ആലുവ: അണക്കെട്ടുകളിൽനിന്നും കൂടുതൽ ജലം പെരിയാറിലേക്ക് തുറന്ന് വിട്ടതോടെ ആലുവ ശിവക്ഷേത്രം കാലവർഷത്തിൽ രണ്ടാം തവണയും പൂർണമായി മുങ്ങി. പെരിയാറിൽ ജലനിരപ്പ് പത്തടിയോളം ഉയർന്നതോടെ മണപ്പുറം വെള്ളത്തിനടിയിലായി. ഇതോടെ പിതൃതർപ്പണ ചടങ്ങുകൾ പൂർണമായി കരയിലേക്ക് മാറ്റി. ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് ശിവക്ഷേത്രം പൂർണമായി മുങ്ങിയത്. ഇതിനു മുമ്പ് ഇക്കഴിഞ്ഞ 16നാണ് മണപ്പുറത്തെ താത്ക്കാലിക ക്ഷേത്രം മുങ്ങിയത്. അന്ന് ഒരു ദിവസത്തിനുള്ളിൽ വെള്ളം പൂർണമായി മണപ്പുറത്തുനിന്ന് ഇറങ്ങിയിരുന്നു.
അണക്കെട്ടുകൾ തുറന്നതിനൊപ്പം ഇന്നലെ ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ പെയ്തതും ജലനിരപ്പ് ഉയരാൻ കാരണമായെന്നാണ് കരുതുന്നത്. ഇതിനെ തുടർന്നാണ് രണ്ടാം വട്ടവും പെരിയാർ കരകവിഞ്ഞ് മണപ്പുറത്തേക്ക് ഒഴുകിയത്.ആലുവ മണപ്പുറത്തെ ശിവക്ഷേത്രം പൂർണമായി മുങ്ങുന്നത് ശിവ ഭഗവാന്റെ ആറാട്ടായാണ് ഭക്തജനങ്ങൾ കണക്കാക്കുന്നത്. ഈ കാലവർഷത്തിൽ രണ്ടാം തവണയാണ് ആറാട്ട്.
വെള്ളം ഇറങ്ങുമ്പോൾ ആറാട്ട് സദ്യയും മണപ്പുറത്ത് നടത്തും.മണപ്പുറത്തെ താൽക്കാലിക ശിവക്ഷേത്രത്തിലെ പ്രധാന ഭാഗങ്ങൾ കാലവർഷാരംഭത്തിന് മുമ്പേ അഴിച്ചുമാറ്റിയിരുന്നു. ഇവിടത്തെ ശീവേലി തിടമ്പും മുകളിലെ മഹാദേവ ക്ഷേത്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഈ ശീവേലി തിടമ്പ് മണപ്പുറത്ത് എത്തിച്ച് അഭിഷേകം നടത്തുന്നതും ആറാട്ട് സമയത്തെ ആചാരമാണ്.