മങ്കൊമ്പ്: മദ്യലഹരിയില്‍ പുളിങ്കുന്ന് താലൂക്ക് ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി റിമാന്‍ഡില്‍. തിരുവല്ല കുറ്റൂര്‍ മണ്ണാരുപറമ്പില്‍ ബാബു തോമസിനെയാണു (57) രാമങ്കരി കോടതി റിമാന്‍ഡ് ചെയ്തത്.
ജോലി ചെയ്തിരുന്ന വീട്ടില്‍ പ്രശ്നം സൃഷ്ടിച്ചതിനെ തുടർന്ന് ഹോം നഴ്സായ ബാബുവിനെ തിങ്കളാഴ്ച രാത്രി പുളിങ്കുന്ന് പോലീസ് അറസ്റ്റു ചെയ്ത് മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയിലിത്തിച്ചപ്പോഴാണു സംഭവം.
മദ്യ ലഹരിയിലായിരുന്ന പ്രതി ആശുപത്രിയില്‍ എത്തിയപ്പോള്‍തന്നെ നിലത്തുകിടന്ന് ഉരുണ്ടു. തുടര്‍ന്നു ഡോക്ടറുടെ പരിശോധനാ മുറിയുടെ വാതില്‍ ചവിട്ടി തകര്‍ത്തു. അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ബെഡില്‍ ഉറപ്പിച്ച ഡ്രിപ് സ്റ്റാന്‍ഡ് ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഭീഷണി തുടര്‍ന്നതോടെ പോലീസും ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന് സിനു ജോസഫും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണു പ്രതിയെ കീഴ്പ്പെടുത്തിയത്. സംഭവത്തില്‍ ആശുപത്രിയില്‍ പ്രതിഷേധ യോഗം നടത്തി.
കെജിഎംഒ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സാബു സുഗതന് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.സിന്ധു ശ്രീധരന് അധ്യക്ഷത വഹിച്ചു. എന്‍ജിഒ യൂണിയന് സംസ്ഥാന കമ്മിറ്റി അംഗം ബൈജു പ്രസാദ്, ഡോ. പി. വിനോദ് എന്നിവര്‍ പ്രസംഗിച്ചു.

