തൊടുപുഴ: ലഹരിക്കെതിരേ മനുഷ്യഹൃദയങ്ങളെ തട്ടിയുണർത്തി റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ സൈക്കിൾ യാത്ര. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എസ്ഐ ആയിരുന്ന എ. ഷാജഹാനാണ് ലഹരിവിരുദ്ധ സന്ദേശവുമായി കൊല്ലത്തുനിന്നു സൈക്കിൾ യാത്ര നടത്തുന്നത്.
പോലീസിൽ 31 വർഷത്തെ സേവനത്തിനു ശേഷം മേയ് 31നാണ് ഷാജഹാൻ വിരമിച്ചത്. സർവീസിൽനിന്നു വിരമിച്ച അന്നുതന്നെ ലഹരി വിരുദ്ധ സന്ദേശമുയർത്തി സൈക്കിൾ യാത്ര ആരംഭിക്കുകയായിരുന്നു. മന്ത്രി ജെ. ചിഞ്ചുറാണിയാണ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. കേരളത്തിലെ 14 ജില്ലകളിലായി 2025 കിലോമീറ്റർ സഞ്ചരിച്ച് കൊല്ലത്തു തന്നെ പര്യടനം അവസാനിപ്പിക്കാനാണ് തീരുമാനം. യാത്രയുടെ ഭാഗമായി ജില്ലയിലെത്തിയ ഷാജഹാന് പോലീസ് സ്റ്റേഷനുകളിലും സ്കൂളുകളിലും ലഭിച്ചത് ഹൃദ്യമായ സ്വീകരണം.
ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ബോധവത്കരണം നൽകാനായി നേരത്തേ 2000 കിലോമീറ്റർ സൈക്കിൾ യാത്ര ഇദ്ദേഹം നടത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. 2019-ൽ ഡിജിപി ആയിരുന്ന ലോക്നാഥ് ബെഹ്റയുടെ പിന്തുണയോടെയാണ് കൊല്ലത്തുനിന്നുംകാസർഗോഡുവരെയും തിരികെ തിരുവനന്തപുരം വഴി കൊല്ലം വരെയും ജീവൻ രക്ഷാ യാത്ര സംഘടിപ്പിച്ചത്.
ലഹരിയുടെ ഉപയോഗം മൂലം അനേകർ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുന്ന സാഹചര്യത്തിലാണ് ഇതിനെതിരേ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ സൈക്കിൾ യാത്രയ്ക്കിറങ്ങിയതെന്ന് ഷാജഹാൻ പറഞ്ഞു. സർവീസിലായിരുന്നപ്പോൾത്തന്നെ ഇതിനു പദ്ധതിയിട്ടെങ്കിലും പ്രതികൂല കാലാവസ്ഥ ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ യാത്ര നീണ്ടു പോകുകയായിരുന്നു. റിട്ടയർ ചെയ്ത ദിവസം വീട്ടിൽപോലും പോകാതെ സൈക്കിളുമായി ഇറങ്ങുകയായിരുന്നു.
തൊടുപുഴ പോലീസ് സ്റ്റേഷനിൽ സിഐ എസ്. മഹേഷ് കുമാറിന്റെ നേതൃത്വത്തിലാണ് യാത്രയെ സ്വീകരിച്ചത്. തൊടുപുഴ എപിജെ അബ്ദുൾ കലാം എച്ച്എസ്എസ്, കുമാരമംഗലം എംകെഎൻഎം എച്ച്എസ്, വെങ്ങല്ലൂർ ടിഎം യുപി സ്കൂൾ എന്നിവിടങ്ങളിലും ലഹരി വിരുദ്ധ സന്ദേശം നൽകി. ജനമൈത്രി പോലീസിന്റെയും എസ്പിസിയുടെയും സഹകരണത്തോടെയാണ് വിവിധ സ്കൂളുകൾ സന്ദർശിക്കുന്നത്. പരമാവധി സ്കൂളുകളിൽ ലഹരിയുടെ ദൂഷ്യഫലങ്ങൾ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ഷാജഹാൻ പറഞ്ഞു.
കഴിഞ്ഞ ദിവസം കൊച്ചിയിൽ മെട്രോ ട്രെയിനിലും വാട്ടർ മെട്രോയിലും ഇതേ സന്ദേശവുമായി എത്തിയിരുന്നു. ഇതു വരെ 1550 കിലോമീറ്ററോളം സൈക്കിളിൽ യാത്ര ചെയ്തു. കഴിഞ്ഞ ദിവസം തൊടുപുഴ, അടിമാലി, മൂന്നാർ, കട്ടപ്പന എന്നിവിടങ്ങളിലായിരുന്നു പര്യടനം. ലഹരിക്കെതിരേയുള്ള തന്റെ ഒറ്റയാൾ പോരാട്ടത്തിന് കുടുംബവും പൂർണ പിന്തുണ നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഷഹബാനത്താണ് ഭാര്യ. മക്കൾ : തസ്ലിമ, തസ്ലിന, ഷാരൂഖ്.