കല്‍ക്കി 2 എന്ന ചിത്രത്തില്‍ ബോളിവുഡ് നടി ദീപികാ പദുക്കോണ്‍ ഉണ്ടാകില്ല എന്ന റിപ്പോര്‍ട്ടാണ് സമീപകാലത്ത് ഇന്ത്യന്‍ ചലച്ചിത്രലോകത്തെ ഞെട്ടിച്ച വാര്‍ത്ത.
നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് താരം പുറത്തുപോയതിനനു പിന്നിലെ കാരണമെന്താണെന്ന് ഇനിയും വ്യക്തമല്ല. ഉയര്‍ന്ന പ്രതിഫലവും കുറഞ്ഞ ജോലി സമയവുമെല്ലാമാണ് കാരണമെന്നാണ് ഇതേക്കുറിച്ച് പരന്ന അഭ്യൂഹങ്ങള്‍.
ജോലിസമയം ദിവസം എട്ടു മണിക്കൂറായി നിജപ്പെടുത്തണമെന്ന ദീപികയുടെ അഭിപ്രായം വലിയ ചർച്ചയായിരുന്നു. ഭൂരിപക്ഷം പേരും ദീപികയെ പിന്തുണച്ചപ്പോൾ ന്യൂനപക്ഷത്തിന്റെ വിമർശനവും നേരിടേണ്ടിവന്നു.
നേരത്തെ സ്പിരിറ്റ് എന്ന ചിത്രത്തില്‍നിന്നു ദീപികാ പദുക്കോണ്‍ ഒഴിവാക്കപ്പെട്ടിരുന്നു. സംവിധായകന് സന്ദീപ് റെഡ്ഡി വാംഗയാണ് താരത്തെ പുറത്താക്കിയത് എന്നാണ് അന്ന് വന്ന റിപ്പോര്‍ട്ടുകള്‍. ദീപിക മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയില്ല എന്ന കാരണത്താലാണ് അവരെ ഒഴിവാക്കിയതെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ.
ഈ രണ്ട് ചിത്രങ്ങളിലും നായകനായി എത്തുന്നത് തെലുങ്ക് താരം പ്രഭാസാണ്. ഇപ്പോഴിതാ, ദീപികാ പദുക്കോണിന് രണ്ടു ചിത്രങ്ങളില്‍ നിന്നു പുറത്ത് പോകേണ്ടിവന്നതിനു കാരണം പ്രഭാസാണെന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗ്രേറ്റ് ആന്ധ്ര എന്ന മാധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
രണ്ടു ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍നിന്നു ദീപികയെ പുറത്താക്കിയതിനു പിന്നില്‍ പ്രഭാസിനും പങ്കുണ്ടെന്നാണ് ദീപികാ പദുക്കോണിന്റെ ആരാധകരും സംശയിക്കുന്നുവെന്ന് ഗ്രേറ്റ് ആന്ധ്ര റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രഭാസ് ഇടപെട്ടിരുന്നെങ്കില്‍ ദീപികാ പദുക്കോണിനെ സംവിധായകര്‍ ഒഴിവാക്കില്ലായിരുന്നു. വിവരം അറിഞ്ഞിട്ടും ഇടപെടാതിരുന്നതിലൂടെ ദീപികയെ പുറത്താക്കാനുള്ള അണിയറക്കാരുടെ തീരുമാനത്തെ പ്രഭാസ് പരോക്ഷമായി പിന്തുണയ്ക്കുകയായിരുന്നുവെന്ന് ആരാധകര്‍ വാദിക്കുന്നതായും ഗ്രേറ്റ് ആന്ധ്ര പറയുന്നു.