമ്പോള്‍ തന്നെ നമുക്ക് അയാള്‍ ആക്ഷന്‍ സീന്‍ ചെയ്യുമെന്നു മനസിലാകും. എന്നാല്‍ ഇഷ്കിലെ ആ സീന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതിന്റെ എഡിറ്റിംഗും നന്നായിരുന്നു.
നായകനും നായികയും ഒന്നിച്ചിരുന്നെങ്കില്‍ നമുക്ക് പ്രത്യേകിച്ച് ഒന്നും തോന്നില്ല. എന്നാല്‍ നായകന്റെ ആണത്തത്തിന് ഏറ്റ അടിയായിരുന്നു നായികയുടെ ഡയലോഗ്. ഗംഭീര സിനിമയാണത്. -ചേരൻ