മുംബൈ: സ്ത്രീധന പീഡനത്തെത്തുടർന്ന് എൻസിപി അജിത് വിഭാഗം മുൻ നേതാവിന്റെ മരുമകൾ പുനെയിൽ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികൾക്കു സഹായം ചെയ്തതിന്റെ പേരിൽ കർണാടക മുൻ മന്ത്രിയുടെ മകൻ ഉൾപ്പെടെ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
എൻസിപി നേതാവായിരുന്ന രാജേന്ദ്ര ഹഗാവാനെ, മകൻ സുശീൽ എന്നിവർ ഒളിവിലായിരുന്ന സമയത്ത് കൊങ്കോളി ടോൾ പ്ലാസയ്ക്കടുത്തു റിസോർട്ടിൽ താമസസൗകര്യം ഒരുക്കിക്കൊടുത്തതിനാണു കോൺഗ്രസ് നേതാവും കർണാടക മുൻ മന്ത്രിയുമായ വീർകുമാർ പാട്ടീലിന്റെ മകൻ പ്രിതം പാട്ടീലിനെ അറസ്റ്റ് ചെയ്തത്.
രാജേന്ദ്ര ഹഗാവാനെയും സുശീലും പിന്നീട് അറസ്റ്റിലായിരുന്നു. രാജേന്ദ്ര ഹഗാവാനെയുടെ മരുമകൾ വൈഷ്ണവിയെ (26) കഴിഞ്ഞ 16നാണു പുനെയിലെ ബാവ്ധനിൽ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
111 പവൻ സ്വർണവും വെള്ളിയും ഒരു ആഡംബരക്കാറും നൽകി വിവാഹം നടത്തിയിട്ടും, ഭൂമി വാങ്ങാനായി രണ്ടു കോടി രൂപ കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിന്റെ കുടുംബം വൈഷ്ണവിയെ തുടർച്ചയായി പീഡിപ്പിച്ചിരുന്നെന്നു യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.
അവർ നൽകിയ പരാതിയിൽ വൈഷ്ണവിയുടെ ഭർത്താവ് ശശാങ്ക്, ഭർതൃമാതാവ് ലത ഹഗാവാനെ, ഭർതൃസഹോദരി കരിഷ്മ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. വൈഷ്ണവിയുടെ ശരീരത്തിൽ മരണസമയത്ത് 30 മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു.