കീവ്: യുക്രെയ്ൻ-റഷ്യ യുദ്ധം മുറുകുന്നതിനിടെ ഇരുരാജ്യങ്ങളും ആക്രമണം ശക്തമാക്കി. മോസ്കോയിലെ യുദ്ധവിമാന പ്ലാന്റിലും മിസൈൽ നിർമാണകേന്ദ്രത്തിലും യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തി. രണ്ടിടത്തും സ്ഫോടനവും തീപിടിത്തവും ഉണ്ടായതായി യുക്രെയ്ൻ സൈന്യം അറിയിച്ചു. ലിപെട്സ്ക്, ടൂള മേഖലകളിലെ യുക്രെയ്ൻ ഡ്രോൺ ആക്രമണങ്ങളിൽ രണ്ടു പേർ മരിച്ചതായി റഷ്യൻ അധികൃതർ പറഞ്ഞു.
യുക്രെയ്ൻ നഗരമായ ഹർകീവിൽ റഷ്യയുടെ ഡ്രോണാക്രമണത്തിൽ ഒമ്പതുപേർക്കു പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഹർകീവിലെ വനിതാ, ശിശു ആശുപത്രിക്കുനേരേയുണ്ടായ ആക്രമണത്തിൽ കെട്ടിടത്തിനു കേടുപറ്റി. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന സ്ത്രീകളെയും കുഞ്ഞുങ്ങളെയും മറ്റൊരു ആരോഗ്യകേന്ദ്രത്തിലേക്കു മാറ്റി. കിഴക്കൻ യുക്രെയ്നിലെ ഡൊണെട്സ്കിലുള്ള സെലെന ഡോളിന ഗ്രാമം പിടിച്ചതായി റഷ്യ അവകാശപ്പെട്ടു.