മുംബൈ: മഹാരാഷ്ട്രയിലെ സ്കൂളുകളിൽ ഹിന്ദി നിർബന്ധവിഷയമല്ലെന്നും മറാഠി ഭാഷാപഠനം മാത്രമാണു നിർബന്ധമെന്നും സംസ്ഥാന സാംസ്കാരികമന്ത്രി ആശിഷ് ഷെലാർ പറഞ്ഞു. സ്കൂളുകളിൽ മൂന്നാം ഭാഷ പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം യുക്തിരഹിതമാണെന്നും ഷെലാർ വ്യക്തമാക്കി. മുംബൈയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ മൂന്നാംഭാഷയായി ഹിന്ദി നിർബന്ധപഠനമാക്കിയിട്ടില്ല. ഇത്തരത്തിൽ ഉയർന്നുവരുന്ന ചർച്ചകൾ അടിസ്ഥാനരഹിതമാണെന്നും ഷെലാർ പറഞ്ഞു. യഥാർഥത്തിൽ അഞ്ചു മുതൽ എട്ടുവരെയുള്ള പാഠ്യപദ്ധതിയിൽ ഹിന്ദി നിർബന്ധപഠനമാക്കിയതു നീക്കം ചെയ്യുകയാണ് സർക്കാർ ചെയ്തത്.
മറ്റു നിരവധി ഭാഷകൾക്കൊപ്പം ഓപ്ഷണൽ വിഷയമായി മാത്രമാണ് ഹിന്ദി ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ഷെലാർ വ്യക്തമാക്കി.മറാഠി, ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ ഹിന്ദി പൊതുവേ പഠിപ്പിക്കുമെന്ന് കഴിഞ്ഞ ആഴ്ച സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലുണ്ടായിരുന്നു.
എന്നാൽ, ഹിന്ദി നിർബന്ധമല്ലെന്നും ഹിന്ദി ഒഴികെയുള്ള ഏതെങ്കിലും ഇന്ത്യൻ ഭാഷ പഠിക്കുന്നതിന് ഒരു ക്ലാസിൽ കുറഞ്ഞത് 20 കുട്ടികൾവേണമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.